ന്യൂദല്‍ഹി: ബീഹാറില്‍ വീണ്ടും ലാലുരാജ് ആരംഭിച്ചതായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്. ഭീകരാക്രമണം തടയുന്നതില്‍ പരാജയപ്പെട്ട നിതീഷ്കുമാറിന് തല്‍സ്ഥാനത്തു തുടരാനുള്ള എല്ലാ അവകാശവും നഷ്ടമായതായും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണമുണ്ടായ ബോധഗയയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു രാജ്നാഥ്സിങ്.
ബിജെപി സഖ്യം വേര്‍പ്പെട്ട് നി തീഷ്കുമാര്‍ സ്വന്തം സര്‍ക്കാരുമായി മുന്നോട്ടു പോയി ഒരു മാസത്തിനകം തന്നെ സംസ്ഥാനത്ത് അരാജകത്വം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതു ലാലുരാജിന്റെ തിരിച്ചുവരവിന്റെ സൂചനയാണ്. 1990 മുതല്‍ 2005 വരെ സംസ്ഥാനം ഭരിച്ചിരുന്ന ലാലുപ്രസാദ് യാദവിന്റെ ‘കാട്ടുഭരണ’ത്തിന്റെ ഓര്‍മ്മകള്‍ ബിജെപി ദേശീയ പ്രസിഡന്റ് നല്കി. കേന്ദ്രസര്‍ക്കാരിന്റെ സഹായമില്ലാതെ സംസ്ഥാനങ്ങള്‍ക്ക് ഭീകരാക്രമണങ്ങളെ ഫലപ്രദമായി നേരിടാനാവില്ല. ഭീകരതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുകയാണ്. സിബിഐയെ ഐ.ബിയ്ക്കു നേരെ തിരിച്ചുവിട്ടത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്. സുരക്ഷാ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം.
ഭീകരതയ്ക്കെതിരായ പ്രവര്‍ത്തനത്തിന് സുരക്ഷാ ഏജന്‍സികളുടെ ഏകോപനം ആവശ്യമാണ്. ബുദ്ധഗയയിലെ ഭീകരാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ രാജ്നാഥ്സിങ് ഭീകരതയെ നേരിടാന്‍ സമഗ്ര നടപടികള്‍ ആവശ്യമാണെന്നും പറഞ്ഞു.ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ബിജെപി ആവശ്യപ്പെട്ടതായി രാജ്നാഥ്സിങ് പറഞ്ഞു. രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെറ്റ്ലി, രവിശങ്കര്‍ പ്രസാദ് എന്നിവരും ക്ഷേത്രം സന്ദര്‍ശിച്ചു. അതിനിടെ ക്ഷേത്രത്തിലെ പൂജാരികളായ ആറുപേരെ കാണാനില്ലെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വക്താവ് ദിഗ് വിജയ് സിങ് നടത്തിയ പ്രതികരണങ്ങളോട് ആരും കാര്യമായി പ്രതികരിക്കാതിരുന്നതും ശ്രദ്ധേയമായി.
നിതീഷ്കുമാറിനെ ബീഹാറിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നു പറഞ്ഞതും അമിത്ഷാ അയോദ്ധ്യയില്‍ സന്ദര്‍ശനം നടത്തി രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പറഞ്ഞതും തമ്മില്‍ ബന്ധമുണ്ടോയെന്ന സംശയമുന്നയിച്ച് രംഗത്തെത്തിയ ദിഗ് വിജയ് സിങ്ങിനെ കോണ്‍ഗ്രസ് പോലും പിന്തുണച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: