മുംബൈ: മുംബൈയില്‍ വീണ്ടും ഒരു കെട്ടിടം കൂടി തകര്‍ന്ന് വീണു. ഇതില്‍ അഞ്ച് പേര് മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. മരണം ഉയര്‍ന്നേക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ദഹിസറിലെ തെക്കന്‍ചേരിയില്‍ ഉപേക്ഷിക്കപ്പെട്ട നാലുനില കെട്ടിടമാണ് തകര്‍ന്നത്.
മരിച്ചവരില്‍ ഫൈസാന്‍ ഷേയ്ഖ്, ധര്‍മേന്ദ്ര ഹരിജന്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ താനെയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന താനെയിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. തകര്‍ന്നു വീണ കെട്ടിടത്തിനിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
വെള്ളിയാഴ്ച ബസാര്‍ പേട്ടയില്‍ കെട്ടിടം തകര്‍ന്ന് 10 പേരാണ് മരിച്ചത്. 21 പേര്‍ക്ക് പരിക്കേറ്റു. 35 വര്‍ഷം പഴക്കമുള്ള ശകുന്തള ബില്‍ഡിങ് ആണ് തകര്‍ന്ന് വീണത്. രണ്ടുമാസം മാത്രം പ്രായമുള്ള മഹക് മുദ്ദാസര്‍ പഞ്ചാബി, മുഹമ്മദ് റിഹാന് ജിലാനി ഫറൂഖി (25), ഉസ്ന (4), അബ്ദുള്‍ കരീം ശൈഖ് (30), തസ്മിയ മക്ദും ശൈഖ് (30), ഷക്കീര്‍ അബ്ദുള്‍ കരീം ശൈഖ് (6) എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഏപ്രിലില്‍ മറ്റൊരു കെട്ടിടം തകര്‍ന്ന് മരിച്ചത് 74 പേരാണ്. അറുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മാസങ്ങളുടെ ഇടവേളയില്‍ അപകടമുണ്ടായതോടെ താനെയിലെ അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: