കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മൂന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ അല്‍ഖ്വയ്ദ ഭീകരവാദിയുടെ കവിത ഉള്‍പ്പെടുത്തിയതിലൂടെ കുട്ടികളെ പഠിപ്പിക്കേണ്ട പാഠപുസ്തകത്തെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നു. എതിര്‍പ്പുകള്‍ ധാരാളമായി വന്നതിന്റെ അടിസ്ഥാനത്തില്‍ കവിത പാഠപുസ്തകത്തില്‍ നിന്ന് പിന്‍വലിച്ചെങ്കിലും ഇത്തരമൊരാളുടെ കവിത പുസ്തകത്തില്‍ കടന്നുവരാനിടയാക്കിയ സാഹചര്യം നിലനില്ക്കുന്നു. കവിത പിന്‍വലിച്ചതുകൊണ്ടു മാത്രം ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നില്ല. കവിത പരിശോധിച്ച ശേഷം ഡോ.എം.എം.ബഷീര്‍ അധ്യക്ഷനായ സമിതി നടത്തിയിട്ടുള്ള അഭിപ്രായവും അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കവിത നിലവാരമുള്ളതാണെന്നും വിവാദമായ സാഹചര്യത്തിലാണ് പിന്‍വലിക്കുന്നതെന്നുമാണ് വിശദീകരണം.
മനുഷ്യാവകാശത്തെക്കുറിച്ച് ഭീകരവാദി സംഘടനയായ അല്‍ഖ്വയ്ദയും അതേസ്വഭാവത്തിലുള്ള മറ്റു സംഘടനകളും വച്ചു പുലര്‍ത്തുന്ന നിലപാടുകളാണ് കവിതയിലുള്ളതെന്നിരിക്കെ അതു കാണാതെ കവിത നിലവാരമുള്ളതാണെന്ന് പ്രഖ്യാപിക്കാന്‍ ബഷീറിനും കൂട്ടര്‍ക്കും എങ്ങനെ കഴിഞ്ഞു?. കവിത ഭീകരവാദിയുടേതാണെങ്കിലും നിലവാരമുണ്ടെങ്കില്‍ പഠിപ്പിക്കാം എന്ന നിലപാടും ദഹിക്കുന്നതല്ല.
വിദ്യാഭ്യാസ വകുപ്പു കയ്യാളുന്ന മുസ്ലീംലീഗിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണത്തിലുമാണ് കാലിക്കറ്റ് സര്‍വ്വകലാശാല. കരിപ്പൂര്‍ വിമാനത്താവളം പോലെ, മലപ്പുറം ജില്ല പോലെ തങ്ങളുടെ സ്വന്തം സ്ഥാപനമായാണ് കാലിക്കറ്റ് സര്‍വ്വകലാശാലയും മുസ്ലീംലീഗ് കൈവെള്ളയില്‍ കൊണ്ടു നടക്കുന്നത്. അവിടെ ലീഗ് പറയുന്നതേ നടക്കാവൂ എന്നും വൈസ്ചാന്സിലറെ ഉള്‍പ്പടെ മുസ്ലീംലീഗ് നിശ്ചയിക്കുമെന്നുമുള്ള പിടിവാശി അവര്‍ക്കുണ്ട്. വൈസ് ചാന്‍സിലര്‍ക്ക് ആവശ്യത്തിനുള്ള യോഗ്യതപോലും വേണ്ടെന്ന് ഒരുഘട്ടത്തില്‍ അവര്‍ പറഞ്ഞു. സര്‍വ്വകലാശാലയില്‍ എന്തു പഠിപ്പിക്കണമെന്ന് മുസ്ലീംലീഗ് തന്നെ നിശ്ചയിക്കുമെന്ന അത്യന്തം ഗുരുതരമായ സ്ഥിതിയിലേക്കും കാര്യങ്ങളെത്തി. അല്‍ഖ്വയ്ദ ഭീകരവാദി ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത പാഠപുസ്തകത്തിലുള്പ്പെടുത്തിയതും മുസ്ലീംലീഗിലെ ഭീകരവാദ അനുകൂലകരുടെ നിലപാടുകള്‍ക്കൊപ്പം നിന്നുകൊണ്ടാണ്.
അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് ഭീകരവാദത്തിന് സൈന്യത്തിന്റെ പിടിയിലായി, ഗ്വാണ്ടനാമോ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുള്ള ഇബ്രാഹിം സുലൈമാന്‍ അല്‍റുബായിഷിന്റെ കവിത അദ്ദേഹത്തിന്റെ പൂര്‍വചരിത്രം അന്വേഷിക്കാതെയും കവിത നല്കുന്ന വസ്തുതാപരമായ സന്ദേശം മനസ്സിലാക്കാതെയുമാണ് പാഠപുസ്തകത്തില്‍ ചേര്‍ത്തത്. ഇത് കേവലം യാദൃശ്ചികമായി സംഭവിച്ചതല്ല. മുന്‍നിശ്ചയപ്രകാരം കരുതിക്കൂട്ടിതന്നെ ചെയ്തതാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഇപ്പോള്‍ കവിത പിന്‍വലിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞപ്പോള്‍ റുബായിഷിന്റെ പൂര്‍വ്വകാലത്തെക്കുറിച്ചുള്ള വര്‍ണ്ണനകളും വാഴ്ത്തലുകളും കവിതയുടെ സാരംശത്തിന് പുതിയ അര്ത്ഥതലങ്ങളുമെല്ലാമായി ഭീകരവാദിക്കുവേണ്ടി കുറെ കുബുദ്ധിജീവികള്‍ രംഗത്തെത്തിയത് അതിന് തെളിവാണ്.
കവിത പിന്‍വലിച്ചതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ എന്‍ഡിഎഫ് ഉള്‍പ്പടെയുള്ള ഭീകരവാദ പ്രസ്ഥാനങ്ങളുടെ ‘ശമ്പളം’ പറ്റുന്നവരാണെന്നത് മുന്നേ വെളിപ്പെട്ടിട്ടുള്ളതാണ്. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ വാരികയില്‍ നിന്ന് പത്രമുത്തശ്ശിയുടെ വാരികയിലേക്ക് നിയോഗിക്കപ്പെട്ട ന്യൂജനറേഷന് പത്രാധിപരും അക്കൂട്ടത്തിലുണ്ട്. ഹിന്ദുവെന്ന വാക്കിനോട് തന്നെ വെറുപ്പ് പുലര്‍ത്തുന്ന അദ്ദേഹത്തിന് കിട്ടുന്ന ശമ്പളത്തിന് പണിയെടുത്തേ മതിയാകൂ. ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിനുവേണ്ടി അദ്ദേഹത്തിനു സംസാരിക്കാതിരിക്കാന്‍ കഴിയില്ല. കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെപ്പോലെ പകല്‍ ഇടതുബുദ്ധിജീവിയും രാത്രിയില്‍ എന്‍ഡിഎഫിന്റെയും മറ്റും ഇഷ്ടക്കാരനുമായും ജീവിക്കുന്ന വര്‍ഗ്ഗീയവാദികള്‍ക്കും അല്‍ റുബായിഷിനെ പിന്തുണയ്ക്കാതിരിക്കാന് കഴിയില്ല.
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള ‘കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍’ എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് അല്‍ റുബായിഷിന്റെ ‘ഓഡ് ടു ദ സീ’ എന്ന കവിത ഉള്‍പ്പെട്ടത്. നെരൂദ, കമലാദാസ്, മായ ആംഗ്ലോ, ഇംതിയാസ് ധാര്‍ക്കര്‍, സില്‍വിയ പ്ലാത്ത് തുടങ്ങിയവരുടെ കവിതകളും ഈ പുസ്തകത്തിലുണ്ട്. അല്‍ റുബായിഷ് സൗദി പൗരനാണെന്നും സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിന്‍ സൗദ് സര്‍വകലാശാലയില്‍നിന്ന് ശരിയത്ത് നിയമത്തിലാണ് ബിരുദം കരസ്ഥമാക്കിയതെന്നും കവിയെ പരിചയപ്പെടുത്തുന്ന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.
സൗദിയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പിന്നീടിദ്ദേഹം കുടിയേറി. സൗദിയില്‍ വച്ചു തന്നെ ഭീകരവാദബന്ധമുണ്ടായിരുന്ന അല്‍ റുബായിഷ് അഫ്ഗാനിലെത്തിയ ശേഷമാണ് ആ ബന്ധം സജീവമാക്കിയത്. അവിടെ വച്ച് സൈന്യത്തിന്റെ പിടിയിലാകുകയും അമേരിക്കയ്ക്ക് കൈമാറ്റപ്പെടുകയും ചെയ്യപ്പെട്ടു. അങ്ങനെയാണ് ഗ്വാണ്ടനാമോ തടവറയില്‍ എത്തപ്പെടുന്നത്. തടവറയില്‍ വച്ചെഴുതിയ കവിതകളിലൊന്നാണ് കാലിക്കറ്റ് സര്‍വ്വകലാശാല പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയിലില്‍ നിന്ന് കവിതകള്‍ അല്‍ റുബായിഷിന്റെ അഭിഭാഷകരാണ് ശേഖരിച്ച് പുസ്തകമാക്കിയത്. ‘പൊയംസ് ഫ്രം ഗ്വാണ്ടനാമോ’ എന്ന പേരിലാണ് പുസ്തകമിറങ്ങിയത്.
അല്‍ റുബായിഷിന്റെ ഭീകരവാദബന്ധങ്ങളെല്ലാം പുസ്തകത്തില്‍ കവിത ചേര്‍ത്തവര്‍ ഒളിച്ചുവച്ചതാണ് ദുരൂഹത കൂട്ടുന്നത്. കവിതയെക്കുറിച്ചും റുബായിഷിന്റെ തടവറ ജീവിതത്തെക്കുറിച്ചുമെല്ലാം വിസ്തരിക്കുന്നവര്‍ ആഫ്ഗാനിസ്ഥാനിലെത്തി റുബായിഷ് അല്‍ഖ്വയ്ദയില്‍ ചേര്‍ന്നകാര്യം മറച്ചുവച്ചു. 2001-06 കാലത്താണ് റുബായിഷ് ഗ്വാണ്ടനാമൊ ജയിലില്‍ കിടന്നത്. അവിടെ നിന്ന് 2006 ല്‍ രക്ഷപ്പെടുകയായിരുന്നു. അമേരിക്കക്ക് ഇയാള്‍ക്കെതിരായ കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റുബായിഷ് അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ കവിത വിവാദമായപ്പോള്‍ കവിക്കുവേണ്ടി രംഗത്തു വന്നവരും അതുതന്നെ പ്രചരിപ്പിക്കുന്നു. എന്നാല്‍ സത്യം അതല്ല. വിചാരണയിലിരിക്കെ സൗദിയിലെ പുനരധിവാസകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെ ഇയാള്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. അല്‍ഖ്വയ്ദ തീവ്രവാദികളുടെ സഹായത്തോടെ പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. ഇപ്പോള്‍ യമനില്‍ ഒളിവില്‍ കഴിയുന്ന കവി അവിടെ താമസിച്ചുകൊണ്ടും അല്‍ഖ്വയ്ദ പ്രവര്‍ത്തനം സജീവമായി നടത്തുകയാണ്. പാഠപുസ്തകത്തില്‍ കവിത ഉള്‍പ്പെടുത്തിയവര്‍ അതെല്ലാം തന്ത്രപൂര്‍വ്വം ഒളിപ്പിച്ചുവച്ചു.
പുസ്തകം തയ്യാറാക്കുമ്പോള്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നല്ല കവിതകള്‍ തെരയുന്നതിനിടെയാണ് ഈ കവിത ഒരു ബോര്‍ഡ് അംഗം ശുപാര്‍ശചെയ്തതെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്. എന്നാല്‍ കവിത പ്രചരിപ്പിക്കുന്നത് ആഗോളതലത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ നിലപാടുകളാണെന്ന സത്യം സര്‍വ്വകലാശാലയിലെ പണ്ഡിതര്‍ക്ക് മനസ്സിലായതുമില്ല.
തടങ്കലില്‍ കിടക്കുന്ന താന്‍ അവിശ്വാസികളുടെ ചങ്ങലയില്‍ അല്ലായിരുന്നെങ്കില്‍ കടലിലേക്ക് ചാടി രക്ഷപ്പെടുമായിരുന്നു എന്നാണ് കവിത തുടങ്ങുന്നത്. പൂട്ടിയിടപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ഏത് അസ്വാതന്ത്ര്യവും മുനഷ്യത്വരഹിതവുമാണെന്ന നിലപാട് കവിക്കില്ല. വിശ്വാസികള്‍ പൂട്ടിയിട്ടാല്‍ അത് ആനന്ദത്തോടെ സ്വീകരിക്കണമെന്നാണ് തീവ്രവാദിയായ കവി പറയുന്നത്. ഗ്വാണ്ടനാമോയെ ചുറ്റിക്കിടക്കുന്ന കടല്‍പോലും അവിശ്വാസികളുമായി കൂട്ടുചേര്‍ന്ന് ജനങ്ങളെ കൊല്ലുകയാണെന്നും പറയുന്നു. താനും തന്റെ പ്രസ്ഥാനവും താന്‍ വിശ്വസിക്കുന്ന മതവും അല്ലാതെ മേറ്റ്ല്ലാം ദൈവത്തിനുവിരുദ്ധവും അവിശ്വാസികളുടെ കൂട്ടവുമാണെന്ന തീവ്രവാദ നിലപാടാണ് കവിത നല്കുന്ന സന്ദേശം. കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ ഈ സന്ദേശത്തിന് കൂടുതല്‍ പ്രചാരം നല്‍കുകയായിരുന്നു പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയവരുടെ ലക്ഷ്യം. ചാലക്കുടി ഗവ.കോളേജിലെ അധ്യാപകന് സി.ആര്.മുരുകന്ബാബു എഡിറ്റ് ചെയ്തതാണ് ‘കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍’ എന്ന പേരിലുള്ള പാഠപുസ്തകം.
മുമ്പും പാഠപുസ്തകങ്ങളെ വികലമാക്കാനുള്ള ശ്രമങ്ങള്‍ സര്‍വ്വകലാശാലകളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. പുസ്തകങ്ങളും പാഠഭാഗങ്ങളും തെരഞ്ഞെടുക്കുന്നവരുടെ രാഷ്ട്രീയവും മതപരവും വ്യക്തിപരവുമായ താല്പര്യങ്ങളാണ് അതിനെല്ലാം കാരണമാകുന്നത്. നളിനീജമീലയുടെയും തസ്കരന് മണിയന്‍പിള്ളയുടെയും ആത്മകഥകള്‍ കേരള സര്‍വ്വകലാശാല പാഠപുസ്തകമാക്കാന്‍ തീരുമാനിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചു. അതിലുമെത്രയോ ഗുരുതരമായ തെറ്റാണ് കാലിക്കറ്റ് സര്‍വ്വകലാശാല തീവ്രവാദിയുടെ കവിത പഠിപ്പിക്കാന്‍ തെരഞ്ഞെടുത്തതിലൂടെ ചെയ്തിരിക്കുന്നത്. കവിത പുസ്തകത്തില്‍ നിന്ന് പിന്‍വലിച്ചതുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. പഠിപ്പിച്ചില്ലെങ്കിലും കവിതയെ അനുകൂലിക്കുന്നവരുടെ ആവശ്യം നടന്നുകഴിഞ്ഞു.
കവിത സജീവ ചര്‍ച്ചയ്ക്ക് വിധേയമായി. അതിനുപോലും അവസരം ഒരുക്കരുതായിരുന്നു. കവിത പാഠപുസ്തകത്തിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചവരുടെ ലക്ഷ്യങ്ങളെന്താണെന്ന് കണ്ടെത്തണം. അതിനായി നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. നമ്മുടെ വിദ്യാഭ്യാസമേഖലയെ തീവ്രവാദികള്‍ക്ക് സ്വൈരവിഹാരം നടത്താനുള്ള ഇടമാക്കിമാറ്റരുത്.
ആര്. പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: