മുമ്പെങ്ങുമില്ലാത്തവിധം സാമ്പത്തിക ഞെരുക്കത്തിലാണ് രാജ്യം. അത് മറികടക്കാന്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതെ യുപിഎ സര്‍ക്കാര്‍ തരിച്ചിരിക്കുകയാണ്. ഭരണക്കാരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുന്നത്. അതിന്റെ പേരില്‍ പരമാവധി ജനങ്ങളെ പിഴിഞ്ഞുകൊണ്ടിരിക്കുന്നു. അതിനു പുറമെയാണ് ചുളുവില്‍ പിടിച്ചു നില്‍ക്കാനായി മഹാക്ഷേത്രങ്ങളെ കണ്ണുവച്ച് നീക്കം നടത്താന്‍ പോകുന്നത്. തിരുപ്പതി ക്ഷേത്രത്തിലെയും ഷിര്‍ദ്ദിസായി ക്ഷേത്രത്തിലെയും അളവറ്റ സ്വര്‍ണ ശേഖരം പൊതുഖജനാവില്‍ മുതല്‍ക്കൂട്ടി കരുതല്‍ ധനം വര്ദ്ധിപ്പിക്കാനാണത്രെ ഉദ്ദേശിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയരൂപിക്കണക്കാരില് ചിലരാണ് ഇറക്കുമതി ചെയ്യുന്നതിന് പകരം പരിപാവനമായ തിരുപ്പതി, ഷിര്‍ദി തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്നോട്ടുവന്നിട്ടുള്ളത്. രൂപയുടെ മൂല്യം ഇടിയുന്നത് പിടിച്ചുനിര്‍ത്താന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ക്ഷേത്രങ്ങളിലെ സ്വര്‍ണം ഉരുക്കി സ്വര്‍ണക്കട്ടികളാക്കി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. നിരവധി തടസ്സങ്ങളുള്ളതിനാല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാലാണ് ഈ വഴി നോക്കുന്നതെന്നാണ് ബോധ്യമാകുന്നത്.
തിരുപ്പതി, മഹാരാഷ്ട്രയിലെ ഷിര്‍ദി സായി ബാബ ക്ഷേത്രം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എന്നിവിടെയെല്ലാം സ്വര്‍ണത്തിന്റെയും വിലപിടിപ്പുള്ള മറ്റ് ലോഹങ്ങളുടെയും വമ്പിച്ച ശേഖരമുണ്ട്. ചില ക്ഷേത്രങ്ങളുടെ മേല്‍ക്കൂര സ്വര്‍ണംകൊണ്ട് പൊതിഞ്ഞതാണ്. ഈ ക്ഷേത്ര ട്രസ്റ്റുകളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളോട് അവിടങ്ങളിലുള്ള വമ്പിച്ച സ്വര്‍ണ ശേഖരത്തെ പണമാക്കി മാറ്റാന്‍ ആര്‍ബിഐ ആവശ്യപ്പെടണമെന്നാണ് ചില ബാങ്കര്‍മാരുടെ നിര്‍ദേശം. ക്ഷേത്രട്രസ്റ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ഏതെങ്കിലും ബാങ്കുകള്‍ക്ക് വാങ്ങി ഉരുക്കി കട്ടികളാക്കാം. അത്തരം ബാങ്കുകളില്‍ നിന്നും ആര്‍ബിഐക്ക് ഈ സ്വര്‍ണക്കട്ടികള്‍ വാങ്ങാം. ഈ നിര്‍ദേശത്തോട് ആര്‍ബിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അണിയറയില്‍ വന്‍ ചരടു വലികളാണ് നടക്കുന്നത്. തിരുപ്പതിയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം. ഇവിടെ ഏതാണ്ട് ആയിരം ടണ്‍ സ്വര്ണമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇക്കൊല്ലം ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ ഇരട്ടിവരുമിത്.
മുമ്പ് സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോള്‍ കരുതല്‍ സ്വര്‍ണം രായ്ക്ക് രാമാനം നാടുകടത്തി പണയം വച്ച ചരിത്രമാണ് കോണ്‍ഗ്രസിന്. കോണ്‍ഗ്രസ് പിന്തുണയോടെ എസ്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോഴാണ് ആദ്യം സ്വര്‍ണം വില്ക്കാന് ശ്രമം നടന്നത്. നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ 67 ടണ്‍ സ്വര്‍ണമാണ് വിദേശത്തേയ്ക്ക് കടത്തിയത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് 47 ടണ്ണും യൂണിയന് ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലന്റിന് 20 ടണ്ണും നല്കിയ ഡോളര്‍ സമ്പാദിക്കാനായിരുന്നു ഇത്. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ രാത്രിയിലായിരുന്നു സ്വര്‍ണക്കടത്ത്. കരുതല്‍ ശേഖരവും ശോഷിച്ച സാഹചര്യത്തിലാണ് ക്ഷേത്രസ്വത്തില്‍ കണ്ണുവച്ചിരിക്കുന്നത്. മുഗളന്മാരും വെള്ളക്കാരും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച ചരിത്രം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ഭരണകൂടം ശ്രമിക്കുന്നത്. ആദ്യം മഹാക്ഷേത്രങ്ങളെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ പിന്നീടത് സകലമാന ക്ഷേത്രങ്ങളിലേക്കും കടന്നുകയറുമെന്നുറപ്പാണ്. രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള മാര്‍ഗ്ഗം പല സാമ്പത്തിക വിദഗ്ധരും ബിജെപി ഉള്‍പ്പെടെ രാഷ്ട്രീയ കക്ഷികളും നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യക്കാരുടെ വിദേശ ബാങ്കുകളിലെ നിക്ഷേപം കണ്ടെത്തി രാജ്യത്തിന് മുതല്‍ക്കൂട്ടിയാല്‍ തീരാത്ത പ്രശ്നങ്ങളില്ല. 175 ലക്ഷം കോടിയോളം രൂപ വിദേശത്ത് നിക്ഷേപമുണ്ടെന്നാണ് ഏകദേശ കണക്ക്. വിദേശത്ത് നിക്ഷേപിച്ചവരുടെ പേരുവിവരങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പക്കലുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുപോലും അത് വെളിപ്പെടുത്താനോ ഇന്ത്യയിലെത്തിക്കാനോ ശ്രമിക്കാത്ത സര്‍ക്കാരാണ് അമ്പലക്കൊള്ളയ്ക്ക് ആലോചന നടത്തുന്നത്. മതേതരമെന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ഒരു മതവിഭാഗത്തിന്റെ ആരാധനാലയങ്ങളില്‍ അനധികൃതമായി കയ്യേറാനുള്ള നീക്കം മുളയിലെ നുള്ളണം. അതിന് ജാഗ്രതയോടെ നീങ്ങണം. ഭണ്ഡാരം തുറക്കാന്‍ ക്ഷേത്രത്തില്‍ കടക്കുന്ന സര്‍ക്കാരിന്റെ മുട്ടുകാലൊടിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: