1982 ല്‍ വിശ്വഹിന്ദു പരിഷത്ത് അയോധ്യ പ്രക്ഷോഭം ആരംഭിക്കുമ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷങ്ങളും ഉയര്‍ത്തിയ ചോദ്യശരങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. രാമന് ജീവിച്ചിരുന്നതിന് തെളിവുണ്ടോ? രാമന് ജനിച്ചത് അയോധ്യയിലാണെന്നതിന് തെളിവുണ്ടോ? അയോധ്യ യുപിയിലാണെന്നതിന് തെളിവുണ്ടോ? ഇത്തരം ചോദ്യങ്ങളുമായിട്ടാണ് അവര്‍ അയോധ്യ പ്രക്ഷോഭത്തെ നേരിട്ടത്. 2010 സപ്തംബര്‍ 30 ലെ അലഹബാദ് ഹൈക്കോടതി വിധിയിലൂടെ അയോധ്യയില്‍ രാമക്ഷേത്രമുണ്ടായിരുന്നു എന്ന് നീതിപീഠം അംഗീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ 25 ന് അയോധ്യയില്‍ പരിക്രമണ യാത്ര നടക്കുമ്പോള്‍ താത്ത്വികമായി എതിര്‍ക്കുവാന്‍ കോണ്‍ഗ്രസ് ഇടതുപക്ഷ സഖ്യത്തിന്റെ പക്കല്‍ ആശയങ്ങളൊന്നുമില്ല. അയോധ്യയിലെ പരിക്രമണ യാത്ര തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് എന്നാണ് പുതിയ എതിര്‍വാദം. അടുത്തവര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ്. പിന്നെ അസംബ്ലി തെരഞ്ഞെടുപ്പുകള്‍. ഒരു ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ അടിക്കടി ഉണ്ടാകും. അതിന്റെ പേര് പറഞ്ഞ് ഒരു ജനകീയ പ്രക്ഷോഭത്തെ പ്രതിരോധിക്കുന്നവര്‍ തെരഞ്ഞെടുപ്പിനെ അശ്ലീകരിക്കുകയും അതുവഴി ജനാധിപത്യത്തെ അവഹേളിക്കുകയുമാണ്.
തന്റെ മകന് പ്രണവിന് കര്‍ഷകനാകാന്‍ മോഹമെന്ന് നടന് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. എല്ലാ മാസവും 21-ാം തീയതി മോഹന്‍ലാല്‍ എഴുതുന്ന ബ്ലോഗിലാണ് ഈ വിവരം. കൃഷി ഒരു മോശം തൊഴിലാണെന്ന തോന്നലിനെയും വയലുകള്‍ മണ്ണിട്ടു മൂടുന്നതിനെയും ലാല്‍ വിമര്‍ശിക്കുന്നു. ഏതാനും മാസം മുന്‍പാണ് മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കോട്ടയത്ത് ആര്‍പ്പൂക്കരയില്‍ തന്റെ പാടശേഖരത്തില്‍ ഞാറുനട്ട് വാര്‍ത്ത സൃഷ്ടിച്ചത്. വാര്ത്തോല്പ്പാദനം എന്നതിനപ്പുറം കൃഷിയോട് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെ പോരാടുകയാണ് താരതമ്പുരാക്കന്മാര് ചെയ്യേണ്ടത്. നെല്‍കൃഷി ആവശ്യമില്ലെന്ന് പറഞ്ഞ ആലുവാലിയക്കെതിരെ ശബ്ദിക്കാന്‍ താര കര്‍ഷകര്‍ തയ്യാറാവുമോ? കടം പെരുകി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഒരു താരനിശ നടത്താനെങ്കിലും മെഗാസ്റ്റാറുകള്‍ക്ക് ദയവുണ്ടാകട്ടെ!
2013 ആഗസ്റ്റ് 13 ന് മിസ്റ്റര്‍ മരുമകന് റോബര്‍ട്ട് വധേര ഹരിയാനയിലെ ഗുര്‍ഗാവോണില്‍ നടത്തിയ ഭൂമി ഇടപാടിനെ സംബന്ധിച്ച് ബിജെപി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചോദ്യമുന്നയിച്ചു. അശോഖ് ഖേംക എന്ന ഐഎഎസ് ഉദ്യോഗസ്ഥന് നല്കിയ റിപ്പോര്‍ട്ടിലാണ് വധേരയുടെ ഭൂമി കുംഭകോണം വെളിയിലായത്. 2008 ഫെബ്രുവരി 2 ന് വധേര 7.5 കോടി രൂപയ്ക്ക് 3.53 ഏക്കര്‍ ഭൂമി വാങ്ങി. പണത്തിന്റെ ഉറവിടമായി കാണിച്ചത് കോര്പ്പറേഷന് ബാങ്കില്‍ നിന്നുള്ള ഓവര്‍ഡ്രാഫ്റ്റാണ്. ഇങ്ങനെ ഒരു ഓവര്‍ ഡ്രാഫ്റ്റ് ബാങ്ക് നല്‍കിയിട്ടില്ലെന്ന്. ഇതേ ഭൂമി 58 കോടി രൂപയ്ക്ക് വധേര വില്‍ക്കുന്നു. അങ്ങനെ ഒരു രൂപ പോലും മുടക്കാതെ വധേരയാശാന് 42.5 കോടി രൂപ ലാഭമുണ്ടാക്കി. ബിസിനസ് സ്കൂളില്‍ പോകാതെ തന്നെ പണമുണ്ടാക്കാന്‍ പുതിയൊരു ഫോര്‍മുല കണ്ടെത്തിയ ഉന്നതന് എന്നാണ് വധേരയെ യശ്വന്ത് സിന്‍ഹ പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചത്. കേരളത്തിലെ ബ്ലേഡുകാരുടെ പത്താംകളം, അഞ്ചാംകളം തുടങ്ങിയവ വധേരക്കളത്തിന് മുന്പില് ഒന്നുമല്ല. മലയാളികളെ തന്റെ എക്കണോമിക്സ് പഠിപ്പിക്കാമെന്ന് കരുതിയാണ് വധേരയാശാന് ആറന്മുളയില് ഒരു താവളം പണിയാമെന്ന് വെച്ചത്. ഇവിടെ വധേര താവളം വേണ്ട വള്ളസദ്യ മതിയെന്ന് പറഞ്ഞാല്‍ വധേരയെപ്പോലുള്ള പാവപ്പെട്ട മരുമക്കള്‍ ഈ ഭൂമി ഭാരതത്തില്‍ എങ്ങനെ ജീവിക്കും?
കുമ്മനം രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: