ഈവര്‍ഷത്തെ ചിങ്ങപ്പുലരിക്ക് വളരെ വിശേഷതകള്‍ ഉണ്ട്. മലയാളിയുടെ മാതൃഭാഷയായ മലയാളത്തിന്റെ ശോഭ മറച്ചുകൊണ്ട് ഉരുണ്ടുകൂടിയിരുന്ന കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ് അകലാന്‍ തുടങ്ങിയിരിക്കുന്നു. മലയാളത്തെ അവജ്ഞയോടെ മാറ്റിനിര്‍ത്തിയിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മലയാളത്തെ അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. അതിനായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നിരവധി മഹല്വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടേയും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും അതിനു പിന്നിലുണ്ട്. മലയാളത്തെ ഭരണഭാഷയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ വികസനത്തിന് വേണ്ടി മലയാളം സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും മലയാളം പഠിച്ചിരിക്കണമെന്ന് ഉത്തരവായി. കേരള സിലബസ് പ്രകാരം മലയാളം ഒന്നാംഭാഷയാണ്. സര്‍വ്വോപരി മലയാളത്തെ ശ്രേഷ്ഠഭാഷയായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. നിയമത്തിന്റെ പരിരക്ഷയ്ക്ക് ഉള്ളില്‍ മലയാളം ഇന്ന് സുരക്ഷിതയാണ്. കേരളത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ മലയാളം പഠിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് മലയാളിയുടെ മനസ്സില്‍ ഒരു വീണ്ടുവിചാരത്തിന് വിത്തിട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചിങ്ങം ഒന്ന്, മലയാളത്തിന്റെ പുതുവത്സരദിനം – മലയാളഭാഷാദിനം – സമാഗതമാകുന്നത്. ഒരു നവോഡയെപ്പോലെ! ഈ ആനന്ദത്തിമിര്പ്പിനപ്പുറത്തേക്ക് ഒരു ഭാസുരഭാവി വിരചിക്കാന്‍ ആശംസകള്‍ മാത്രം മതിയാവില്ല. ആത്മസമര്‍പ്പണവും ആദര്‍ശനിഷ്ഠയും ആവശ്യമാണ്.
മലയാളഭാഷാ പുനസ്ഥാപനത്തിനായി സര്‍ക്കാര്‍ ചില സത്വര നടപടികളും സ്ഥായിപദ്ധതികളും കൈക്കൊള്ളണം. ഭരണഭാഷ മലയാളമാക്കി മലയാളത്തില്‍ ഭരണം നടത്തുക എന്നത് ഒരു സത്വര നടപടിയാണ്. അതിന് ഒന്നാമതായി ചെയ്യേണ്ടത് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പേരെങ്കിലും മലയാളത്തില്‍ മുഖ്യകവാടത്തില്‍ എഴുതിവെക്കുക എന്നതാണ്. അതിന് നിയമത്തിന്റെ വഴിയില്‍ ഇടപെടുന്ന ഒരു പൊതു സമൂഹം എല്ലാ സ്ഥലങ്ങളിലും ഉയര്‍ന്നുവരണം. ഒരു തിരുത്തല്‍ ശക്തിയായി. സാധാരണക്കാരന് ഇടപെടുന്ന ഏതു സ്ഥാപനമാണോ അത് പാലിക്കാത്തത് അവിടെ ഓരോ മാതൃഭാഷാസ്നേഹിയും ഇടപെടണം.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരത്തെ പാറശ്ശാല വരെയുള്ള നിരവധി സ്ഥാപനങ്ങളില്‍ ജനകീയ ഇടപെടലിലൂടെ അടുത്ത മൂന്നു മാസത്തിനകം സ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ മലയാളത്തിലാക്കി മാറ്റാന്‍ നടത്തുന്ന ഇടപെടലായിരിക്കണം കേരളീയ രാഷ്ട്രീയത്തിന്റെ പുതിയ മുഖമുദ്ര. ആര് ഈ ദൗത്യം ഏറ്റെടുക്കും എന്നതാണ് മുഖ്യമായ വിഷയം. രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടമകാണ് മാതൃഭാഷാപുന:സ്ഥാപനം എന്നതിരിച്ചറിവുള്ള പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും സ്വയം സന്നദ്ധമായാണ് ഇതിന് നേതൃത്വം നല്‍കേണ്ടത്. ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ ചെയ്തുതീര്‍ക്കാനുള്ള ഇന്നത്തെ ദൗത്യവും മറ്റൊന്നല്ല. അന്യ സംസ്ഥാനങ്ങളില്‍ അവര്‍ ഈ രംഗത്ത് ഏറെ മുന്നിലാണ്.
മലയാളത്തെ ഭരണഭാഷയായി പ്രഖ്യാപിച്ചു എന്നാലും സര്‍ക്കാര്‍ വകുപ്പുകളില്‍ ഇന്നെന്താണ് നടക്കുന്നത്? ഏറ്റവും താഴേതലത്തിലുള്ള ഉദ്യോഗസ്ഥന് മുതല്‍ മുകളിലോട്ടും ഉന്നതതലങ്ങളില്‍ നിന്ന് താഴോട്ടും നടക്കുന്ന മിക്ക ഔപചാരിക നടപടിക്രമങ്ങളും ഇന്നും ഇംഗ്ലീഷിലാണ്. ഉദാഹരണത്തിനായി വിദ്യാഭ്യാസ വകുപ്പ് എടുത്തുനോക്കാം. 01.11.1989 മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭരണഭാഷ മലയാളമായി ഉത്തരവായിട്ടുണ്ട് (06.10.1989 ലെ 5905/ഔ.ഭ.3/88/ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ് വിജ്ഞാപനം) എന്നാല്‍ ഇന്നും ഒരു അവധി എടുക്കാനുള്ള അപേക്ഷ പോലും ഇംഗ്ലീഷിലാണ്. പി.എഫ്, സ്ഥലം മാറ്റം, ശമ്പളബില്‍, കുട്ടികളുടെ ക്ലാസ് പട്ടിക തുടങ്ങി പരീക്ഷാസംബന്ധമായ മുഴുവന്‍ നടപടി ക്രമങ്ങളും സാക്ഷ്യപത്രങ്ങളും മലയാളത്തിലല്ല.
എന്തിനധികം പറയുന്നു, ഏറ്റവും ഒടുവില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ അധ്യാപക തസ്തികാ നിര്ണ്ണയപ്രക്രിയയുടെ മാര്‍ഗരേഖയും അനംഗീകൃത വിദ്യാലയങ്ങളുടെ അംഗീകാരത്തിനായുള്ള മാര്‍ഗരേഖയും ഇംഗ്ലീഷില്‍ തന്നെയാണ്. ഇതുവായിച്ച് നടപടികള്‍ കൈക്കൊള്ളേണ്ടത് സ്കൂള്‍ തലത്തില്‍ പ്രധാനാധ്യാപകരും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുമാണ്. അവര്‍ക്ക് ഇംഗ്ലീഷില്‍ മാര്‍ഗരേഖ വായിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാഞ്ഞിട്ടല്ല. അവരിലും ഒരു സ്വത്വബോധത്തെ തട്ടിഉണര്ത്തേണ്ടതുണ്ട്. ഭരണം മലയാളത്തിലാക്കി മേലെ നിന്ന് മാതൃക കാണിക്കേണ്ടതാണ്.
പൊതുവിദ്യാലയങ്ങളുടെ ശോചനീയാവസ്ഥയും ഡി.പി.ഇ.പി. പദ്ധതിയുടെ പേരില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കരണങ്ങളും അണ് എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ കേരളത്തില്‍ വ്യാപകമാവാന്‍ ഇടയാക്കി. സ്വതവേ മാതൃഭാഷയോട് മമതയില്ലാത്ത മലയാളിയുടെ മനസ്സില്‍ മക്കള്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത് എന്ന് പറയുന്നത് ഒരുതരം ആഢ്യത്തരത്തിന്റെ സൂചകമായി. അതില്‍പ്പെട്ട് സര്‍ക്കാര്‍പോലും സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങി. സര്‍ക്കാറിന്റെ നിലവിലുണ്ടായിരുന്ന നിയമവും ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും പാസ്സാക്കിയ വിദ്യാഭ്യാസ അവകാശനിയമത്തിലെ നിര്‍ദ്ദേശങ്ങളെ തന്നെയും കാറ്റില്‍ പറത്തിയാണ് ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഇപ്പോഴും തുടര്‍ന്നുപോകുന്നത്. വിധിവിപര്യയം എന്നുപറയട്ടെ പലവിദ്യാലയങ്ങളുടെയും മികവിന്റെ മേഖലയായാണ് ഇതെടുത്തുകാണിക്കുന്നത്!. ഇടക്കാലത്ത് തുടങ്ങിയ ഒട്ടുമാശ്വാസ്യമല്ലാത്ത ഈ സംവിധാനം നിര്‍ത്തലാക്കാന്‍ സര്‍ക്കാറിന് ആര്‍ജ്ജവമില്ല.
കേരളത്തില്‍ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ച വാദകോലാഹലങ്ങള്ക്കിടക്കാണ് ഈ അധ്യയന വര്‍ഷം ആരംഭിച്ചത്. ശ്രേഷ്ഠഭാഷാപദവിയും ഭാഷയുടെ പഴക്കവും പ്രൗഢിയും ഒന്നും മലയാളിയുടെ മനസ്സില്‍ സ്പര്‍ശിച്ചില്ലെന്ന് അടിവരയിടുന്നതായിരുന്നു സ്കൂള്‍ പ്രവേശനങ്ങളുമായി ബന്ധപ്പെട്ട് കേട്ടറിഞ്ഞ വാര്‍ത്തകള്‍. ഇംഗ്ലീഷ് മീഡിയം ഡിവിഷനില്‍ പ്രവേശനം കിട്ടുന്നതിനുവേണ്ടി നടത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളും തത്ത്രപ്പാടുകളും അറിഞ്ഞാല്‍ ആരും മൂക്കില്‍ കൈവച്ചുപോകും. ഇങ്ങനെ നടക്കുന്ന പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം.
എസ്.എസ്.എല്‍.സി.പരീക്ഷയുടെ ഗുണനിലവാരത്തകര്‍ച്ചയിലും ഇത്തരം ഡിവിഷനുകള്‍ക്ക് പങ്കുണ്ടെന്ന് ചില പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നു. മാത്രവുമല്ല മറ്റു കുട്ടികളില്‍ മലയാളത്തില്‍ പഠിക്കുന്നത് രണ്ടാതരമാണ് എന്ന ചിന്താഗതിയാണ് ഇത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തിന്റെ ശ്രേഷ്ഠഭാഷാപദവിക്കു പിന്നില്‍ ഇടത്-വലത് രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി നിലയുറപ്പിച്ച സ്ഥിതിക്ക് ഐക്യകണ്ഠേന വിദ്യാഭ്യാസ രംഗത്ത് ഉടന്‍ ചെയ്യേണ്ട വളരെ ലളിതമായതും എന്നാല്‍ ദൂരവ്യാപകമായ സദ്ഫലങ്ങള്‍ ഉളവാക്കുന്നതുമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ആദ്യഘട്ടമായി, ഇടക്കാലത്ത് പൊതുവിദ്യാലയങ്ങളില്‍ ആരംഭിച്ച സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഉടന്‍ നിര്‍ത്തലാക്കണം. കേരളാസിലബസ്സ് പിന്തുടരുന്ന എല്ലാ വിദ്യാലയങ്ങളുടെയും പഠനമാധ്യമം മലയാളമാക്കണം. വിദ്യാഭ്യാസ അവകാശ ചട്ടങ്ങളില്‍ എട്ടാമത് വകുപ്പായ ‘ഗവണ്മെന്റിന്റെയും തദ്ദേശ അധികാര കേന്ദ്രത്തിന്റെയും ചുമതലകള്‍’ എന്ന സുപ്രധാന ഭാഗത്ത് നാലാമത് ഉപവകുപ്പിന് കീഴില്‍ മൂന്നാം അനുച്ഛേദമായി ചേര്‍ത്തിരിക്കുന്നത് പഠനമാധ്യമം സംബന്ധിച്ചാണ്. ഈ അനുച്ഛേദ പ്രകാരം ‘പഠനമാധ്യമം കഴിയാവുന്നിടത്തോളം മലയാളത്തിലോ മാതൃഭാഷയിലോ ആണെന്ന കാര്യം ഉറപ്പുവരുത്തേണ്ടതാണ്’ എന്ന് നിഷ്കര്‍ഷിക്കുന്നു. അമ്പത് ശതമാനത്തല്‍ കൂടുതല്‍ മലയാളികുട്ടികള്‍ പഠിക്കുന്ന സി.ബി.എസ്.സി.വിദ്യാലയങ്ങളുടെ പഠനമാധ്യമം മലയാളമാക്കി കിട്ടാന്‍ ശ്രേഷ്ഠഭാഷാപദവിക്കുവേണ്ടി ശ്രമിച്ച അതേ രീതിയില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇത് പാലിക്കാത്ത സി.ബി.എസ്.സി. വിദ്യാലയങ്ങളുടെ എന്‍.ഒ.സി.സര്‍ക്കാര്‍ പിന്‍വലിക്കും എന്ന് പറയാന്‍ കേരളസര്‍ക്കാറിന് സാധിക്കണം. മലയാളം ഒരു ഭാഷയായി പഠിപ്പിക്കണം എന്നു മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിഷ്കര്‍ഷിക്കുന്നത്. അത് ഒരുതരം സന്ധിചെയ്യലാണ്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചട്ടങ്ങളില്‍ ഒന്നുമുതല്‍ നാലുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ അനുവദിച്ച വിദ്യാലയങ്ങള്‍ എന്‍.സി.ഇ.ആര്.ടി. പാഠപുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തണം എന്നു പറയുന്നത് നീക്കം ചെയ്യുകയും കുട്ടികളുടെയും കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്ക് വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെയാണ് നല്ലതെന്ന ശാസ്ത്രീയ സത്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതി തയ്യാറാക്കുകയും വേണം. മലയാള ഭാഷയെ പ്രഥമഭാഷയും നിര്‍ബന്ധിത ഭാഷയും ആക്കി ഇറക്കിയ ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്തണം.
അടുത്ത ഘട്ടമായി എല്ലാ പ്രവേശനപരീക്ഷകളും മത്സരപരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അവസരം ഉറപ്പുവരുത്തണം. ഉന്നത വിദ്യാഭ്യാസത്തിന്റെയും മാധ്യമം മലയാളംതന്നെയാക്കണം. അതിനായുള്ള ആശയ അടിത്തറയില്‍ ദൃഢവിശ്വാസം വേണം. അതിനായി വേണമെങ്കില്‍ വ്യാപകമായ അക്കാദമിക സംവാദത്തിന് സര്‍ക്കാര്‍ വേദിയൊരുക്കട്ടെ. അതിന്റെ മുന്നോടിയായി കേരളീയ പശ്ചാത്തലത്തിലുള്ള എല്ലാ പഠനഗവേഷണങ്ങളും മലയാളത്തില്‍ പ്രസിദ്ധം ചെയ്യാന്‍ ഉത്തരവിറക്കണം. മലയാളത്തെ വിജ്ഞാനഭാഷയാക്കാന് ലോകോത്തരമായ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഉടനടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ സര്‍വ്വകലാശാലകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശവും സാമ്പത്തിക സഹായവും നല്‍കണം.
സ്വാതന്ത്ര്യം കിട്ടിയ ഉടനെ 1948 ല്‍ നമ്മുടെ രാഷ്ട്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാന്‍ ഭാരതത്തിലെ സര്‍വ്വകലാശാലകളെ എങ്ങനെ പുന:സംവിധാനം ചെയ്യണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്കാന് നിയുക്തമായ ഡോ.എസ്.രാധാകൃഷ്ണന് കമ്മീഷന്റെ സുചിന്തിതമായ നിര്‍ദ്ദേശങ്ങളെ അപ്രസക്തമാക്കുന്ന ഒരു ഗവേഷണവും സംഭവവികാസങ്ങളും കഴിഞ്ഞ അറുപത് വര്‍ഷമായി ലോകത്തിലെങ്ങും ഉണ്ടായിട്ടില്ല. മാത്രമല്ല ഭാരതത്തേക്കാള്‍ വികസനസൂചകങ്ങളില്‍ വളരെ പിന്നിലായിരുന്ന പല രാജ്യങ്ങളും കഴിഞ്ഞ മുപ്പത്-നാല്‍പ്പത് വര്‍ഷത്തിനിടക്ക് ഭാരതത്തേക്കാള്‍ മുന്‍പന്തിയില്‍ വന്നതിന്റെ അപഗ്രഥനം കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ ഇന്നും പ്രസക്തമാക്കുന്നു. കമ്മീഷന്, ‘സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന്റെ മാധ്യമം എത്രയും പെട്ടെന്ന് ഇംഗ്ലീഷില്‍ നിന്നും മാറ്റി ഭാരതീയ ഭാഷകളിലേക്കാക്കണം’ എന്നും ‘ശാസ്ത്രജ്ഞന്മാരും ഭാഷാപണ്ഡിതരും ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിന് ആവശ്യമായ പദാവലി തയ്യാറാക്കുകയും എല്ലാ പ്രാദേശിക ഭാഷകളിലും ഈ രംഗത്തുള്ള നല്ല പുസ്തകങ്ങള്‍ തയ്യാറാക്കുകയും വേണം’ എന്നും നിര്‍ദ്ദേശിച്ചിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സൂത്രരൂപത്തില്‍ 1970 ല്‍ എന്‍.വി.കൃഷ്ണവാരിയര്‍ അവതരിപ്പിക്കുന്നതും ഇതേ ഹൃദയതാളത്തിലാണ്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപനപശ്ചാത്തലം ഇപ്രകാരമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ‘സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന്റെ മാധ്യമം പ്രാദേശിക ഭാഷകളിലായിരിക്കണമന്ന്, ഇന്ത്യാഗവണ്മെന്റ് നിയമിച്ച വിദ്യാഭ്യാസ കമ്മീഷന് (1964-66) ശുപാര്‍ഷ ചെയ്തു. സ്റ്റേറ്റുകളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ പത്താം സമ്മേളനവും (1967 ഏപ്രില്‍), വിദ്യാഭ്യാസത്തിനായുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ കമ്മറ്റിയും (1967 ജൂലൈ), വൈസ്ചാന്സ്ലര്മാരുടെ കോണ്‍ഫറന്‍സും (1967 സെപ്റ്റംബര്‍) ഈ ശുപാര്‍ശ അംഗീകരിച്ചു. പ്രൈമറി-സെക്കണ്ടറി ഘട്ടങ്ങളില്‍ ഇപ്പോള്‍ പ്രാദേശിക ഭാഷകളാണ് വിദ്യാഭ്യാസ മാധ്യമം. ഈ ഭാഷകളെ സര്‍വ്വകലാശാലാ ഘട്ടത്തിലും മാധ്യമമാക്കുന്നതിന് അടിയന്തിര നടപടികള്‍ ഉടന്‍ കൈക്കൊള്ളണം എന്ന് ദേശീയ വിദ്യാഭ്യാസ നയപ്രഖ്യാപനം (1968) അനുശാസിച്ചു’ ഇതെല്ലാം പറഞ്ഞ ശേഷം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലക്ഷ്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത ഭാഷയില്‍ ഇങ്ങനെ പറയുന്നു’1968 മാര്‍ച്ച് 11 ന് കേരള ഗവണ്മെന്റിന്റെ ഒരു കല്പ്പനയിലൂടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് നിലവില്‍ വന്നു. സര്‍വ്വകലാശാലാ മാധ്യമമാകുന്നതിനുള്ള കഴിവ് കൈവരുമാറ് മലയാള ഭാഷയെ വികസിപ്പിക്കുകയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപനോദ്ദേശ്യങ്ങളില് മുഖ്യമായത്’. എന്നാല്‍ ഈ കമ്മീഷനുകളുടെയും സ്ഥാപനങ്ങളുടെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ കടലാസുപുലികളായി മാറിയതിന്റെ അമര്‍ഷവും ആകുലതകളുമാണ് ഇന്നു നമ്മെ വേട്ടയാടുന്നത്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതില്‍ പിന്നെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും അഭിപ്രായങ്ങള്‍ പറഞ്ഞ അതികായന്മാര് അതുകൊണ്ടുതന്നെയാണ് ആശങ്കകളും പങ്കുവെച്ചത്.
മലയാളസര്വ്വകലാശാലയുടെയും ഉദ്ദേശലക്ഷ്യങ്ങള്‍ മേല്‍ പറഞ്ഞതുതന്നെയാണ് വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. അല്പംകൂടി സ്പഷ്ടമായി സര്‍വ്വകലാശാലാ റിപ്പോര്‍ട്ടിന്റെ ആദ്യപുറത്തുതന്നെ അത് വ്യക്തമാക്കുന്നുണ്ട്. ‘മലയാളം മീഡിയത്തില്‍ പഠിക്കുക, മലയാളത്തില്‍ ഉച്ചാരണശുദ്ധി നിലനിര്‍ത്തുക, ഏത് ആശയവും മലയാളത്തില്‍ ആവിഷ്കരിക്കാന്‍ സാധിക്കുക, ഇവയൊക്കെ ദുഷ്കരവും ദുസ്സാധ്യവുമാണെന്ന് കരുതുന്ന ഒരു തലമുറ കേരളത്തിലെ വിദ്യാലയങ്ങളില്‍ വളര്‍ന്നുവരുന്നുണ്ട്. ഈ പ്രതിസന്ധിയും പശ്ചാത്തലവുമാണ് മലയാളസര്വ്വകലാശാലാ എന്ന ആശയം പ്രാവര്‍ത്തികമാക്കുക എന്ന ആവശ്യത്തിന് അടിയന്തിര സ്വഭാവം നേടിത്തന്നിരിക്കുന്നത്’. ആ തലത്തിലേക്ക് മലയാള സര്‍വ്വകലാശാലയെ വളര്‍ത്താന്‍ ഇന്നത്തെ ശ്രേഷ്ഠഭാഷാ പദവിയോടൊപ്പം നേടിത്തരുന്ന മറ്റു അനുകൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയണം. ഈ ലക്ഷ്യം സര്ക്കാറിന്് ഒരുദിവസംകൊണ്ടോ ഒരുവര്‍ഷംകൊണ്ടോ നേടിയെടുക്കാന്‍ സാധിക്കില്ല. കിട്ടുന്ന നൂറുകോടി ഒരു തുകയുമാവില്ല. എന്നാല്‍ സര്‍ക്കാറിന്റെ ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയണം.
വിദ്യാഭ്യാസവും ഭരണവുംപോലെ നമ്മുടെ നിത്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്നതാണ് കോടതികള്‍. കീഴ്കോടതികള് ഒഴിച്ച് ബാക്കി കോടതികളിലെല്ലാം ഇന്നും ഇംഗ്ലീഷ് മാത്രമാണ് നിലനില്‍ക്കുന്നത്. സാധാരണക്കാരന് ലഭിക്കുന്ന നീതി പൂര്‍ണ്ണരൂപത്തില്‍ അര്‍ത്ഥവത്താക്കാന്‍ കോടതിയുടെ ഭാഷ സാധാരണക്കാരന്റെ ഭാഷയാവണം. അയാള്‍ക്ക് സ്വന്തം ഭാഷയില്‍ പരാതി നല്‍കാനും വാദിക്കാനും തീര്‍പ്പാക്കി കിട്ടാനും വ്യവസ്ഥ ഇല്ലാത്തിടത്തോളംകാലം കോടതി എന്ന ഭരണത്തിന്റെ ഏറ്റവും ശക്തമായ സംവിധാനം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ സാഫല്യത്തിന് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടേയിരിക്കും. നീതിന്യായ സംവിധാനത്തെ ഭാരതീയവല്ക്കരിക്കാനുള്ള ആദ്യ പടിയാണ് കോടതിഭാഷ പ്രാദേശിക ഭാഷയാക്കുന്നത്. ഏത് ന്യായാധിപനും അദ്ദേഹം സ്വീകരിക്കുന്ന പ്രദേശത്തെ ഭരണ/പ്രാദേശിക ഭാഷയില്‍ സാമാന്യപരിജ്ഞാനവും തീപ്പുകല്പ്പിച്ച് വിധി എഴുതാനുമുള്ള മനസ്സ് ഉണ്ടാവണം. മനഃസ്ഥിതിയുടെ മാറ്റമാണ് ഇവിടെ പ്രധാനം. സിവില്‍ സര്‍വ്വീസ് രംഗത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആ സംവിധാനം നീതിന്യായ മേഖലയില്‍ അപ്രായോഗികമാണ് എന്ന് വാദിക്കുന്നതിലും വലിയ നീതിനിഷേധം വേറേതുണ്ട്?
എ.വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: