അജ്ഞ: സുഖമാരാദ്ധ്യ:
സുഖതര മാരാദ്ധ്യതേ വിശേഷജ്ഞ:
ജ്ഞാനലവ ദുര്‍വിദഗ്ധം
ബ്രഹ്മാപി ന രഞ്ജയതി
(നീതിശതകം)
വിജ്ഞാന ഹീനന്‍ എളുപ്പത്തില്‍ ആരാദ്ധ്യനാകുന്നു. കാര്യം മനസ്സിലാക്കുന്നു. വിശേഷജ്ഞാനമുള്ളവര്‍ അതിലുമെളുപ്പം കാര്യങ്ങള്‍ ഗ്രഹിക്കുന്നു. എന്നാല്‍ അല്‍പ്പജ്ഞാനം കൊണ്ട് അഹങ്കരിക്കുന്നവനെ ബ്രഹ്മാവിനുപോലും അനുരഞ്ജിപ്പാന്‍ സാധിക്കില്ല)
“ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് ഹെഡ് ക്വാര്‍ട്ടേഴ്സ് പണിയാന്‍ 25 ഏക്കര്‍ ഭൂമി ദാനം ചെയ്തയാളാണ് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി. അതിനുശേഷം മന്നത്ത് പത്മനാഭന്, ആര്.ശങ്കര്‍ കൊല്ലത്ത് ഒരു കോളേജ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും എന്തെങ്കിലും ചെയ്തു കൊടുക്കണമെന്നും, ശങ്കറിനെയും കൂട്ടിക്കൊണ്ടുപോയി ഒരാവശ്യമുന്നയിച്ചു. ഹാജിയാര് അതിനുംകൊടുത്തു 25 ഏക്കര്‍. എന്‍എസ്എസ് ആസ്ഥാനത്തുപോയി ഞാനിത് പ്രസംഗിച്ചിട്ട് ഒരു എന്‍എസ്എസുകാരനും മിണ്ടിയില്ല. ഞങ്ങളുടെ പണം കൊണ്ടാണ് എന്‍എസ്എസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഉണ്ടാക്കിയതെന്ന് പറഞ്ഞത് വെറുതെയല്ല.” ഡോ. ഫസല്‍ ഗഫൂര്‍ (വാചകമേള- ‘വാചകമേള-‘മലയാള മനോരമ’ ആഗസ്റ്റ് 9)
“ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് ഹെഡ് ക്വാര്‍ട്ടേഴ്സ് പണിയാന്‍ 25 ഏക്കറും കൊല്ലത്ത് എസ്എന്‍ഡിപി കോളേജിന് 25 ഏക്കറും മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി ദാനം ചെയ്തു എന്ന് ഫസല്‍ ഗഫൂര്‍ അവകാശപ്പെട്ടിരുന്നു. ചങ്ങനാശ്ശേരിയിലെയും കൊല്ലത്തെയും സ്ഥലം മണപ്പാട്ട് ഹാജി നല്‍കിയതല്ലെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മനസ്സിലാവുന്നു. മറ്റ് പ്രസിദ്ധീകരണങ്ങളില്‍നിന്ന് ഉദ്ധരിക്കുന്ന ‘വാചകമേള’ എന്ന പംക്തിയിലാണെങ്കിലും ഇങ്ങനെയൊരു പരാമര്‍ശം പ്രസിദ്ധീകരിക്കാനിടയായതില്‍ ഖേദിക്കുന്നു.” (പത്രാധിപര്‍ മനോരമ ആഗസ്റ്റ് 12)
സത്യം വെളിയില്‍ വന്നു, വസ്തുതകള്‍ വ്യക്തമാക്കപ്പെട്ടു. എങ്കിലും ഫസല്‍ഗഫൂര്‍ ആഗസ്റ്റ് 13 ലെ ‘മാധ്യമം’ ദിന പത്രത്തില്‍ വിശദീകരണവുമായി വീണ്ടുമെത്തി. ഹാജിയാര് ഭൂമി ദാനം ചെയ്തുവെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നത്രെ. ആരും വിയോജിപ്പ് രേഖപ്പെടുത്താതിരുന്നാല്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണ് പോലും. കാരണം എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും സമുന്നത നേതാക്കള്‍ ബോധപൂര്‍വം പ്രതികരിച്ചില്ല. അസത്യ പ്രസ്താവനയാണെന്ന് സാമാന്യജനം മനസ്സിലാക്കിയിട്ടുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. കൂടാതെ കാലടിയിലെ ശ്രീശങ്കരാ കോളേജിനും 25 ഏക്കര്‍ ദാനമായി കൊടുത്തുവെന്ന് ഒരു വെളിപ്പെടുത്തല്‍ കൂടെ നടത്തുകയുണ്ടായി. നവോത്ഥാന നായകനായിട്ട് അംഗീകാരം കിട്ടിയിട്ടുള്ള സന്ന്യാസി ശ്രേഷ്ഠന് ആഗമാനന്ദ സ്വാമികള്‍ എങ്ങനെയാണ് കോളേജ് കെട്ടിപ്പൊക്കിയതെന്ന് ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാര്ക്ക് ബോധ്യമുണ്ട്. ശ്രീശങ്കരാ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം തിരുവിതാംകൂര്‍ സര്‍ക്കാര്‍ വകയും മഹാരാജാസ് പതിച്ചു നല്‍കിയതുമാണ്. ഒരു തുണ്ടുഭൂമി പോലും മറ്റാരുടെയുമല്ല. കൂടാതെ ഗുരുജി ഗോള്‍വല്‍ക്കര്‍ നല്കിയ തുക കൊണ്ടാണ് ഇപ്പോള്‍ ശ്രീ ശാരദാ വിദ്യാലയം സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത്. ചില്ലി പൈസക്കുപോലും കണക്ക് സൂക്ഷിച്ചിരുന്ന ആഗമാനന്ദ സ്വാമി, ഒരിടത്തുപോലും കുഞ്ഞഹമ്മദ് ഹാജിയെന്നൊരാള്‍ സംഭാവന നല്‍കിയതായി പരാമര്‍ശിച്ചിട്ടേയില്ല. കൂടാതെ സന്തത സഹചാരിമാരോടു പോലും പറഞ്ഞിട്ടുമില്ല.
1991 ല്‍ പ്രസിദ്ധീകരിച്ച ഡോ.സി.കെ.കരീമിന്റെ “കേരള മുസ്ലിം ഡയറക്ടറി”യില്‍ സംഭാവനകളെക്കറിച്ച് പറഞ്ഞിട്ടുണ്ടുപോലും. ഇതിനെക്കുറിച്ച് സംഘടനാ നേതാക്കള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ലത്രെ. അതാണ് ഇവ വെളിപ്പെടുത്താന്‍ കാരണമായി പറയുന്നത്. സി.കെ.കരീം എന്ന ചരിത്രാദ്ധ്യാപകന്‍ മുഹമ്മദ്ബിന്‍ തുഗ്ലക്ക് മഹാനായ രാജ്യാധികാരിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ആളാണ്. കൂടാതെ ടിപ്പു സുല്‍ത്താനെ മഹത്വവല്ക്കരിക്കാനും കിണഞ്ഞ് ശ്രമിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളുടെ ‘വാറോല’യാണ് ആധികാരികമായി ഗഫൂര്‍ ഉദ്ധരിച്ചിരിക്കുന്നത്. ചരിത്രകാരന്മാരുടെ ഇടയില്‍ സി.കെ.കരീമിനുള്ള സ്ഥാനവും വെളിപ്പെടുത്തണം. ന്യൂനപക്ഷ വിഭാഗക്കാരനായതിനാല്‍ മാറ്റി നിര്‍ത്തിയെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന മുസ്ലിം വിഭാഗത്തില്‍പ്പെട്ട ചരിത്രകാരനാണെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കരുത്.
വ്യക്തി, സമൂഹം, രാഷ്ട്രം, ശാസ്ത്രം, സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പ്പത്തി, വികാസം, പരിണാമം എന്നിവയുടെ വിവരണമാണ് ചരിത്രം. സംഭവങ്ങളുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണമാണ് ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍. ഏതായാലും ഗഫൂറിന്റെ പ്രസ്താവന ഉണ്ടയില്ലാ വെടിയായിരുന്നു. വാഗ്മിത്വത്തെക്കാള്‍ വാചാലത ഏറുമ്പോഴാണ് ഇത്തരം അബദ്ധങ്ങള്‍ പിണയുന്നത്.
മലയാള നാട്ടില്‍ ജീവിക്കുന്ന സാധാരണ ഭാരത പൗരനെന്ന നിലയില്‍ മാത്രമാണ് ലേഖകന്‍ പ്രതികരിക്കുന്നത്. അസത്യവും അബദ്ധജഡിലവുമായ പ്രസ്താവനകളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരാന്‍ ഏതൊരു പൗരനും അവകാശമുണ്ടെന്ന ധൈര്യമാണ് ഇതിന് പ്രേരണ നല്‍കിയത്. സഭ്യമായ രീതിയില്‍ പറഞ്ഞാല്‍ “ഉളളം കയ്യില്‍നിന്ന് രോമം പറിക്കാനാണ്” ഡോ.ഗഫൂര്‍ ശ്രമിച്ചത്. എംഇഎസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ വേണമായിരുന്നു പ്രസംഗിക്കേണ്ടിയിരുന്നത്.
പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: