പശ്ചിമഭാഗത്ത് അറബിക്കടലും അതിന് കിഴക്കുള്ള ഭാഗങ്ങള്‍ കായലുകളും അതിന് കിഴക്ക് നദികളും കൊണ്ട് നിറഞ്ഞ ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. ഇത്രയും ജലസമൃദ്ധമായ ഒരു പ്രദേശം ഭാരതത്തില്‍ വേറെ ഇല്ലെന്നുതന്നെ പറയാം. ജലസ്രോതസ്സുകള്‍ കൂടാതെ രാജഭരണകാലത്ത് വെട്ടി ഉണ്ടാക്കിയിരുന്ന ആയിരക്കണക്കിന് പുറംപോക്ക് തോടുകളും കുളങ്ങും വേറെയുമുണ്ടായിരുന്നു. കേരളത്തെ ഭൂപ്രകൃതി അനുസരിച്ച് തീരദേശ്, ഇടനാട്, മലനാട് എന്ന് മൂന്നായി ഭൂമിശാസ്ത്രം വിഭജിച്ചിരിക്കുന്നു. ഇവിടെ ശരാശരി ഒരേക്കറില്‍ അഞ്ചു കുളങ്ങളെങ്കിലും ശുദ്ധജലം ലഭിക്കുന്നതായിട്ടുണ്ടായിരുന്നു. അതുകൂടാതെ അനവധി തോടുകളും.
ഇങ്ങനെയുള്ള നാട്ടില്‍ ഒരു കാരണവശാലും പ്രളയവും ജലക്ഷാമവും ഒരിക്കലും ഉണ്ടാകാന്‍ കാരണമില്ല. കൊല്ലവര്‍ഷം 1099 ല്‍ ഉണ്ടായ പേമാരിയെ തുടര്‍ന്ന് ഗംഭീരമായ വെള്ളപ്പൊക്കം ഉണ്ടായതായി പറഞ്ഞുകേട്ടിട്ടുണ്ട്. അന്നുപോലും ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയില്ല. നദികളും പുഴകളും മഴ മൂലം നിറഞ്ഞു കഴിഞ്ഞു വെള്ളപ്പൊക്കം അതിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ ഉണ്ടായെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ആ വെള്ളപ്പൊക്കം കണ്ടവരാരും ഇന്ന് ജീവിച്ചിരിപ്പുള്ളതായി അറിയില്ല.
അക്കാലങ്ങളില്‍ പെയ്തതുപോലെ തുടര്‍ച്ചയായി നിലനിന്ന പേമാരി ഇപ്പോള്‍ ഉണ്ടാകാറില്ല. ഉദ്ദേശ്യം 60 കൊല്ലം കൊണ്ട് നമ്മുടെ കായലുകള്‍ നാലിലൊന്നായി ചുരുങ്ങി. ആഴം ശരാശരി 12 മീറ്ററില്‍ നിന്നും 2-3 മീറ്ററായി കുറഞ്ഞു. മിക്ക നദികളും ആഴവും വീതിയും കുറഞ്ഞ് മൃതപ്രായമായി. കഴിഞ്ഞ 50 കൊല്ലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ മൂലം നാട്ടിലുണ്ടായിരുന്ന 90 ശതമാനം തോടുകളും കുളങ്ങളും നികന്നു. രാജ്യത്തുണ്ടായിരുന്ന പാറക്കെട്ടുകളും പൂഴിക്കുന്നുകളും എല്ലാം വെട്ടിനിരപ്പാക്കി. കടലില്‍ കല്ലിടല്‍ പദ്ധതികള്‍ മൂലം കരിങ്കല്‍ മലകള്‍ 60 ശതമാനത്തില്‍ ഏറെ വെട്ടിക്കൊണ്ടുവന്ന് കടലില്‍ ഇട്ടു. കടലാക്രമണത്തിന് യാതൊരു കുറവും ഇതുമൂലം ഉണ്ടായതുമില്ല.
നാട്ടിന്‍പുറങ്ങളിലുണ്ടായ ജലസ്രോതസ്സുകള്‍ മൂടി റോഡുകളും കെട്ടിടങ്ങളും നിര്‍മിച്ചതുമൂലം നാട്ടില്‍ കുടിക്കാന്‍ പോലും വെള്ളമില്ലാതായി. നാട്ടിലുണ്ടായിരുന്ന ഇടവഴികള്‍ പോലും കോണ്‍ക്രീറ്റ് ചെയ്തു. അതുമൂലം ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ കഴിയാത്തവിധം പുരയിടങ്ങള്‍ മാറി. വീടുകളുടെ മുറ്റം എല്ലാം മണ്ണു കാണാത്തവിധം മാര്‍ബിള്‍ ടെയില്‍സ് വിരിച്ചു. അവിടെയും മഴവെള്ളം താഴോട്ടൂന്നിറങ്ങാതെയായി. അങ്ങനെ വേനലില്‍ കുടിവെള്ളം മുട്ടി.
മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ള തോടുകള്‍ റോഡാക്കിയതുമൂലവും കുളങ്ങള്‍ നികര്ന്നതുമൂലവും വെള്ളം നില്ക്കാന് ഇടമില്ലാതെ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകുന്നു. നെല്‍, വയലുകള്‍ എല്ലാം നികന്നതുമൂലവും കൃഷിപ്പണിക്ക് ആളില്ലാത്തതുമൂലവും കൃഷി പാടെ ഇല്ലാതായി. അങ്ങനെ ഉപഭോക്തൃ സംസ്ഥാനമെന്ന ഓമനപ്പേരിനും കേരളം അര്‍ഹമായി. കായലുകളുടെ വിസ്തൃതിയും ആഴവും കുറഞ്ഞതുമൂലവും നദികളില്‍ കൂടി ഒഴുകി എത്തുന്ന മഴവെള്ളം തങ്ങിനില്ക്കാന് ഇടമില്ലാതെ കരയിലേക്ക് കയറിയാണ് കായല്‍ത്തീരങ്ങളിലും കുട്ടനാട്ടിലും പ്രളയമുണ്ടാകുന്നത്.
വേമ്പനാട്ടു കായല്‍ ഖണ്ഡങ്ങളായി തിരിച്ചുണ്ടാക്കിയ കുട്ടനാടന്‍ കായല്‍ നിലങ്ങളില്‍ ഓരുവെള്ളം കയറാതിരിക്കാന്‍ വേണ്ടി നിര്‍മിച്ച അശാസ്ത്രീയമായ തണ്ണീര്‍മുക്കം ബണ്ടുമൂലം വേലി ഇറക്കത്തിന്റെ കുത്തൊഴുക്കു നിലച്ചപ്പോള്‍ പ്രകൃതിദത്ത തുറമുഖം ചെളി വന്നടിഞ്ഞ് ആഴം കുറഞ്ഞു. ചെറിയ കപ്പലുകള്‍ക്ക് പോലും കയറിവരാന്‍ കഴിയുന്നില്ല. അതിന് പരിഹാരമായി കോടിക്കണക്കിന് രൂപാ മുടക്കി വന്‍കിട മണ്ണുമാന്തിക്കപ്പല്‍ കൊണ്ട് നിത്യേന കൊച്ചി തുറമുഖം കുഴിച്ചു മണ്ണുമാറ്റിക്കൊണ്ടിരിക്കുന്നു. അതിന് മുടക്കുന്ന പണത്തിന്റെ നൂറില്‍ ഒരംശം പോലും കുട്ടനാട്ടിലെ കൃഷിയില്‍നിന്നും കിട്ടുന്നില്ല. വിസ്തൃതി കുറഞ്ഞും കായല്‍ ചെളി അടിഞ്ഞു പൊങ്ങിയും മാലിന്യങ്ങള്‍ മൂലവും കായല്‍ നിലങ്ങളില്‍ നിന്നും ഒഴുകി വരുന്ന കീടനാശിനിയുടേയും രാസവളങ്ങളുടേയും സാന്നിധ്യവും കൊണ്ട് വേമ്പനാട്ട് കായലിലെ മത്സ്യസമ്പത്ത് പാടെ നശിച്ചു. അതുമൂലം രാജ്യത്തിനു വന്ന നാശനഷ്ടം കണക്കുകള്‍ക്കതീതമാണ്. കായല്‍ തീരങ്ങളില്‍ താമസിച്ചു മത്സ്യബന്ധനവും മറ്റുമായി കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിത്യ ദാരിദ്ര്യത്തിലും പട്ടിണിയിലുമായി, അരൂര്‍ മുതല്‍ വടക്കോട്ടുള്ള കായല്‍ ഒമ്പത് ശതമാനവും നികത്തി വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വിറ്റും കോടീശ്വരന്മാര്ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയും നശിപ്പിച്ചു. അവിടെയും എണ്ണമറ്റ തരം മത്സ്യ വംശങ്ങളും അതുവഴി ജീവിച്ചിരുന്ന ജനതയും ഇല്ലാതായി. ഇതിന്റെയെല്ലാം അനന്തരഫലം ഇന്നനുഭവിക്കുന്നതിനെക്കാള് എത്രയോ മടങ്ങായി വരും തലമുറ അനുഭവിക്കേണ്ടി വരും എന്ന കാര്യം ആര്‍ക്കും പ്രശ്നമാകുന്നില്ല. കായല്‍ എത്ര നികത്തിയാലും ആധുനിക വികസന വക്താക്കളുടെ ത്വര അടങ്ങുന്നില്ല. പരിശുദ്ധമായ ജീവജാലപ്രവാഹങ്ങളായ ഭാരതപ്പുഴയിലും പെരിയാറ്റിലും പമ്പയിലുമെല്ലാം അറവുശാലകളിലെയും ഹോട്ടലുകളിലെയും രാസവള നിര്‍മാണശാലകളിലെയും മാലിന്യങ്ങള്‍ ഒഴുക്കാന്‍ ഒരു മടിയുമില്ലാത്ത ജനങ്ങള്‍ പ്രകൃതിയാല്‍ എങ്ങനെ ശിക്ഷിക്കപ്പെടാതിരിക്കും.
കാടുകള്‍ വെട്ടിത്തെളിച്ചും മലകള്‍ ഇടിച്ചു നിരത്തിയും ടൂറിസ്റ്റ് റിസോര്‍ട്ടുകളും തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും നികത്തി വിമാനത്താവളങ്ങളും നിര്‍മിക്കുന്നതാണ് നാടിന് ഗുണമെന്ന് വാദിക്കുന്ന ജനദ്രോഹികളെ തിരിച്ചറിയാന്‍ സാമാന്യ ജനതയ്ക്ക് കഴിയുന്നില്ലെങ്കില്‍ കേരളത്തില്‍ അനതി വിദൂര ഭാവിയില്‍ ജനജീവിതം അസാധ്യമാകുമെന്ന കാര്യം ഉറപ്പാണ്. ശുദ്ധജലക്ഷാമമോ പ്രളയമോ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു ഭൂപ്രദേശമാണ് കേരളം. ഈ നാടിന്റെ പ്രകൃത്യാ ഉള്ള സംവിധാനം ആ വിധത്തിലാണ്. അതുകൊണ്ട് ഇന്നത്തെ ഈ വികലമായ വികസന സമ്പ്രദായം മാറ്റി പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ നാം തയ്യാറാകണം.
അഡ്വ.വി.പത്മനാഭന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: