പമ്പാവാലി: ശബരിമല വനാതിര്‍ത്തി മേഖലയായ നാറാണംതോട് മേഖലയില്‍ നടന്ന വനംകൊള്ളയെ സംബന്ധിച്ചുള്ള അന്വേഷണം വെറും പ്രഹസനമാകുന്നുവെന്ന് നാട്ടുകാര്‍.
വനത്തില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്കുമരങ്ങള്‍ വെട്ടിക്കടത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും വനംകൊള്ളക്കാരെക്കുറിച്ച് യാതൊരു സൂചനയും വനംവകുപ്പിന് ലഭിച്ചില്ല. കണമല ഫോറസ്റ്റ് റേഞ്ചറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എന്നാല്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നടപടി മൂലം നാട്ടുകാരുമായി തര്ക്കങ്ങളിലേര്പ്പെട്ടതോടെയാണ് അന്വേഷണത്തിന് യാതൊരു വിവരവും ലഭിക്കാത്തതെന്നും പറയുന്നു.
നാട്ടുകാരുമായി പലപ്രശ്നങ്ങളിലും ഇടപെട്ട് പ്രതിഷേധങ്ങള്‍ക്കും മറ്റും വഴിയൊരുക്കിയ വനംവകുപ്പിന്റെ നടപടി വനംകൊള്ളയ്ക്കും വഴിതെളിച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
ശബരിമല, വനാതിര്‍ത്തിയിലെ വനംകൊള്ളയെ സംബന്ധിച്ച് ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണമല ഫോറസ്റ്റ് റേഞ്ചര്‍ ടി.എസ്.സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനും വനംവകുപ്പ് കഴിഞ്ഞദിവസംതന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ശബരിമല വനാതിര്‍ത്തി മേഖലയിലെ വനംകൊള്ളയ്ക്കെതിരെ ശക്തമായ നടപടി സ്വകരിച്ചില്ലെങ്കില്‍ വനംകൊള്ളക്കാര്‍ വനമേഖല കയ്യടക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: