കോട്ടയം: കാലവര്‍ഷത്തോടൊപ്പം വീശിയടിച്ച കാറ്റില്‍ ജില്ലയില്‍ വ്യാപക നാശം. ലക്ഷങ്ങളുടെ നഷ്ടം വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാര്‍ഷിക മേഖലയുടെ കാര്‍ഷിക മേഖലയുടെ നട്ടെല്ല് തകര്‍ക്കുന്ന വിധത്തില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിരവധി വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണു. മരങ്ങള്‍ ഒടിച്ചു വീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ചില സ്ഥലങ്ങളില്‍ ഇതുവരെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയില്‍ ആറുകളും തോടുകളും നിറഞ്ഞു കവിഞ്ഞു. പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. റബര്‍ മരങ്ങളും വാഴകളും കപ്പകളും വ്യാപകമായി നശിച്ചു. കാര്‍ഷിക മേഖലകയുടെ നഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല. വൈക്കം, നട്ടാശ്ശേരി, പാറമ്പുഴ, തിരുവഞ്ചൂര്‍, അയര്‍ക്കുന്നം, അമയന്നൂര്‍, അതിരമ്പുഴ, പള്ളിക്കത്തോട്, പാമ്പാടി, അയ്മനം, ചുങ്കം, പൊന്‍കുന്നം, കറുകച്ചാല്‍ എന്നീ പ്രദേശങ്ങളിലാണ് കാറ്റ് ഏറെ നാശം വിതച്ചത്.
കനത്തമഴയെ വകവയ്ക്കാതെ കെഎസ്ഇബി ജീവനക്കാര്‍
കോട്ടയം: ജില്ലയില്‍ വീശിയടിച്ച കാറ്റില്‍ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. രണ്ട് ദിവസമായി ജില്ലയില്‍ മരംവീണ് ഒട്ടേറെ വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. കനത്ത മഴയെ വകവയ്ക്കാതെ 80 ഓളം ഉദ്യോഗസ്ഥരാണ് രാപ്പകലില്ലാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോട്ടയത്തെ രണ്ട് സെക്ഷനില്‍ വാഹനമില്ലാത്തത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. അപകടം നടന്നയുടന്‍ തന്നെ സ്ഥലത്തെത്താന്‍ ഇതുമൂലം ജീവനക്കാര്‍ സ്വന്തം വാഹനത്തെ തന്നെയാണ് ആശ്രയിക്കുന്നത്. മുമ്പ് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് ഓടിച്ചിരുന്നെങ്കിലും ഈ സംവിധാനം നിലച്ചതായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് ദിവസം കൊണ്ട് ജില്ലയില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കെഎസ്ഇബിക്ക് സ്വന്തം വാഹനം വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ ആവശ്യം അവഗണിക്കുകയാണെന്ന് ജീവനക്കാര്‍ക്ക് ആക്ഷേപമുണ്ട്.
കോട്ടയം: കാറ്റില്‍ വ്യാപകമായി നാശം വിതച്ച സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്സ് നിതാന്ത ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. റോഡിലേക്കും വീടിനു മുകളിലേക്കും വൈദ്യുതി കമ്പിയിലേക്കും ഒടിഞ്ഞു വീണ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായിസ രാത്രിയും പകലുമില്ലാതെ കഷ്ടപ്പെടുകയാണ്. കനത്തമഴയെ അവഗണിച്ചാണ് രക്ഷാപ്രവര്‍ത്തനം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യഥാസമയങ്ങളില്‍ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് ഗതാഗത തടസ്സം നീക്കാന്‍ സഹായകമായി.
അസി. ഡിവിഷന് ഓഫീസര്‍ റെജി കുര്യാക്കോസ്, അസി. സ്റ്റേഷന് മാനേജര്‍ കെ.എസ് ഓമനക്കുട്ടന്, ലീഡിംഗ് ഫയര്മാന്മാരായ കെ.എസ് ബിജു, ഡി. ഉദയഭാനു, കെ.എന്‍ സുരേഷ്, സി.എ ബിജു, കെ.ബി റജികുമാര്‍, കെ.ടി സലി, ഫയര്മാന്മാരായ കെ.എ കുര്യാക്കോസ്, ആര്. ബൈജു, ജോട്ടി, പി.സി സതീഷ്, ബി. സന്തോഷ്കുമാര്‍, ഹോം ഗാര്‍ഡുകളായ കെ. മധു, ജ്യോതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: