കഴിഞ്ഞ കുറെ നാളുകളായി ചില കോണ്‍ഗ്രസ് നേതാക്കന്മാര് ശ്രീനാരായണ ധര്‍മപരിപാലന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയും തേജോവധം നടത്തിക്കൊണ്ടിരിക്കുകയുമാണ്. വെള്ളാപ്പള്ളി നടേശന് ഒരു സാധാരണ വ്യക്തിയാണ്. പക്ഷെ, ഇന്നദ്ദേഹം എസ്എന്‍ഡിപി യോഗത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിയാണ്. ആ നിലയില്‍ അദ്ദേഹത്തിന് സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപലപനീയമായ പലതിനെയും വിമര്‍ശിക്കേണ്ടിവരും. അത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ധര്‍മ്മമാണ്. ആ കര്‍മം നിര്‍വഹിച്ചില്ലെങ്കില്‍ ആ സംഘടനയോട് അദ്ദേഹത്തിന് നീതി പുലര്‍ത്താനാവില്ല.
കേരളത്തിന്റെ സാമൂഹ്യനവോത്ഥാന ചരിത്രത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനം എത്രത്തോളം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ചരിത്രം അറിയാവുന്ന എല്ലാവര്‍ക്കുമറിയാം. കേരളത്തിലെ ഹൈന്ദവരില്‍ ജനസംഖ്യ കൊണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഈഴവ സമുദായമാണ്. പിന്നോക്ക ജനവിഭാഗങ്ങളുടെ എല്ലാ അവകാശങ്ങള്‍ക്കുംവേണ്ടി എക്കാലവും പോരാടിയ പ്രസ്ഥാനമാണ്. ജാതി വ്യത്യാസമില്ലാതെ എല്ലാ പിന്നോക്ക വിഭാഗങ്ങളും നേരിടുന്ന അനീതിക്കെതിരെ മുന്നണിയില്‍നിന്ന് പോരാടേണ്ട ബാധ്യതയും യോഗത്തിനുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം.
ഭരണത്തില്‍ ഇരിക്കുമ്പോള്‍ സമുദായ സംഘടനാ നേതാക്കന്മാരെ പരസ്യമായി ആക്ഷേപിക്കുക എന്നത് നമ്മുടെ നാട്ടില്‍ സാധാരണമാണ്. അതിനുകാരണം അവര്‍ ഹിന്ദുക്കളായതിനാലാണ്. യാതൊരുവിധ നിയന്ത്രണവും ഹിന്ദുധര്‍മം ആരിലും അടിച്ചേല്‍പ്പിക്കുന്നില്ല. ഹിന്ദുമതം ഒരു സംഘടിതമതമല്ല. അതില്‍ ശൈവരും ശാക്തേയരും വൈഷ്ണവരും ആസ്തികരും നാസ്തികരും എല്ലാം ഉണ്ട്. ഓരോരുത്തര്‍ക്കും സൗകര്യംപോലെ എന്തുമാകാം. യാതൊരു നിഷ്കര്‍ഷയും മതം സമൂഹത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതേ രീതിയാണ് പല ഹൈന്ദവ സംഘടനകളിലും സംഘടനയിലെ അംഗങ്ങള്‍ നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കുക പതിവാണ്. അതൊന്നും ആരും കാര്യമായിട്ടെടുക്കാറില്ല. അങ്ങനെയുള്ള ആക്ഷേപശരങ്ങള്‍ ഏറ്റിട്ടുള്ളവരില്‍ പ്രധാനികളാണ് വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. ഈ രണ്ട് പ്രമുഖ ഹൈന്ദവ സംഘടനാ നേതാക്കളും ഇന്ന് രാഷ്ട്രീയ നേതാക്കന്മാരുടെ കണ്ണിലെ കരടാണ്.
അതിനുള്ള പ്രധാന കാരണം ഹൈന്ദവ ഐക്യത്തിനുവേണ്ടി ഈ രണ്ടു നേതാക്കന്മാരും ശ്രമിക്കുന്നു എന്നതാണ്. ഭാരതം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ സമസ്ത ദുരിതങ്ങള്‍ക്കും കാരണം ഹൈന്ദവജനതയുടെ അസംഘടിതത്വമാണ്. അതിനുകാരണം ഹിന്ദുത്വം സനാതനമാണെന്നും അതിന് ഒരു കാലത്തും നാശമില്ലെന്നുമുള്ള ഹൈന്ദവരുടെ മിഥ്യാധാരണയാണ്. ചരിത്രത്തിന്റെ പാഠം അവര്‍ ഇന്നുവരെ ഉള്‍ക്കൊണ്ടിട്ടില്ല. ഭാരതത്തിന്റെ ഭാഗമായിരുന്ന അനവധി ഭൂഭാഗങ്ങളില്‍ ഹിന്ദുത്വവും സനാതനധര്‍മവും നശിച്ചപോയി. അവിടെയെല്ലാം സെമറ്റിക് മതങ്ങളുടെ അധിനിവേശമുണ്ടായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കാശ്മീരവും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയും. ഏതാണ്ടതേ സ്ഥിതിയില്‍ തന്നെ തെക്കേ അറ്റത്തുള്ള കേരളവും എത്തിക്കൊണ്ടിരിക്കുന്നു.
ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ രണ്ട് ഹൈന്ദവ സംഘടനാ നേതാക്കന്മാരാണ് ജി.സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും. അതുകൊണ്ട് തന്നെയാണ് സംവരണം പോലുള്ള പ്രശ്നങ്ങള്‍ക്കപ്പുറം രാജ്യതാല്‍പ്പര്യമാണ് പ്രധാനമെന്ന് മനസ്സിലാക്കി ഹൈന്ദവ ഐക്യത്തിന് നേതൃത്വം കൊടുക്കാന്‍ ഈ നേതാക്കന്മാര് ശ്രമിച്ചത്. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഈ സദുദ്ദേശ്യത്തെ എതിര്‍ക്കുന്ന സ്വാര്‍ത്ഥമതികളായ ചില ഹൈന്ദവ സംഘടനാ നേതാക്കന്മാരുണ്ടെന്നത് ഇവിടെ വിസ്മരിക്കുന്നില്ല. എന്നാല്‍ അങ്ങനെയുള്ള നേതൃത്വത്തിന്റെ കൂടെ സമൂഹം ഉണ്ടാവുകയില്ലെന്ന സത്യം പിന്നീട് തിരിച്ചറിയും.
സംവരണം എന്ന പാറയില്‍ തട്ടി ഹൈന്ദവ ഐക്യം എന്ന പളുങ്ക് പാത്രം പൊട്ടിച്ചിതറും എന്നുപ്രതീക്ഷിക്കുന്ന പലരെയും ഞെട്ടിപ്പിച്ചുകൊണ്ട് എസ്എന്‍ഡിപിയും എന്‍എസ്എസും ഹൈന്ദവ ഐക്യവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് ഇവര്‍ക്കെതിരെയുള്ള എതിര്‍പ്പ് ശക്തമായത്.
ആ എതിര്‍പ്പിന്റെ തുടക്കമാണ് ഇപ്പോള്‍ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തുടങ്ങിവെച്ചത്. അതിന് അവര്‍ കണ്ട ഏറ്റവും നല്ല മാര്‍ഗം വെള്ളാപ്പള്ളി നടേശനെ തേജോവധം ചെയ്തും ഭരണസ്വാധീനം കൊണ്ട് ഭീഷണിപ്പെടുത്തിയും നിഷ്പ്രഭനാക്കുക എന്നത്. ഇത് വിജയം കണ്ടാല്‍ എന്‍എസ്എസ് നേതൃത്വം എത്ര ശ്രമിച്ചാലും ഹൈന്ദവ ഐക്യം സാധ്യമല്ലാതാകും എന്ന് ഇക്കൂട്ടര്‍ക്കറിയാം.
ഹൈന്ദവരെ എക്കാലവും ഭിന്നിപ്പിച്ചു നിര്‍ത്തിക്കൊണ്ട് രാജ്യംഭരിച്ചുകൊണ്ടിരിക്കുന്ന ദേശദ്രോഹ ശക്തികളെ പൊതുജനസമൂഹം തിരിച്ചറിയണം. തിരിച്ചറിഞ്ഞേ മതിയാകൂ. അല്ലെങ്കില്‍ കേരളം കാശ്മീരമായി മാറും.
രാജ്യത്താകമാനം മത തീവ്രവാദപ്രവര്‍ത്തനം നടക്കുകയാണ്. ഓരോ സ്ഫോടനവും അതോടനുബന്ധിച്ച നരഹത്യയും നടക്കുമ്പോള്‍ നമ്മുടെ സര്‍ക്കാരുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പറയും. അടുത്ത സ്ഫോടനം ഉണ്ടാകുമ്പോള്‍ വീണ്ടും അതുതന്നെ പറയും. യാതൊരു ഫലപ്രദമായ നടപടികളും അതിനെതിരെ സ്വീകരിക്കാറില്ല. രാജ്യതാല്‍പ്പര്യത്തെക്കാള്‍ വോട്ടുബാങ്ക് സൃഷ്ടിക്കലാണവരുടെ ലക്ഷ്യം. തീവ്രവാദി ആക്രമണം മൂലം എത്രയെത്ര മരണങ്ങളാണിവിടെ നടന്നിട്ടുള്ളത്. അതൊന്നും ആര്‍ക്കും പ്രശ്നമല്ല. ഒരിക്കലും മനുഷ്യമനസ്സിന് വിസ്മരിക്കാനാവാത്ത മാറാട് കൂട്ടക്കൊല നടന്നതിന്റെ അടുത്ത ദിവസം അതിനെ അതിശക്തമായി എതിര്‍ത്ത് പ്രസ്താവന നടത്തിയ ഏക ഹൈന്ദവ സംഘടനാ നേതാവാണ് വെള്ളാപ്പള്ളി എന്നത് പലരും മറന്നു കാണും. ജാതിയും മതവും നോക്കാതെ അനീതിക്കെതിരെ പോരാടുന്നവര്‍ വിരളമാണ്. ഇറ്റാലിയന്‍ നാവികര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ പരസ്യമായി വെടിവെച്ചു കൊന്നപ്പോള്‍ ഇവിടെ പല മതമേധാവികളുടെയും തനിനിറം നാം കണ്ടതാണ്. അവര്‍ ഹിന്ദുക്കളായിരുന്നില്ല. മതം മാറി ക്രിസ്ത്യാനികളായ മുക്കുവരായിരുന്നു. അതിനെയും അപലപിക്കാന്‍ വെള്ളാപ്പള്ളിയുണ്ടായിരുന്നു.
ഇങ്ങനെയുള്ള അനവധി സംഭവങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഹിന്ദുക്കളുടെ ഇടയില്‍ അനൈക്യം ഉണ്ടാക്കി ജാതീയമായ ഭിന്നിപ്പ് മുതലെടുത്തുകൊണ്ടിരിക്കുന്ന തല്‍പ്പര കക്ഷികള്‍ക്ക് ഹൈന്ദവ ഐക്യം ഭീഷണിയാണ്. അതുകൊണ്ട് മാത്രമാണ് വെള്ളാപ്പള്ളിയെ അക്കൂട്ടര്‍ ആക്രമിക്കുന്നത്. ഈ യാഥാര്‍ത്ഥ്യമാണ്. ഹിന്ദുക്കള്‍ തിരിച്ചറിയേണ്ടത്. ഹിന്ദുക്കള്‍ ആര്‍ക്കും എതിരല്ല. എല്ലാവരേയും ഉള്‍ക്കൊളളുന്നവരാണ്. എല്ലാ മതസ്ഥരും ഭാരതാംബയുടെ മക്കളാണെന്ന് കരുതുന്നവരാണ്. മറ്റു മതങ്ങളിലേക്ക് മതം മാറ്റാനുള്ള ദുഃസ്വാതന്ത്ര്യം വരെ അനുവദിച്ചു തരുന്നവരാണ്. എന്നാല്‍ അവരുടെ സ്വന്തം ഭൂമി ജീവിക്കുന്നതിന്റെ പേരില്‍ ആരെയും ചവിട്ടി മെതിക്കാന്‍ അനുവദിച്ചുകൂടാ. അതിന് വെള്ളാപ്പള്ളിയുടേയും സുകുമാരന്‍ നായരുടേയും നേതൃത്വം അത്യാവശ്യമാണ്.
അഡ്വ. വി. പത്മനാഭന് (ലേഖകന്‍ ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷനാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: