കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആദിവാസി നവജാത ശിശുക്കളുടെ മരണം വര്‍ദ്ധിക്കുന്നു. പോഷകാഹാരകുറവും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും, അവഗണനയും മരണത്തിന് കാരണമായി ചൂണ്ടികാണിക്കുന്നു. 2012-13 ല്‍ ഒരുവയസ്സില്‍ താഴേയുള്ള 142 കുട്ടികള്‍ മരിച്ചതായാണ് കണക്ക്. ഇതില്‍ 74 പേരും ആദിവാസി ശിശുക്കളാണ്. കൗമാര പോഷകാഹാരകുറവ്, ബാലവിവാഹം, അടുത്തടുത്തുള്ള പ്രസവം എന്നിവ മരണകാരണങ്ങളിലേക്ക് നയിച്ചു എന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗം മൂലംമുള്ള മരണം, ശ്വാസം മുട്ടി മരിക്കുക മുതലായവയും സംഭവിച്ചിട്ടുണ്ട്. അടുത്തടുത്തുള്ള ഗര്‍ഭധാരണവും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പുള്ള ഗര്‍ഭധാരണവും മരണത്തിന് കാരണമായി തീരാറുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇവ ബോധവല്‍ക്കരണത്തിലൂടെ തടയുന്നതില്‍ ട്രൈബല്‍വകുപ്പും, ആരോഗ്യവകുപ്പും പരാജയപെട്ടിരിക്കുകയാണ്.
2010-11 ല്‍ 90കുട്ടികള്‍ മരിച്ചപ്പോള്‍ 41 പേര് ആദിവാസി കുട്ടികളായിരുന്നു. 2011-12 ല്‍ 92 പേരില്‍ 46 ട്രൈബല്‍ വിഭാഗമാണ്. ജില്ലയിലെ ജനസംഖ്യയില്‍ 17 ശതമാനം വരുന്ന ആദിവാസികള്‍ക്കിടയിലാണ് 50 ശതമാനം ശിശുമരണം നടക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
സംസ്ഥാനത്ത് ശരാശരി കുട്ടികളുടെ മരണത്തില്‍ 1000 ത്തിന് 12 ആണെങ്കിലും ജില്ലയില്‍ 9.97 മാത്രമാണ് മരണ നിരക്ക്.എന്നാല്‍ ആദിവാസി വിഭാഗത്തില്‍ ഇത് 20 ശതമാനത്തിലധികമാകുന്നു എന്നതാണ് വസ്തുത. മൂന്ന് വയസ്സിനുള്ളില്‍ 325 കുട്ടികള്‍ മരിച്ചതില്‍ 161 പേര് ട്രൈബല്‍ വിഭാഗത്തിലായിരുന്നു. സര്‍ക്കാര്‍ സഹായങ്ങള്‍ ഏറെ നല്‍കിയിട്ടും അത് ലക്ഷ്യത്തിലെത്തുന്നില്ലെന്നതിന്റെ തെളിവായി ഇത് കണക്കാക്കാം.
ഗര്‍ഭിണികളായ അമ്മമാരുടെ മരണത്തിലും ആദിവാസി വിഭാഗമാണ് മുന്നിട്ട് നില്‍ക്കുന്നത്. 2010-11 ല്‍ മരിച്ച ഗര്‍ഭിണികളായ അമ്മമാരില്‍ ഒമ്പതില്‍ 4 പേരും, 2011-12 ല്‍ ആറില്‍ അഞ്ച്പേരും, 2012-13ല്‍ 9 പേരും ആദിവാസി അമ്മമാരായിരുന്നു.ഏഴ് വര്‍ഷത്തിനുള്ളില്‍ 67 മാതൃ മരണങ്ങളുണ്ടായപ്പോള്‍ അതില്‍ 46 ഉം ആദിവാസി വിഭാഗത്തില്‍ നിന്നായിരുന്നു.
വേലിയമ്പം ചെറുമുക്കി കാട്ടുനായ്ക്ക കോളനിയിലെ മസ്തി-കാളി ദമ്പതികളുടെ ഏഴ് മാസം പ്രായമായ പനിബാധിച്ച് പെണ്‍കുഞ്ഞ് മരിച്ചതും കളനാടി പുലയന്‍മൂല പണിയ കോളനിയില്‍ നാല് മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചതും അധികൃതരുടെ അനാസ്ഥയേ തുടര്‍ന്നാണെന്ന് ആരോപണം ശരിവെക്കുന്നതാണ് മേല്‍കണക്കുകള്‍. ആദിവാസി അമ്മമാര്‍ കക്കൂസില്‍ പ്രസവിക്കുന്നതും, ആശുപത്രി വരാന്തയില്‍ പ്രസവിക്കുന്നതും ജില്ലയില്‍ പുതുമയുള്ള വാര്‍ത്തയല്ല. ജനനി സുരക്ഷാ പദ്ധതികളും വിവിധ സര്‍ക്കാര്‍ പദ്ധതികളും ആദിവാസികളുടെ സംരക്ഷണത്തിനായി ഉണ്ടായിരിക്കെയാണ് ഇത്രമാത്രം ശിശുമരണം.
ട്രൈബല്‍ മേഖലയിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ അവരുടെ കര്‍ത്തവ്യനിര്‍വഹണം ശരിയായ വിധത്തില്‍ നടത്തുന്നില്ലെന്നും ട്രൈബല്‍ വാളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ലെന്നും, തുടങ്ങിയ ആരോപണങ്ങള്‍ നിലനില്‍ക്കെ നടപടിയെടുക്കേണ്ട ജില്ലാ ഭരണകൂടം തികഞ്ഞ അനാസ്ഥ തുടരുകയാണ്.
ഫ്രാന്‍സിസ് പൗലോസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: