ഡെറാഡൂണ്‍ : ഉത്തരേന്ത്യയില്‍ വെള്ളപൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 131 കവിഞ്ഞു. ഉത്തരാഖണ്ഡില്‍ വിവിധ ഇടങ്ങളിലായി എഴുപതിനായിരത്തോളം തീര്‍ഥാടകരും വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗും ഉള്‍പ്പെടുന്നു. രുദ്രപ്രയാഗില്‍ അഞ്ഞൂറോളം പേരെ കാണാതായി. ഇവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നുണ്ട്.
കണ്ണൂര്‍ യോഗക്ഷേമ സഭയുടെ 55 തീര്‍ത്ഥാടകര്‍ കേദാര്‍നാഥില്‍ കുടുങ്ങിയിരിക്കുകയാണ്. ചിത്രകാരന് മധു വേണുഗോപാലും ഭാര്യ ശ്രീദേവിയും ഗംഗോത്രിക്ക് സമീപമുള്ള ഗ്രാമത്തില്‍ ഒറ്റപ്പെട്ടു. ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. പ്രളയം ദുരിതം വിതച്ച ഉത്തരാഖണ്ഡില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
കേദാര്‍നാഥില്‍ 45 പോലീസുകാരടക്കം അഞ്ഞൂറോളം പേരെ കാണാതായി. കേദാര്‍നാഥ് ക്ഷേത്രത്തിന് ഭാഗികമായി കേടുപാടുണ്ടായി. ഇതിനകം നാലായിരത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടവര്‍ക്ക് ഹെലികോപ്റ്റര്‍ വഴി മരുന്നും ഭക്ഷണവും പുതപ്പും വിതരണം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി പ്രളയക്കെടുതി വിലയിരുത്തി.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ്, മാന്‍സരോവര്‍ യാത്രകള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. തകര്‍ത്തുപെയ്യുന്ന മഴ ഉത്തരേന്ത്യയില്‍ കനത്ത നാശമാണ് വിതച്ചത്. ഉത്തരാഖണ്ഡില്‍ മാത്രം മരണം 52 കവിഞ്ഞു. നാനൂറോളം റോഡുകളും തകര്‍ന്നിട്ടുണ്ട്. 175 വീടുകളും തകര്‍ന്നു. ഹിമാചലിലെ ആദിവാസി മേഖലയായ കിന്നാരില് ഒമ്പത് പേര് മരിച്ചു. രുദ്രപ്രയാഗില്‍ ഇരുപത് പേര് മരിച്ചു. ഉത്തര്‍പ്രദേശില്‍ 15 പേര് വെള്ളപ്പൊക്കത്തില്‍ മരിച്ചു.
ഡെറാഡൂണിന് സമീപമുള്ള ജോഷിമഠിലാണ് ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ് അകപ്പെട്ടിരിക്കുന്നത്. ഹിമാചലിനെ സംഗ്ലിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്രസിംഗ് താഴ്വരയില് കുടുങ്ങി. പിന്നീട് ഇദ്ദേഹത്തെ ഹെലികോപ്റ്റര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള 71440 തീര്‍ഥാടകര്‍ ഒറ്റപ്പെട്ടു. ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതിനെത്തുടര്‍ന്ന് ചാര് ദാം യാത്ര താത്കാലികമായി നിര്‍ത്തിവച്ചു. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് ഒരു ഭാഗം ഒലിച്ചു പോയി. ചമോലിയില്‍ 27040 പേര് കുടുങ്ങിയപ്പോള്‍ രുദ്രപ്രയാഗിലും ഉത്തരകാശിയിലും യഥാക്രമം 25000ഉം 9850 ഉം പേര് ഒറ്റപ്പെട്ടിട്ടുണ്ട്.
ഉത്തരാഖണ്ഡിലും ഹരിയാനയിലും ഹിമാചലിലും നൂറോളം പേരെ കാണാതായിട്ടുണ്ട്. മഴവെള്ളപ്പാച്ചിലില്‍ ഇരുന്നൂറ്റി അമ്പതോളം ബസുകളടക്കം നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ഗംഗയിലെയും യമുനയിലെയും പ്രളയത്തില്‍ 180ഓളം വീടുകള്‍ തകര്‍ന്നു. മഴയും മണ്ണിടിച്ചിലും ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി തുടരുകയാണ്. ഉത്തരഖണ്ഡിലും ഹിമാചല്‍പ്രദേശിലും ഒരു ഡസനിലേറെ ഹെലികേപ്റ്ററുകള് രക്ഷാപ്രവര്‍ത്തനത്തിനായി ഏര്‍പ്പെട്ടിട്ടുണ്ട്.
ദല്‍ഹിയില്‍ കനത്ത മഴയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറി. യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ദല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ശക്തമായ മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ജൂണ്‍ 17 മുതല്‍ രാജ്യത്ത് 68 ശതമാനം മഴ കൂടുതല്‍ ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ 17 വരെ 67.2 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കിലും 112.9 മില്ലി മീറ്റര്‍ മഴ പെയ്തു. ഇതു വരെ രാജ്യത്തിന്റെ 91 ശതമാനം പ്രദേശങ്ങളിലും മഴ ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മീറ്ററോളൊജിക്കല് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് എല്‍.എസ്. ലാത്തോര്‍ പറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഹിമാചല്‍പ്രദേശ്, ഡല്‍ഹി ഹരിയാന, ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറ് ഭാഗങ്ങള്‍, ഗുജറാത്ത്, കൊങ്കണ്‍, ഗോവ എന്നിവിടങ്ങളില്‍ ഇന്നും കനത്ത മഴ പെയ്യും. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും കേരളത്തിലും ശക്തമായ മഴയുണ്ടാകും. ജൂണ്‍ 20 വരെ തല്‍സ്ഥിതി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: