ഓണം വരുന്നു, കാണം വില്‍ക്കാതെ എങ്ങനെ ഓണം ഉണ്ണും എന്ന ആശങ്കയിലാണ് പലരും. അരിക്കും കപ്പയ്ക്കും (ചീനി) ഒരേ വിലയാകുന്നു, രണ്ടും പതിവു ഭാഷയില്‍ പറഞ്ഞാല്‍ ആകാശം മുട്ടെ. അതു റോക്കറ്റു പോലെ മുകളിലേക്കുതന്നെയാണ്. (നമ്മള് വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ കാര്യം കഴിഞ്ഞാല്‍ നിലം പൊത്തും, പൊത്തണം, പക്ഷേ വിലക്കയറ്റത്തിന്റെ കാര്യത്തില്‍ റോക്കറ്റു മുകളിലേക്കുതന്നെയാണു പോകുന്നത്. കാരണം, അതിന്റെ വാലറ്റത്തു തീ അണയുന്നതേ ഇല്ല.) പണ്ടു രാജഭരണകാലത്ത് തിരുവനന്തപുരത്ത് കപ്പ എന്ന മരച്ചീനി വിളയിച്ചിരുന്ന ചീനിവിള ഇന്നില്ല. തിരുവനന്തപുരത്തെ ഈ സ്ഥലം ഇന്ന് പിടിപി നഗറാണ്. പട്ടം താണുപിള്ളയുടെ പേരിലാണ് അറിയപ്പെടുന്നത്, പക്ഷേ അവിടം പണ്ട് ഒരു കൃഷിസ്ഥലമായിരുന്നുവെന്ന് ഇന്നെത്രപേര്ക്കറിയാമെന്നറിയില്ല. പറഞ്ഞു വന്നത് വിലക്കയറ്റത്തെക്കുറിച്ചാണല്ലോ? വില അങ്ങനെ കുതിച്ചു കയറുകയാണ്.
അത്രതന്നെ വേഗത്തില്‍ വിലകുറയുന്ന ഒന്നുണ്ട്, ഇന്ത്യന്‍ രൂപ. ഇന്ത്യന്‍ രൂപയുടെ വില 68.85 വരെ ആയി എന്നാണു നാലു ദിവസം മുമ്പത്തെ വാര്‍ത്ത. (ഇന്നലെ 65.70 എത്തി) പക്ഷേ ഇതെങ്ങനെ രൂപയുടെ വിലയിടിയലാകുന്നുവെന്ന് ചോദിക്കുന്ന സാധാരണ വീട്ടമ്മമാരുണ്ട്. ദിവസവും വിലകൂടുകയല്ലേ എന്ന അവരുടെ ചോദ്യത്തിനു ചാനല്‍ ചര്‍ച്ചകളിലും മാധ്യമ സംവാദങ്ങളിലും എങ്ങും വിശദീകരണമില്ല. ഇന്ത്യന്‍ രൂപയുടെ വില കുറയുന്നത് അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോഴാണെന്നും ഒരു അമേരിക്കന്‍ ഡോളറിനു തുല്യമായി ഇന്ത്യയുടെ 68 രൂപ കൊടുത്താലേ പറ്റുള്ളുവെന്നതാണ് വിലയിടിയലിന്റെ പിന്നിലെ പ്രതിഭാസമെന്നും ആരും വിശദീകരിക്കുന്നില്ല. കുറച്ചു വര്‍ഷം മുമ്പ് ഒരു ഡോളറിന് 45 രൂപ കൊടുത്താല്‍ മതിയായിരുന്നുവെന്ന കാര്യവും അവര്‍ക്ക് ഓര്‍മ്മയില്ല. ഈ കാര്യങ്ങളൊക്കെ വിശദീകരിച്ചാല്‍ ഒരുപക്ഷേ സാധാരണ വീട്ടമ്മമാര്‍ക്കു കാര്യം പിടികിട്ടിയേക്കും.
അപ്പോഴും പോരാ, ഈ അമേരിക്കന്‍ ഡോളറുമായി നമുക്കെന്താണിടപാടെന്നറിയാത്തവരാണല്ലോ സാധാരണക്കാര്‍. പാര്‍ലമെന്റിലും നിയമസഭയിലും വിലക്കയറ്റവും രൂപയുടെ മൂല്യത്തകര്‍ച്ചയും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഈ കാര്യം വിശദീകരിക്കാറില്ല. കാരണം ചര്‍ച്ചിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതൊക്കെ വലിയ വലിയ കാര്യങ്ങള്‍,സാധാരണക്കാര്‍ അറിയേണ്ടാത്ത വസ്തുതകള്‍. അവര്‍ വറുതേ വോട്ടു ചെയ്താല്‍ മതി. ചര്‍ച്ചയൊക്കെ ഞങ്ങള്‍ ചെയ്തോളാം എന്ന ഭാവമാണ്.
ലളിതമായി പറഞ്ഞാല്‍ കാര്യമിതാണ്. ഇന്ത്യ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നുണ്ട്. ഇതു രണ്ടും തമ്മില്‍ ഉണ്ടാകുന്ന ലാഭ നഷ്ടക്കണക്കാണ് ഒരു സര്‍ക്കാരിന്റെ വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടിലെ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നത്. കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്യുമ്പോള്‍ ആ രാജ്യം സാമ്പത്തിക ഭദ്രത കൈവരിക്കുന്നു. തിരിച്ചാണെങ്കില്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപമായും വായ്പയായും എടുത്തിരിക്കുന്ന വന്‍ തുകകള്‍ തിരിച്ചടക്കുന്ന പ്രശ്നം വരുമ്പോള്‍ ആ രാജ്യത്തിനു വന്‍ നഷ്ടം സംഭവിക്കുന്നു. ഈ നഷ്ടമാണ് ധനക്കമ്മി എന്ന ഫിസ്കല്‍ ഡഫിസിറ്റിന്റെ ആധാരം.
ഇതു സര്‍ക്കാര്‍ എടുക്കുന്ന കടം മാത്രമല്ല, ഇന്ത്യയിലെ വിവിധ കോര്‍പ്പറേറ്റു -വന്‍കിട സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ യഥാകാലമുള്ള നയമനുസരിച്ച് ഇങ്ങനെ സാമ്പത്തിക സഹായം വിദേശങ്ങളില്‍നിന്നു സ്വീകരിക്കാം. സര്‍ക്കാരും ഇത്തരം സ്വകാര്യ സ്ഥാപനങ്ങളും വാങ്ങുന്ന കടത്തില്‍ ദീര്‍ഘകാല കടങ്ങളും ഹ്രസ്വകാല കടങ്ങളുമുണ്ട്. ഇതില്‍ ഹ്രസ്വകാല കടങ്ങള്‍ രാജ്യത്തിന്റെ ബാധ്യതകളാണ്. പെട്ടെന്ന് അടച്ചു തീര്‍ക്കേണ്ടി വരുന്നവ. അതു രാജ്യത്തിന്റെ ബാധ്യതയാകും. സര്‍ക്കാര്‍ ഈ നഷ്ടം നികത്താന്‍ നികുതി വര്‍ദ്ധിപ്പിക്കും. അല്ലെങ്കില്‍ രാജ്യ വികസനത്തിനു വിനിയോഗിക്കേണ്ട ബജറ്റു വിഹിതം ഈ കാര്യങ്ങള്‍ക്കായി ചെലവഴിക്കും. പൊതുജനം അനുഭവിക്കും. സ്വകാര്യ കമ്പനികള്‍ അവരുടെ നഷ്ടം നികത്താന്‍ ഉല്‍പ്പന്നങ്ങള്‍ക്കു വില വര്‍ദ്ധിപ്പിക്കും. അപ്പോഴും പൊതുജനം അനുഭവിക്കും.
ഇന്ത്യ എന്ന ഈ മഹത്തായ ജനസഞ്ചയത്തിന്റെ സ്വന്തം രാജ്യം നിത്യനിദാന ചെലവു കഴിക്കുന്നത് ലോക രാജ്യങ്ങളില്‍ പലതില്‍നിന്നും കടം കൊണ്ടാണ്. ലോക ബാങ്കില്‍നിന്നും അന്യരാജ്യങ്ങളില്‍നിന്നും ഇങ്ങനെ വാങ്ങിയിരിക്കുന്ന കടപ്പണത്തിന്റെ തിരിച്ചുകൊടുക്കേണ്ട തോത് ഡോളര്‍ കണക്കിലാണ്. അതായത് വാങ്ങിയിരിക്കുന്നത് 10 രൂപയാണെങ്കില്‍ വട്ടിപ്പലിശക്കാരന് അതു പല തവണയായി തിരികെ വാങ്ങുമ്പോള്‍110 രൂപ നമ്മുടെ പോക്കറ്റില്‍നിന്നു പോകുന്നതുപോലെ സമാനമായ ഒരു അന്താരാഷ്ട്ര വട്ടിപ്പണമിടപാട്. ഈ പത്തു രൂപയെ രൂപയെന്ന കണക്കിലല്ല പറയുന്നത് ഡോളറായാണ്. അപ്പോള്‍ 100 രൂപയാണ് നമുക്കു കിട്ടുന്നത്, അത് ഒരു ഡോളറിന്റെ കടം വാങ്ങിയ കാലത്തെ രൂപയുമായുള്ള മൂല്യം തട്ടിച്ചു നോക്കുമ്പോള്‍ രണ്ടു ഡോളര്‍ ആണെന്നു കരുതുക.
അതു ഡോളറിന്റെ മൂല്യത്തിലെ വര്‍ദ്ധന അനുസരിച്ച് ചിലപ്പോള്‍ തിരിച്ചുകൊടുക്കേണ്ടത് മൂന്നു ഡോളറാകും. ആരാണ് ഈ ഡോളറിന്റെ മൂല്യം നിര്‍ണയിക്കുന്നത്. അമേരിക്ക. അവിടത്തെ സാമ്പത്തിക വരുമാനവും നേട്ടവും ശക്തിയുമനുസരിച്ച് ഡോളര്‍ നിരക്കില്‍ മാറ്റം വരും. അന്താരാഷ്ട്ര കടമെടുപ്പു വേദികളേയും സ്ഥാപനങ്ങളേയും നിയന്ത്രിക്കുന്നതും അമേരിക്കതന്നെ. അമേരിക്കന്‍ ഡോളറുമായി മാത്രമല്ല, പൗണ്ടുമായും, റൂബിളുമായും, യൂറോയുമായും മറ്റ് ഏതു രാജ്യങ്ങളിലെ കറന്‍സിയുമായും രൂപയുടെ വിനിമയ മൂല്യം അമ്പേ കറുഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ നാം തിരികെ കൊടുക്കേണ്ടിവരുന്ന തുക കൂടുന്നു. അനുഭവിക്കേണ്ടി വരുന്നത് നികുതിദായകരായില് സാധാരണക്കാരാകുന്നു.
ഈ കടം മാത്രല്ല പ്രശ്നം. ഇന്ത്യ ഇറക്കുമതിചെയ്യുന്ന രാജ്യമാണ്. എന്താണ് ഇറക്കുമതി ചെയ്യാത്തതെന്ന് പട്ടിക നിരത്തുന്നതായിരിക്കും സൗകര്യം. ഈ ഇറക്കുമതിയില്‍ രാജ്യം ചെലവിടുന്ന തുക രൂപക്കണക്കിലല്ല. ഡോളര്‍ നിരക്കിലാണ്. അവിടെയും നമ്മള് നഷ്ടം അനുഭവിക്കുന്നു. പക്ഷേ, കയറ്റുമതിയുടെ കാര്യത്തിലും ഇതു ബാധകമാണ്. കയറ്റുമതി വഴി നമുക്കു കിട്ടുന്ന വന്‍ തുകയും ഡോളറിലാണ്. അതുകൊണ്ട് ആ ഇനത്തില്‍ ലാഭമുണ്ട്. പക്ഷേ, കയറ്റുമതിയുടെ കഥ നമ്മള് പണ്ടേ കഴിച്ചുവെന്നതാണ് വാസ്തവം. ഇറക്കുമതിയിലാണ് നമ്മുടെ കമ്പം. ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തിരുന്നത് കാര്‍ഷിക വിഭവങ്ങളാണ്. പഞ്ചസാരയും ഗോതമ്പും അരിയും പരുത്തിയിനങ്ങളും കയറ്റുമതി ചെയ്തിരുന്ന രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യയായിരുന്നു. നമ്മുടെ സുഗന്ധ ദ്രവ്യങ്ങള്‍ കയറ്റിക്കൊണ്ടു പോകാന്‍ വന്നവര്‍ നമ്മെ അടിമകളാക്കി ഭരിച്ച കഥയാണല്ലോ നമ്മള് പഠിക്കുന്ന രാജ്യ ചരിത്രം. പക്ഷേ, ഇന്നു കുരുമുളകും ഏലവും ചുക്കും ജാതിക്കയും മറ്റും കയറ്റുമതി ചെയ്യുന്നത് നമ്മളല്ല. കരകൗശല വസ്തുക്കളായിരുന്നു മറ്റൊരിനം. പക്ഷേ, നമ്മുടെ ഗ്രാമങ്ങളില്‍നിന്നു കൃഷിയേയും കരകൗശല വസ്തു നിര്‍മ്മാണക്കാരെയും പണ്ടേ കുടിയിറക്കിയതിനാല്‍ നമുക്ക് കയറ്റുമതി ഡോളറിന്റെ കാര്യം പറഞ്ഞ് ആശ്വസിക്കാന്‍ വകിയില്ല.
അപ്പോള്‍ അതാണ് കാര്യം. രൂപയുടെ മൂല്യം കുറഞ്ഞപ്പോള്‍ “അത് 1991-ലെ സ്ഥിതിയില്‍ എത്തില്ലെ”ന്നും (പ്രധാനമന്ത്രി) ‘പേടിക്കേണ്ട എല്ലാവരും എന്റെ ചുറ്റം നിന്നോളൂ..’ എന്ന മട്ടില്‍ ഇതു “താല്കാലിക പ്രതിഭാസം മാത്രമാണെന്നു” നിസാരവല്‍കരിക്കുകയും (ധനമന്ത്രി) ചെയ്തവര്‍ പക്ഷേ ഈ കാര്യമൊന്നും വിശദീകരിച്ചിട്ടില്ല. പ്രധാനമന്ത്രി എന്തൊക്കെയോ പ്രതീക്ഷ നല്കുന്ന പ്രഖ്യാപനം നടത്താന്‍ പോകുന്നുവെന്നു കാത്തിരുന്നപ്പോള്‍ അദ്ദേഹം അടുത്ത ഡോസു നല്കി, ഇനി സബ്സിഡി വെട്ടിക്കുറയ്ക്കും, കൂടുതല്‍ മേഖലയില്‍ രണ്ടാം ഘട്ട സാമ്പത്തിക പരിഷ്കരണം കൊണ്ടുവരും, ഇതെല്ലാം ജനങ്ങള്‍ സഹിക്കണം, ഇന്നു മരിക്കുക, നാളെ ജീവിക്കാനായി എന്നതാണ് മന്മോഹണോമിക്സ്. എതിര് പക്ഷ രാഷ്ട്രീയക്കാരെയും പറയണമല്ലോ; ആഗോളീകരണ-ഉദാരീകരണ നയ പരിപാടികളില്‍ പറയുന്ന ഒരു വ്യവസ്ഥയുണ്ട്, കടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ ഒരു രാജ്യത്തിനു വേണമെങ്കില്‍ അവരുടെ കരാര്‍ പ്രകാരമുള്ള വിദേശ നിക്ഷേപ നയ പരിപാടികളില്‍ മാറ്റം വരുത്താം, പ്രത്യേകിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍. ഐഎംഎഫാണ് ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക പ്രസ്ഥാനം. അവരും അതംഗീകരിക്കുന്നു. എഫ്ഡിഐയും എഫ്ഐയും ആണ് നമ്മുടെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യകാരണം എന്നു സമ്മതിക്കുന്നുണ്ട് എല്ലാ വിദഗ്ധരും. എന്നാല്‍ നിയമമുണ്ടായിട്ടും വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ തെല്ലും പിറകോട്ടു പോകാനോ നയം പുനഃപരിശോധനയ്ക്കോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല, എതിര് പക്ഷങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. ഒരു തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ അതിന് ആരും തയ്യാറാകില്ല.
പക്ഷേ, രൂപയുടെ മൂല്യം അനുദിനം കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിലാണ് ഓണം വരുന്നത്. ഓണം ആഘോഷിക്കേണ്ടേ? വേണം. അതിന് കാണം വില്ക്കരുതെന്നതാണു മുന്നറിയിപ്പ്. പിന്നെയോ?
കാണം വിറ്റും ഓണം ഉണ്ണണം എന്ന നമ്മുടെ നാട്ടിലെ ചൊല്ല് എന്ന് ആരാണ് ഉണ്ടാക്കിയത്. ഈ ഉപഭോക്തൃ ചൊല്ല് കേരളത്തിലുണ്ടായതിനു വാണിജ്യ വ്യവസായ പശ്ചാത്തലമുണ്ടാകാതെ തരമില്ല. ഓണം സമൂഹോത്സവമാണ് അന്നും ഇന്നും. യഥാര്‍ത്ഥത്തില്‍ ഇന്ന് എന്തും ആഘോഷിച്ചു മുടിക്കുന്ന ഈ കച്ചവട സംസ്കാരത്തിനു പകരം വര്‍ഷത്തിലൊരിക്കല്‍ ഓണം ആഘോഷിക്കുകയായിരുന്നു നമ്മുടെ പഴയ രീതി. അതുകൊണ്ടാണല്ലോ കേരളത്തില്‍ സ്ഥാപനങ്ങള്‍ ഓണത്തിനു ബോണസ് നല്കിപ്പോരുന്നത്, സര്‍ക്കാരു പോലും. അവിടെയാണ് കാണം വില്‍ക്കുന്നതിന്റെ പ്രസക്തി.
ഓണം ആഘോഷിക്കാന്‍ പ്രലോഭനങ്ങള്‍ ഏറെ ഉണ്ടാകും. വിവിധ ബാങ്കുകള്‍ പലിശ കുറഞ്ഞ വ്യക്തിപരമായ ലോണുകള്‍ ലേലം വിളിച്ചുകൊണ്ട് നിങ്ങള്‍ക്ക് എസ്എംഎസ് തരുന്നു. പരസ്യങ്ങള്‍ വഴി നിങ്ങളുടെ വീട്ടിലേക്ക് കാറുകളെത്തിക്കാന്‍ ലോണും വേണ്ടിവന്നാല്‍ റോഡും അവര്‍ ഉണ്ടാക്കിത്തരാമെന്നു പറയുന്നു. ആടയും ആഭരണങ്ങള്‍ക്കുമൊപ്പം ആകര്‍ഷമായ സൗജന്യങ്ങള്‍ വച്ചുനീട്ടുന്നു. ഏറ്റവും കൂടുതല്‍ വില്‍പ്പന, അതു കുറഞ്ഞ ലാഭം എടുത്തിട്ടാണെങ്കിലും അതാണു ഇൗ സാമ്പത്തിക പ്രതിസന്ധിയിലെ പുതിയ വാണിജ്യ മന്ത്രം. പക്ഷേ, കാണം വില്‍ക്കാതെ ഓണം ഉണ്ണണമെന്നുണ്ടെങ്കില് നിങ്ങളുടെ രണ്ടാമത്തെ കാര്‍ എന്ന പദ്ധതി ഇക്കുറിവേണ്ടെന്നു വെക്കണം. പഴയ വാഷിംഗ് മെഷീനും ടിവിയും മാറ്റി വാങ്ങേണ്ടെന്നു വെക്കണം. ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പലിശയില്ലാ ക്രെഡിറ്റുകാലത്തുതന്നെ തിരിച്ചടക്കാന്‍ പറ്റുമെന്നുറപ്പാക്കണം. പച്ചക്കറി വാങ്ങുമ്പോള്‍ പ്രതിജ്ഞയെടുക്കണം, അടുത്ത ഓണത്തിന് ഇതില്‍ പകുതി സ്വന്തം കൃഷിയിലൂടെ വിളയിക്കുമെന്ന്. അരി തീ വിലയ്ക്കു വാങ്ങുമ്പോള്‍ തീരുമാനിക്കണം പാടം നികത്തി വക്കുന്ന ഫ്ലാറ്റുകളിലൊന്നു സ്വന്തമാക്കാന്‍ പണം ചെലവിടില്ലെന്ന്. പക്ഷേ പ്രലോഭനങ്ങളെ അതി ജീവിക്കുക എളുപ്പമല്ലതന്നെ, നാടോടുമ്പോള്‍ നടുവേ ഓടാതിരിക്കുന്നതിലാണ് ഇന്നത്തെ മിടുക്കെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉറപ്പാണ്, ഓണം ഉണ്ടില്ലെങ്കിലും കാണം വില്‍ക്കേണ്ടി വരും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നും ഒരു ചൊല്ലുണ്ടെന്നത് മറക്കാതിരിക്കുക.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: