ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്കറെ തോയ്ബയും ലഷ്കര്‍ ഭീകരന് സാക്കിര്‍ റഹ്മാന് ലഖ്വിയുമാണെന്ന് ദല്‍ഹി പോലീസ് പിടിയിലായ കൊടുംഭീകരന് അബ്ദുള്‍ കരീം തുണ്ടയുടെ വെളിപ്പെടുത്തല്‍. ലഷ്കറെ തോയ്ബയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളേപ്പറ്റി നിര്‍ണ്ണായക വിവരങ്ങളാണ് തുണ്ടയുടെ അറസ്റ്റോടെ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായി അബ്ദുള്‍ കരീം തുണ്ടയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ച തുണ്ട റഹ്മാന് ലഖ്വിയുമായി അഭിപ്രായ ഭിന്നതകളുണ്ടെന്നും വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ 19 വര്‍ഷം നീണ്ട തെരച്ചിലിനൊടുവിലാണ് തുണ്ടയെ വെള്ളിയാഴ്ച പിടികൂടാന്‍ സാധിച്ചത്. ഇന്നലെ മുഴുവന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ തുണ്ടയെ ചോദ്യം ചെയ്തു. രാജ്യത്തു നടന്ന വിവിധ ഭീകരാക്രമണങ്ങളേപ്പറ്റിയും ഭീകരാക്രമണ പദ്ധതികളേപ്പറ്റിയും തുണ്ട രഹസ്യാന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷദിനത്തില് ബബര് ഖല്‍സ ഭീകരവാദ സംഘടയെ മുന്‍നിര്‍ത്തി ഐ എസ്ഐ ആക്രമണം നടത്താന്‍ തീരുമാനിച്ചിരുന്നതായും തുണ്ട വെളിപ്പെടുത്തി. ഈ ദൗത്യം ഏറ്റെടുത്ത ബബര് ഖല്‍സ ഭീകരന് രത്തന്‍ദീപ് സിംഗ് ഇന്ത്യയിലെവിടെയോ ഒളിവിലുണ്ടെന്നും തുണ്ട പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാല്‍പ്പത്തിമൂന്നോളം ബോംബ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ അബ്ദുള്‍ കരീം തുണ്ടയെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍വെച്ചാണ് വെള്ളിയാഴ്ച ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനോട് വിട്ടുതരാനായി ആവശ്യപ്പെട്ട 20 ഭീകരരില്‍ ഒരാളാണ് കരീം തുണ്ട. ലഷ്കറെ തോയ്ബയുടെ ബോംബ് നിര്‍മ്മാണ വിദഗ്ധനായ തുണ്ട രാജ്യത്തിനകത്ത് നിരവധി യുവാക്കളെ ബോംബ് നിര്‍മ്മാണം പഠിപ്പിച്ചിട്ടുണ്ട്. തുണ്ടയുടെ അറസ്റ്റോടെ നിരവധി ഭീകരാക്രമണ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: