പ്രതിശീര്‍ഷ മദ്യോപയോഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലായ കേരളത്തില്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
സുപ്രീംകോടതി ഉത്തരവ് സമയോചിതമായി. ഓണം ആഘോഷത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറിയിട്ടുണ്ട്. വര്‍ധിക്കുന്ന മദ്യോപയോഗവും വ്യാജവാറ്റും മദ്യദുരന്തങ്ങളും. വൈപ്പിന്‍ മദ്യദുരന്തം തൊട്ട് കേരളത്തില്‍ ആവര്‍ത്തിക്കുന്ന ഒരു പ്രതിഭാസമാണിത്. കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയമെങ്കിലും എല്ലാ വ്യവസ്ഥകളും ലംഘിച്ച് ബാറുകള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു പിശുക്കും കാണിക്കാറില്ല. മദ്യലോബിയും ബന്ധപ്പെട്ട വകുപ്പുമായുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് കാരണം. ദൂരപരിധി വ്യവസ്ഥ പോലും പാലിക്കാതെയാണ് മദ്യഷാപ്പുകളും ബാറുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
യോഗ്യതയില്ലെന്നും അനാരോഗ്യകരമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും സിഎജി കണ്ടെത്തിയ സംസ്ഥാനത്തെ 418 ബാറുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇപ്പോള്‍ സുപ്രീംകോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ മദ്യശാലകളില്‍നിന്നും സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകളിലേക്കും ദൂരപരിധി കണക്കാക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുകയാണ്. മദ്യപര്‍ക്ക് അനുകൂലമായ തീരുമാനമാണിത്.
കേരളത്തില്‍ മദ്യോപയോഗം കുറച്ചുകൊണ്ടുവരുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ ബാറുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ ഒരു അടിസ്ഥാന സൗകര്യവുമില്ലാതെ 418 ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് 2010-11 ലെ സിഎജി റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുണ്ടായിരുന്നത്. ഇവയ്ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇവയുടെ ലൈസന്‍സ് പുനഃപരിശോധിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. ഇത്തരം ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിനാലാണ് അടിസ്ഥാന സൗകര്യമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടിവന്നതെന്നും കോടതി വിലയിരുത്തിയിരിക്കുന്നു.
ഇപ്പോള്‍ കേരളത്തില്‍ 1982 മുതല്‍ 2007 വരെ അനുവദിച്ച ലൈസന്‍സുകളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദൂരമാനദണ്ഡങ്ങള് ഇവ പാലിച്ചിട്ടില്ല. മദ്യനയം ചോദ്യംചെയ്യുന്ന ത്രീസ്റ്റാര്‍ ഹോട്ടലുകളുടെ ഉദ്ദേശ്യം മഹത്തരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിയമവിരുദ്ധമായി 714 ബാറുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അതിന്റെ പകുതിയിലധികം വരുന്ന നിയമവിരുദ്ധ മദ്യഷോപ്പുകളും നിര്‍ത്താന്‍ നടപടി കൈക്കൊണ്ടിട്ടില്ല.
ഇത് യുഡിഎഫിന്റെ പ്രഖ്യാപിത നയത്തെപ്പോലും വെല്ലുവിളിക്കുന്നു. നിലവിലുള്ള നിയമവിരുദ്ധ ബാറുകള്‍ ഉടന്‍ നിര്‍ത്തലാക്കുമെന്നും പുതിയ വിദേശമദ്യശാലകള്‍ അനുവദിക്കില്ലെന്നും മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്നുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിന്റെ പ്രഖ്യാപനം. പക്ഷെ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന ചൊല്ലനുസരിച്ച് ഈ 418 ബാറുകള്‍ സംബന്ധിച്ച സുപ്രധാന ഫയലുകള്‍ എക്സൈസ് വകുപ്പിലെ ഉന്നതര്‍ മുക്കി. കല്‍ക്കരി കുംഭകോണത്തിന്റെ ഫയലുകള്‍ അപ്രത്യക്ഷമായത് ഒരുപക്ഷെ ഈ മാതൃക കണ്ടിട്ടാവാം. ബന്ധപ്പെട്ട ഫയലുകളും രേഖകളും സിഎജി റിപ്പോര്ട്ടിന്മേല് നടപടിയെടുത്ത രേഖകളും കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.
സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതിയില്‍ സര്‍ക്കാര്‍ നിഷേധിച്ചില്ല. മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്ത ബാറുകളില്‍നിന്ന് പുതുതായി അപേക്ഷിച്ച ബാറുകളിലേക്കുള്ള ദൂരപരിധി എങ്ങനെ നിശ്ചയിക്കുമെന്നും കോടതി ആരായുന്നു. മാനദണ്ഡങ്ങള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ 2007 മുതല്‍ ഇവ സ്ഥിരപ്പെടുത്തിയതിനും ന്യായീകരണമില്ല. ലൈസന്‍സ് നീട്ടാന്‍ പോലും അംഗീകാരമില്ലാത്തവയാണ് ഇവ എന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വാദം പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് മദ്യനയം രൂപീകരിച്ചത് എന്നാണ്.
മദ്യമേഖലയില്‍ എന്നും നിയമലംഘനം കൊടികുത്തി വാഴുന്ന സംസ്ഥാനമായ കേരളത്തില്‍ പ്രതിശീര്‍ഷ മദ്യോപയോഗം എട്ട് ലിറ്ററില്‍ കൂടുതലാണ്. കള്ളില്ലാത്ത കേരളത്തില്‍ കള്ളുചെത്ത് തൊഴിലാളി സംരക്ഷണത്തിനെന്ന പേരില്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവയില്‍ വില്‍ക്കുന്നത് ചാരായമാണ്. ഇന്ന് മദ്യോപയോഗം 9 വയസായ കുട്ടികള്‍ മുതല്‍ സ്ത്രീകള്‍വരെ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന റോഡപകട മരണങ്ങള്‍ക്കും പ്രധാന കാരണം മദ്യപിച്ചുള്ള ഡ്രൈവിംഗാണ്. ഇതെല്ലാം അറിയുന്ന സര്‍ക്കാരാണ് ഈ വിഷയത്തില്‍ ഈവിധം അനാസ്ഥ കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: