ചങ്ങനാശ്ശേരി: നഗരത്തിലാകെ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ നടപടികളും നടത്താനാകാതെ നഗരസഭ ഭരണ സ്തംഭനത്തില്‍ ആയിരിക്കുകയാണ്. കൗണ്‍സിലര്‍മാര്‍ നോക്കുകുത്തികളേപ്പോലെ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്നും പരക്കെ ആക്ഷേപം. ബസ് സ്റ്റാന്‍ഡുകളിലെ ഓടകളില്‍ ശുചീകരണം നടത്തുന്നില്ല.
നഗരവീഥികളെ മാലിന്യകേന്ദ്രമാക്കി മാറ്റുന്നു. മലിനജലം നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക് പരന്നൊഴുകിയിട്ടും ഓടകള്‍ക്കുമേല്‍ സ്ലാബിടാന്‍ നഗരസഭയ്ക്കു കഴിയുന്നില്ല. മഴക്കാലമെത്തുന്നതിനു മുമ്പ് മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തണമെന്ന് മാധ്യമങ്ങളുടെ പ്രചരണത്തിന് പുല്ലുവില കല്പിച്ച നഗരസഭ പ്രവര്‍ത്തനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. താലൂക്കാശുപത്രിയുടെ ശുചീകരണവും ഒരു ഭാഗം നഗരസഭയാണു നടത്തേണ്ടതെങ്കിലും അതും നടത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ജന്മഭൂമിയോടു പറഞ്ഞു.
കൊതുകുകളുടെ വളര്‍ച്ചയും മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതലായി പെരുകിയിട്ടുണ്ട്. കൊതുകുനശീകരണ പരിപാടികളും ബോധവത്കരണ ക്ലാസ്സുകളും നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. നഗരത്തിലെ ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും കക്കൂസ് മാലിന്യനടക്കമുള്ളവ തുറസായ ഓടകളിലേക്കാണ് തള്ളുന്നത്. ചങ്ങനാശ്ശേരി താലൂക്കിലെ പെരുന്ന, വാഴപ്പള്ളി, കുറിച്ചി മേഖലകളിലാണ് ഡെങ്കിപ്പനി പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനകം താലൂക്കാശുപത്രിയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് 30 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
താലൂക്കാശുപത്രിയിലെ ജീവനക്കാരുടെ അഭാവംമൂലം പനിവാര്‍ഡ് ഇതേവരെ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. നഗരസഭയുടെ നേതൃത്വത്തില്‍ താലൂക്ക് ജനറല്‍ ആശുപത്രിയിലെ ഉപദേശകസമിതിയോഗം ചേരുന്നില്ലെന്നും പരാതിയുണ്ട്. നഗരത്തിലെ തട്ടുകടകളില്‍ ഭക്ഷണ സാധനങ്ങള്‍ തുറന്നുവെച്ചിരിക്കുന്നതിനും ആരോഗ്യവകുപ്പ് നടപടികളെടുത്തില്ല. നഗരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിനും കൊതുകുനിവാരണയജ്ഞം നടത്തുന്നതിനും നഗരസഭയുടെ അനാസ്ഥാ അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: