കോട്ടയം: ജില്ലയിലെ എംഎല്‍എ ഫണ്ട് വിനിയോഗത്തിലെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം. ഫണ്ട് വിനിയോഗത്തില്‍ ചില എംഎല്‍എമാര്‍ പകുതിപോലും ചെലവഴിച്ചിട്ടില്ല. ഏഴരക്കോടി രൂപയാണ് ജില്ലയില്‍ ചെലവഴിക്കാതെ പോയത്.
ഓരോ എംഎല്‍എക്കും പ്രാദേശിക വികസനഫണ്ട് ഒരു കോടി രൂപയാണ് അനുവദിക്കുന്നത്. വികസന നായകന് എന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പകുതി രൂപയാണ് ചെലവഴിച്ചത്. ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെയും പഞ്ചായത്തിന്റെയും 1670 ലേറെ റോഡുകള്‍ പൂര്‍ണ്ണമായും 1422 റോഡുകള്‍ ഭാഗികമായും തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ കടുത്ത അലംഭാവം കാണിച്ചത്. ജില്ലയില്‍ പൂര്‍ത്തീകരിക്കാത്ത 42 കുടിവെള്ള പദ്ധതികളുണ്ട്. മാലിന്യം മൂടി നശിക്കുന്ന 34 പൊതു കുളങ്ങളുണ്ട്. ഇതിനൊന്നും ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ എംഎല്‍എമാര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇടതുപക്ഷ എംഎല്‍എമാരായ കെ. സുരേഷ്കുറുപ്പും, കെ. അജിത്തും ഫണ്ട് വിനിയോഗത്തില്‍ പരാജയപ്പെട്ടു. പകുതിപോലും ചെലവഴിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്സമരം നടത്തിയ സിപിഎമ്മും കെ. സുരേഷ്കുറുപ്പും ഫണ്ട് ചെലവഴിക്കാത്തതില്‍ ജനങ്ങളോട് ഉത്തരം പറയേണ്ടതാണ്. തുക വിനിയോഗത്തില്‍ സി.എഫ് തോമസ് മിടുക്കനായി. യുവ എംഎല്‍എമാര്‍ തോറ്റിടത്ത് സി.എഫ് തോമസ് വിജയിച്ചു. മന്ത്രി മാണിയും തുക വിനിയോഗത്തില്‍ മികച്ച നിലയിലെത്തി.
ഫണ്ട് നല്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാഥാസ്ഥിതികനാണ്. കോണ്‍ഗ്രസ് ഇതര ജനപ്രതിനിധികള്‍ക്ക് ഫണ്ട് അനുവദിക്കാറില്ല. മാത്രമല്ല അയര്‍ക്കുന്നത്തെ ചില സമ്പന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഉമ്മന്‍ചാണ്ടിയുടെ ഫണ്ട് വിതരണത്തിലെ കുത്തകക്കാര്‍. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതില്‍ ഇവര്‍ കൈകടത്തുന്നതോടെ അര്‍ഹതയുള്ള പ്രദേശങ്ങള്‍ തഴയപ്പെട്ടുപോകുന്നു. പ്രാദേശിക വികസനത്തില്‍ സങ്കുചിത രാഷ്ട്രീയം കലരുന്നതാണ് യഥാര്‍ത്ഥ പ്രശ്നം. ലാപ്സായ ഏഴരക്കോടി രൂപ ജില്ലയിലെ പാവങ്ങള്‍ക്ക് മരുന്നു വാങ്ങി നല്കിയിരുന്നെങ്കില് കുറേ പേരുടെ ജീവന് രക്ഷിക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: