ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.സി ശുക്ല (84) അന്തരിച്ചു. മേയ് 25ന് ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
ദല്‍ഹിക്കടുത്ത് ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ശുക്ലയുടെ വാഹന വ്യൂഹത്തിനു നേരെ ദര്ബാഘട്ട് സെക്ഷനില്‍ വച്ച് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് വെടിയുണ്ടകളാണ് വി.സി ശുക്ലയുടെ ശരീരത്തില്‍ തുളച്ചുകയറിയത്. ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ആദ്യത്തെ ഒരാഴ്ച അദ്ദേഹത്തിന്റെ നിലയില്‍ പുരോഗതി ഉണ്ടായിരുന്നു. പിന്നീട് നില വഷളാവുകയായിരുന്നു.
ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന മഹേന്ദ്രയും കൊല്ലപ്പെട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റെയും മകന്റെയും മൃതദേഹം പിന്നീട് കണ്ടെത്തുകയും ചെയ്തു.
വി.സി ശുക്ലയുടെ നിര്യാണത്തില്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. 1929 ആഗസ്റ്റ് രണ്ടിന് റായ്പൂരിലാണ് മധ്യപ്രദേശിന്റെ പ്രഥമ മുഖ്യമന്ത്രിയായ പണ്ഡിറ്റ് രവിശങ്കര്‍ ശുക്ലയുടെ മകനായ വിദ്യാചരണ്‍ ശുക്ലയെന്ന വി.സി.ശുക്ല് ജനിച്ചത്. 1957ലെ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ മഹാസാമുന്ദ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് ശുക്ല ആദ്യം പാര്‍ലമെന്റിലെത്തിയത്. 1966ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അംഗമായി. ഒമ്പതു തവണ എം.പിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: