തൃശൂര്‍: വ്യോമസേനയിലേക്കും റെയില്‍വെ, ബാങ്കുകള്‍, ദേവസ്വംബോര്‍ഡ്, സ്കൂള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്തുകൊണ്ട് വന്‍തട്ടിപ്പിന് രൂപംകൊടുത്ത സംഘത്തിലെ മുഖ്യപ്രതിയടക്കം നാലുപേരെ പോലീസ് പിടികൂടി. വിദേശത്തേക്കും ഇവര്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്നാണ് സൂചന. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി ഗീതഗോപാല്‍ എന്ന ഗീതാറാണി (57) തട്ടിപ്പിലെ മറ്റുപങ്കാളികളായ വാടാനപ്പിള്ളി പുതിയവീട്ടില്‍ സെയ്ദ് മുഹമ്മദ് മകന് ഉമ്മര്‍ (58), തൃശൂര്‍ പൂമല ചോറ്റുപാറ കാരാത്രവീട്ടില് ആന്റണി മകന് ജോയ് (39), ഇരിങ്ങാലക്കുട പടിയൂര്‍ കോലത്ത് വീട്ടില്‍ ഭാസ്കരന് മകന് രാധാകൃഷ്ണന് എന്ന രാധ (50) എന്നിവരാണ് പിടിയിലായത്. ഇവരെ പൊള്ളാച്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ മറ്റ് ഏജന്റുമാരായ പത്തുപേരെക്കൂടി തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
ഉന്നതരായ ഉദ്യോഗസ്ഥന്മാരുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് സാധാരണക്കാരെയും ഉദ്യോഗാര്‍ഥികളെയും ഇവര്‍ വലയിലാക്കിയിരുന്നത്. ഇരുപതോളം പേരില്‍ നിന്നായി ഒന്നരക്കോടിയോളംരൂപ ഈസംഘം തട്ടിയെടുത്തതായിട്ടാണ് അറിവ്. ബാങ്കില്‍ പ്രൊബേഷണറി ഓഫീസര്‍, എയര്‍ഫോഴ്സില്‍ എയര്‍മാന്‍, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡില്‍ ക്ലര്‍ക്ക്, റെയില്‍വെയിലും ചവറ ടൈറ്റാനിയത്തിലും ക്ലര്‍ക്ക്, കണ്‍സ്യൂമര്‍ ഫെഡില്‍ പാക്കിംഗ് സെക്ഷനില്‍ ജോലി, വിവിധ സ്കൂളുകളില്‍ ജോലി എന്നിങ്ങനെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യാജ നിയമന ഉത്തരവ് കാണിക്കുകയും ബാങ്കുകളില്‍ വച്ച് വ്യാജ രജിസ്റ്ററുകളില്‍ ഒപ്പിടീക്കുകയുമായിരുന്നു ഇവരുടെ ശൈലി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തട്ടിപ്പിനിരയായ പലരും പരാതി നല്കിക്കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ദിവസങ്ങള്‍ എടുത്തേക്കാം. അയ്യന്തോള്‍ വല്ലത്തുവീട്ടില് വിജയന്റെ ഭാര്യഉഷാകുമാരി (48), ആലപ്പാട്ട് ഇഴുവപ്പാടി വീട്ടില്‍ സജീവിന്റെ ഭാര്യ പ്രജിത (28) എന്നിവരെ രണ്ടു ദിവസം മുമ്പ് പിടികൂടിയിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍, തൃക്കാക്കര, കളമശ്ശേരി എന്നിവിടങ്ങളില്‍ നിരവധി വിസാ തട്ടിപ്പുകേസുകളുമുണ്ട്. 2007ല്‍ മിലിട്ടറി റിക്രൂട്ട്മെന്റ് നടത്തിയതിന് ഹരിപ്പാട് പോലീസിലും കേസുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷമായി നിരവധി തട്ടിപ്പുകള്‍ക്ക് ഗീതാറാണി നേതൃത്വം കൊടുത്തുവരികയാണ്. കേസില്‍ കുടുങ്ങുന്നഇവര് ജാമ്യമെടുത്ത് വിവിധസ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചാണ് വീണ്ടും തട്ടിപ്പുകള്‍ക്ക് രൂപം കൊടുത്തിരുന്നത്. തമ്പാനൂര്‍ റെയില്വെസ്റ്റേഷന് കേന്ദ്രീകരിച്ച് റെയില്വെനിയമന തട്ടിപ്പിലും ഇവര്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: