നാനൂറ്റി എണ്‍പത്തിയാറ് ദശലക്ഷം ഇന്ത്യന്‍ തൊഴിലാളികളുടെ പേരില്‍ നിങ്ങളെ ഓരോരുത്തരേയും ഞാന്‍ അഭിസംബോധന ചെയ്യുന്നു. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ഇന്ത്യ ആഘോഷിക്കുകയാണ്. 1893 സെപ്തംബര്‍ 11 ന് ചിക്കാഗോയിലെ മതസമ്മേളനത്തില്‍ ലോകത്തിലെ ഐക്യത്തെ സംബന്ധിച്ചും സമഗ്രവികസനത്തെ സംബന്ധിച്ചും വിവേകാനന്ദസ്വാമികള്‍ അവതരിപ്പിച്ച വീക്ഷണം വളരെയധികം പ്രശസ്തമാണ്. തികച്ചും വേറിട്ട ഒരു സാംസ്കാരിക അടിത്തറയുള്ള ഭാരതത്തിന്റെ വീക്ഷണം തന്നെയാണ് സ്വാമികള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ചിക്കാഗോ സമ്മേളനം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടിനുശേഷം ലോകത്തെ ദാരിദ്ര്യനിര്‍മാര്‍ജനം എന്ന വിവേകാനന്ദന്റെ ആശയം ഐഎല്‍ഒ ഏറ്റെടുത്തു നടപ്പാക്കുകയാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ തൊഴിലാളി സമൂഹം സ്വാമിജിയെയും ഐഎല്ഒയെയും ആദരപൂര്‍വം നമിക്കുന്നു.
‘ഗ്ലോബല്‍ ജോബ് പാക്ട്’ എന്ന സന്ദേശവുമായുള്ള ഐഎല്‍ഒയുടെ അടുത്തകാലത്തെ ഇടപെടല്‍ 2008 ലെ സാമ്പത്തിക തകര്‍ച്ചയുടെ പേരിലുണ്ടായ തൊഴില്‍ നിഷേധത്തെയും പിരിച്ചുവിടലിനെയും ഒരുപരിധിവരെ തടയാന്‍ കാരണമായിട്ടുണ്ട്. സമവാക്യങ്ങള്‍ മാറാനുള്ള ആവശ്യം എല്ലാ കോണില്‍നിന്നു ശക്തമാണ്. എന്നാല്‍ മാനുഷിക മൂല്യങ്ങളെ സംരക്ഷിക്കുവാനും നിലനിര്‍ത്താനും ലോകരാഷ്ട്രങ്ങള്‍ യാതൊന്നും ചെയ്യുന്നില്ല. മാനുഷികമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പാശ്ചാത്യരാജ്യങ്ങളെ പ്രേരിപ്പിക്കാന്‍ ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗൈറൈഡര്ക്ക് എല്ലാവിധ അവകാശങ്ങളുമുണ്ട്.
ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നീതിരഹിതമായ ആഗോളീകരണത്തില്ക്കൂടി സമ്പന്നന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്ന പരിഷ്കരണ പദ്ധതികള്‍ അംഗരാജ്യങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. വികസനത്തിന് തൊഴിലാളികളും കര്‍ഷകരും ഗ്രാമീണരും വലിയ വില നല്‍കേണ്ടിവരുന്നു. പല വ്യാപാരക്കരാറുകാരുടെയും ലക്ഷ്യം തൊഴിലാളികളെയും സാധാരണജനങ്ങളേയും ചൂഷണം ചെയ്യുക എന്നതുതന്നെയായിരുന്നു. സമഗ്രവും സമതുലിതവുമായ നയപരിപാടികള്‍ രൂപീകരിക്കുവാന്‍ ട്രേഡ് യൂണിയനുകളുമായുള്ള തുറന്ന ആശയവിനിമയം അതിനാവശ്യമാണ്. ഇതിനായി ഐഎല്‍ഒക്ക് വലിയ സംഭാവനകള്‍ നല്കാന് കഴിയും.
ആഗോള തൊഴില്‍ ലഭ്യത കുറഞ്ഞുവരുന്നതായി കാണുന്നത് ആശങ്കാജനകമാണ്. സാമ്പത്തികമാന്ദ്യം ബാധിച്ച രാജ്യങ്ങളില്‍ തൊഴിലില്ലായ്മയുടെ തോത് 18 ശതമാനം വരെ ആയതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2016 ല്‍ 2007 ന് തുല്യമായ തൊഴില്‍ലഭ്യത മാത്രമേ ഉണ്ടാവൂ എന്ന് കാണുന്നത് ആശങ്കാജനകമാണ്.
സമഗ്രവും സമതുലിതവുമായ വികസനമന്ത്രമാണ് ശുഭമായ ഭാവിക്ക് ആവശ്യം. ഐഎല്‍ഒയുടെ ഈ സമ്മേളനം ഈ സന്ദേശം ലോകത്തിന് നല്‍കും എന്ന് ഞാന്‍ പ്രത്യാശിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ വാര്‍ഷിക വികസനതോത് 6 ശതമാനം ആയി നിലനിര്‍ത്താന്‍ കഴിഞ്ഞ ഇന്ത്യ അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ഈ വികസനവും അങ്ങേയറ്റം ചൂഷണവും അസമത്വവും നിറഞ്ഞതാണ്. തൊഴിലാളികള്‍ക്ക് അത്യന്തം വേദന നിറഞ്ഞ ഒരു കാലഘട്ടമാണ് ഇത്.
നാണ്യപ്പെരുപ്പത്തിനും വിലവര്‍ധനവിനും തൊഴില്‍നിയമങ്ങള്‍ പാലിക്കാത്തതിനും തൊഴില്‍ നല്‍കാത്ത വികസനപദ്ധതികള്‍ക്കും എതിരെ 2013 ഫെബ്രുവരിയില്‍ രണ്ട് ദിവസത്തെ വ്യാവസായിക പണിമുടക്ക് നടത്തുവാന്‍ ഇന്ത്യയിലെ തൊഴിലാളിസംഘടനകള്‍ രാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് ചേരുകയുണ്ടായി. തൊഴിലാളികളും രാജ്യവും നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന ഒരു ശക്തിയായി ഈ ഐക്യം മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് ഇന്ത്യന്‍ തൊഴിലാളികളെ സംബന്ധിച്ച് പുതുയുഗപ്പിറവിതന്നെയാണ്.
ഈ ഐക്യം കൂടുതല്‍ ശക്തമാക്കുന്നതിനുവേണ്ടി 300 ദശലക്ഷം വരുന്ന ഗ്രാമീണ അസംഘടിത തൊഴിലാളികളെ സംഘടിതരാക്കാന്‍ ഇന്ത്യന്‍ ട്രേഡ് യൂണിയനുകള്‍ ശ്രമം ആരംഭിച്ചിരിക്കുകയാണ്. ഇക്കാര്യത്തിനായി ഐഎല്‍ഒയുടെ മാര്‍ഗദര്‍ശിത്വം ഞങ്ങള്‍ കാംക്ഷിക്കുകയാണ്. കലപ്പയേന്തിയ കര്‍ഷകന്റെ കുടിലില്‍നിന്നും മത്സ്യത്തൊഴിലാളികളുടെ ചാളകളില്‍നിന്നും തോട്ടിയുടെയും ചെരുപ്പുകുത്തിയുടെയും മാടങ്ങളില്നിന്നും തൊഴില്‍ശാലകളില്‍നിന്നും കമ്പോളത്തില്‍നിന്നും കൊല്ലന്റെ ആലയില്‍നിന്നും ഒരു നവഭാരതം ഉണര്‍ന്നെണീക്കും എന്ന സ്വാമി വിവേകാനന്ദന്റെ വചനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഓരോ ഇന്ത്യക്കാരനും കാത്തിരിക്കുകയാണ്. ദക്ഷിണേഷ്യ പുരോഗതിയുടെയും വികസനത്തിന്റെയും സമാധാനത്തിന്റെയും പാതയില്‍ ഒന്നായി നീങ്ങണമെന്ന് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുകയാണ്. ദക്ഷിണേഷ്യയിലെ സമാധാനം ലോകസമധാനത്തിന് ഉത്തേജകമാകും എന്നതിന് സംശയമില്ല.
ഐഎല്‍ഒയുടെ ശതാബ്ദി കാര്യപരിപാടികള്‍ സമതുലിതമായ വികസനത്തിന്റെ സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ഉപയുക്തമാകും എന്ന് കരുതുകയാണ്. ത്രികക്ഷി ആശയവിനിമയവേദികളുടെ പ്രാധാന്യം എല്ലാവരും എപ്പോഴും ഓര്‍ത്തിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
തൊഴിലാളി താല്പര്യങ്ങള് സംരക്ഷിക്കുവാന്‍ ഐഎല്‍ഒയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുത്. സാങ്കേതിക വിജ്ഞാന വിസ്ഫോടനവും യന്ത്രവല്‍ക്കരണവും മനുഷ്യപ്രയത്നത്തിന് പകരമാകുമ്പോള്‍ ഉണ്ടാവുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള വഴി കണ്ടെത്താന്‍ ഐഎല്‍ഒ മുന്‍കയ്യെടുക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുകയാണ്. കാലഘട്ടത്തിന്റെ ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുകയും സമുചിതമായ പരിഹാരം കണ്ടെത്തി നിര്‍ദ്ദേശിക്കുകയും ചെയ്താല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും തിളക്കമുള്ള ഒന്നായി അത് മാറും.
ഐഎല്‍ഒക്ക് എല്ലാവിധ ഭാവുകങ്ങളും ഇന്ത്യന്‍ ട്രേഡ് യൂണിയനുകള്‍ നേരുന്നു. എല്ലാവര്ക്കും സുഖം ഭവിക്കട്ടെ എന്ന ഭാരതീയന്റെ പ്രാര്‍ത്ഥനയോടെ ഞാന്‍ നിര്‍ത്തുന്നു.
ഉദയ് പട്വര്ദ്ധന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: