എംസി റോഡ് കേരളത്തിന്റെ കുരുതിക്കളമായി മാറുകയാണ്. സംസ്ഥാന ഹൈവേയുടെ സ്ഥിതി അത്യന്തം ശോചനീയമാണെന്നും തിങ്കളാഴ്ച നടന്ന അപകടവും തെളിയിയ്ക്കുന്നു. സംസ്ഥാന ഹൈവേ ആയിട്ടുപോലും പൊട്ടിപ്പൊളിഞ്ഞ് ഓരോ യാത്രകളും ദുരന്തയാത്രകളായി മാറുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ആവശ്യമായ ടാറിംഗ്, അറ്റകുറ്റപ്പണികള്‍ മുതലായ ഒന്നിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തിങ്കളാഴ്ചയും എംസി റോഡില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാലവര്‍ഷം ശക്തമാകുന്നതിന് മുന്‍പെ നടത്തേണ്ടുന്ന റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്താന്‍ വിവാദങ്ങളുണ്ടാക്കാനും അതിന് മറുപടി പറയാനും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാരിനാകുന്നില്ല. തിരുവനന്തപുരത്തുനിന്നും പമ്പയിലേയ്ക്കുപോയ ഫാസ്റ്റ് പാസഞ്ചറും പുനലൂരില്‍ കടയ്ക്കലേയ്ക്ക് പോകുകയായിരുന്ന ത്രിവേണി എന്ന ബസ്സും കൂട്ടിയിടിച്ച് ഇരു ബസ്സുകളിലെയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തു. എംസി റോഡില്‍ കാലവര്‍ഷാരംഭം മുതല്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു. റോഡില്‍ വെള്ളം കെട്ടിനിന്ന് ടാറിംഗ് സംവിധാനം തകര്‍ത്തതും കുഴികള്‍ രൂപപ്പെട്ടതും ആണ് അപകടകാരണമായത്. കേരളത്തിലെ റോഡ് റിപ്പയര്‍ സംവിധാനം ഒരു പുരോഗമിച്ച നാടിന് ശാപവും അപമാനവുമാണ്. ഇവിടെ റോഡ് പണി തുടങ്ങുന്നതുതന്നെ മഴക്കാലം ആരംഭിക്കുമ്പോഴാണ്.
എല്ലാ റോഡുകളുടേയും സ്ഥിതി ഇതാണെങ്കിലും എംസി റോഡ് ഈ തരത്തില്‍ തകര്‍ന്നടിയാന്‍ അനുവദിച്ചത് അപകട മരങ്ങളെ ക്ഷണിച്ചുവരുത്തലായി. കേരളത്തില്‍ ഇക്കഴിഞ്ഞ അഞ്ചുമാസത്തിനിടെ 1900 റോഡപകട മരണങ്ങളും 13,000 പരിക്കുപറ്റിയവരും ഉണ്ട്. ഇതുതന്നെ തെളിയിക്കുന്നത് ഇന്ന് റോഡുകള്‍ മരണക്കെണിയാണെന്നാണ്. 2012 ല്‍ 36174 വാഹനാപകടങ്ങളില്‍ മരിച്ചത് 4286 പേരാണ്. ഇരുചക്രവാഹനങ്ങളാണ് അധികവും അപകടങ്ങളില്‍ പെടുന്നത്. ഈ അപകടങ്ങള്‍ക്കും അതുമൂലമുണ്ടാകുന്ന മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും പ്രധാന കാരണം മദ്യപിച്ചിട്ടുള്ള വാഹനം ഓടിക്കലാണ് എന്നു പറയുമ്പോഴും റോഡുകളുടെ ശോച്യാവസ്ഥയും അത് ഗതാഗതയോഗ്യമാക്കാനുള്ള സര്‍ക്കാരിന്റെ അലംഭാവവും മരണനിരക്ക് കൂട്ടാന്‍ കാരണമാകുന്നു. ചൊവ്വാഴ്ച സംസ്ഥാന പോലീസ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 4286 പേര് 2012 ല്‍ റോഡപകടങ്ങളില്‍ മരിച്ചു. ഏറ്റവും അധികം റോഡപകടങ്ങള്‍ ഉണ്ടാകുന്നത് എറണാകുളം ജില്ലയിലാണ്. അമിത വേഗം, വാഹനപ്പെരുപ്പം, റോഡിന്റെ ശോച്യാവസ്ഥ, ട്രാഫിക് നിയമലംഘനം എല്ലാം ഈ അപകട മരണങ്ങള്‍ക്ക് കാരണമാകുന്നു. ഇടതുവശത്തു കൂടി മുന്നില്‍ പോകുന്ന വാഹനത്തെ മറികടക്കാന്‍ റോഡ് നിയമലംഘനം, അലക്ഷ്യമായ ഡ്രൈവിംഗ്, മദ്യപിച്ചുള്ള ഡ്രൈവിംഗ് എല്ലാം കാരണങ്ങളാണെന്ന് പറയുമ്പോഴും അടിസ്ഥാനപരമായി തകര്‍ന്നുകിടക്കുന്ന റോഡുകള്‍ തന്നെയാണ് മരണക്കെണികള്‍.
വാഹന വര്‍ധനയ്ക്കനുസരിച്ച് റോഡിന് വീതി കൂട്ടാതിരിക്കുക, ഇരുചക്രവാഹനങ്ങളുടെ പ്രളയം, ഓട വൃത്തിയാക്കുന്ന ഡ്രെയിനേജ് വകുപ്പും കേബിള്‍ ഇടുന്നതിന് ടെലികോം വകുപ്പും ആണ് റോഡുകള്‍ കുഴിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവും അധികം റോഡപകടങ്ങള്‍ ഉണ്ടാക്കുന്നത്. 2012 ല്‍ മാത്രം 25445 വാഹനാപകടങ്ങളാണുണ്ടായത്. ഇരുചക്ര വാഹനങ്ങള്‍ സൃഷ്ടിച്ച വാഹനാപകടങ്ങള്‍ 23,637 ആയിരുന്നു. റോഡുകളില്‍ ഉണ്ടാകുന്ന കുഴികളും വെള്ളക്കെട്ടുകളും അടയ്ക്കപ്പെടുന്നില്ല. ടാറിംഗ് നടത്തി ഒരാഴ്ചയ്ക്കകം മഴ പെയ്താല്‍ പോലും റോഡുകള്‍ തകരുന്നത് ഈ പ്രവര്‍ത്തനത്തിലുള്ള അഴിമതിയുടെ തെളിവാണ്. നേതാക്കള്‍ക്കും ഉദ്യോഗസ്ഥന്മാര്ക്കും വിഹിതം നല്കി കരാറുകാരന്റെ തട്ടിപ്പ് ഷെയര്‍ എടുത്ത ശേഷമുള്ള തുച്ഛമായ തുകയാണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഈ മഴക്കാലത്ത് റോഡുകളുടെ തകര്‍ച്ച മൂലം 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വാഹനങ്ങള്‍ക്കുള്ള വേഗക്കൂടുതലും കൗമാരപ്രായക്കാരുടെ ഡ്രൈവിംഗും വാഹനപ്പെരുപ്പം കൂടുമ്പോഴും വാഹന സാന്ദ്രതയ്ക്കനുസൃതമായി ഗതാഗത നിയന്ത്രണത്തിന് തുക ചെലവഴിക്കാത്തതുമാണ് റോഡപകടങ്ങള്‍ പെരുകാന്‍ കാരണം. അറ്റകുറ്റപ്പണികള്‍ കാലവര്‍ഷത്തില്‍ നടത്തുന്നതുതന്നെ അഴിമതിയുടെ തെളിവാണ്. ട്രാഫിക് സംവിധാനമില്ലാത്ത നാല്ക്കവലകളും സമൃദ്ധമാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: