കൊച്ചി: ജില്ലയില്‍ മരുന്നുക്ഷാമം രൂക്ഷം. ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ ഉത്തരവനുസരിച്ച് 348 മരുന്നുകളുടെ വില കുറച്ചതോടെയാണ് ജില്ലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നു ക്ഷാമം രൂക്ഷമായത്. പുതുക്കിയ വില അനുസരിച്ച് രണ്ട് ലിസ്റ്റുകള്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയും, ഡ്രഗ്സ് കണ്ട്രോളറും ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. ആദ്യ ലിസ്റ്റില്‍ 151 മരുന്നുകളും, രണ്ടാമത് 61 മരുന്നുകളുടെ ലിസ്റ്റുമാണ് പുറത്തിറക്കിയത്. മൂന്നാമത്തെ ലിസ്റ്റ് നാളെ പുറത്തിറങ്ങാനിരിക്കെയാണ് മരുന്നു കിട്ടാനില്ലാതെ ജനവും, മരുന്നു നല്കാനാകാതെ ഔഷധ വ്യാപാരികളും നട്ടം തിരിയുന്നത്.
പുതുക്കിയ വിലയനുസരിച്ചുള്ള 100 ലധികം മരുന്നുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ടെങ്കിലും ആവശ്യാനുസരണം മരുന്ന് ലഭിക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 10 സ്ട്രിപ്പ് ചോദിക്കുമ്പോള്‍ രണ്ട് സ്ട്രിപ്പുപോലും ലഭിക്കുന്നില്ല. ഇതുമൂലം രോഗികള്‍ ദുരിതത്തിലാകുകയാണ്. മരുന്ന് വില കുറച്ചതോടെ ഉല്‍പ്പാദനം നടക്കുന്നില്ല. അതുകൊണ്ടു ത ന്നെ മരുന്ന് എത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണ് മരുന്നു കമ്പനികളുടെ വാദം. ജില്ലയിലെ മിക്ക മെഡിക്കല്‍ സ്റ്റോറുകളുടേയും അവസ്ഥ സമാനമാണ്. മരുന്നുകളുടെ വില വന്‍ തോതില്‍ കുറച്ചത് വലിയ തോതിലുള്ള നഷ്ടം ഔഷധ വ്യാപാരികള്‍ക്ക് ഉണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പഴയ വില അനുസരിച്ച് 17ശതമാനം റീട്ടെയില്‍ വിലയില്‍ മാര്‍ജിന്‍ ഉണ്ടായിരുന്നപ്പോള്‍, പുതുക്കിയ വില അനുസരിച്ച് മാര്‍ജിന്‍ 13ശതമാനമായി കുറഞ്ഞു.
ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, അപസ്മാരം, അര്‍ബുദം എന്നീ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ ഉള്‍പ്പെടെ 151 മരുന്നുകളുടെ വിലയാണ് കഴിഞ്ഞ മാസം അവസാനത്തോടെ കുറഞ്ഞത്. 30 ശതമാനം വരെയാണു പുതിയ ഉത്തരവനുസരിച്ചു വിലകുറഞ്ഞിരിക്കുന്നത്. അതേസമയം മരുന്ന് വില കുറഞ്ഞതുകൊണ്ട് വില്‍പ്പന കൂടുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പുതുക്കിയ വില അനുസരിച്ചുള്ള വില മരുന്നു കമ്പനികള്‍ എത്തിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചത്തെ വില്‍പ്പന 24 ശതമാനത്തില്‍ കുറവാണെന്നും ഔഷധ വ്യാപാരികള്‍ പറയുന്നു. പഴയ സ്റ്റോക്കിലുള്ള മരുന്നുകള്‍ പുതുക്കിയ വിലക്ക് മാത്രമേ വില്‍ക്കാവൂ എന്ന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി(എന്‍പിപിഎ)യുടേയും ഡ്രഗ്സ് കണ്‍ട്രോളറുടേയും കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സ്റ്റോക്കുണ്ടായിരുന്ന മരുന്നുകള്‍ കമ്പനികള്‍ക്ക് തിരിച്ചയച്ചു. 2ലക്ഷത്തോളം വരുന്ന മരുന്നുകളാണ് ഇത്തരത്തില്‍ വ്യാപാരികള്‍ കയറ്റിയയച്ചത്. ഇത് വലിയ തോതിലുള്ള നഷ്ടമാണ് വരുത്തിത്തീര്ത്തിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.
വലിയ തോതിലുള്ള നഷ്ടം സഹിച്ച് ഈ മേഖലയില്‍ തുടരാനാകില്ലെന്നാണ് ഔഷധ വ്യാപാരികള്‍ പറയുന്നത്. നിലവിലെ സ്ഥിതി മാറ്റമില്ലാതെ തുടര്‍ന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനിടയ്ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ 44 ശതമാനവും അടച്ചു പൂട്ടുമെന്നാണ് ഔഷധ വ്യാപാരികള്‍ പറയുന്നത്. പുതുക്കിയ വില അനുസരിച്ച് മരുന്ന് വില്‍പ്പന നടത്തുമ്പോള്‍ 25 ദിവസം കൊണ്ട് ഒരു മെഡിക്കല്‍ സ്റ്റോറിന് രണ്ടര ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇതില്‍ ഔഷധ വ്യാപാരിക്ക് ലഭിക്കുന്നത് 13ശതമാനം മാര്‍ജിനാണ്, അതായത് 30,000 രൂപ. കട വാടക, തൊഴിലാളികളുടെ വേതനം എന്നീ ചെലവുകള്‍ക്കുശേഷം തുച്ഛമായ തുകമാത്രമേ ഔഷധ വ്യാപാരികള്‍ക്ക് ലഭിക്കൂ. ഔഷധ വ്യാപാര രംഗത്ത് രണ്ടാഴ്ചയായുള്ള സ്ഥിതി തുടര്‍ന്നാല്‍ വലിയതോതിലുള്ള പ്രശ്നങ്ങളായിരിക്കും വരും ദിനങ്ങളില്‍ ഉണ്ടാകുക. നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ സ്റ്റോര്‍ അസോസിയേഷന് നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്.
നാലുഘട്ടങ്ങളായിട്ടാണ് എന്‍പിപിഎ 348 ജീവന് രക്ഷാ ഔഷധങ്ങളുടെ വില കുറയ്ക്കുന്നത്. 293 മരുന്നുകളുടെ വില സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതില്‍ 151 മരുന്നുകളുടെ വില കഴിഞ്ഞ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ വിലയനുസരിച്ച് വ്യാപാരികള്‍ക്ക് നിശ്ചിത തീയതിയും നല്‍കിയിരുന്നു. പഴയ സ്റ്റോക്ക് അതേ വിലയ്ക്ക് വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണെന്ന ഉത്തരവും ഡ്രഗ്സ് കണ്ട്രോളര് ഇറക്കിയിരുന്നു.
. സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: