ബംഗളൂരു: എക്സിക്യുട്ടീവ് ചെയര്മാന് സ്ഥാനത്ത അച്ഛനും എക്സിക്യൂട്ടീവ് അസിസ്റ്റന്റായി മകനും വരുന്നതോടെ ഇന്‍ഫോസിസ് പഴയ പ്രതാപം വീണ്ടെടുക്കുക മാത്രമല്ല പുതിയ ചക്രവാളങ്ങള്‍ കണ്ടെത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്‍ഫോസിസ് കമ്പനിയുടെ ചെയര്‍മാനായി എന്‍. ആര്. നാരായണ മൂര്‍ത്തിയുടെ മടങ്ങി വരവ് അക്ഷരാര്‍ത്ഥത്തില്‍ ഇന്‍ഫോസിസിന് മാത്രമല്ല ഓഹരിക്കമ്പോളത്തിനുകൂടി പുത്തനുണര്‍വായി. മകന് രോഹന് മൂര്‍ത്തി അച്ഛനെ സഹായിക്കുന്ന എക്സിക്യൂട്ടീവ് അസിസ്റ്റന്റായിരിക്കും.
2011 മുതല്‍ നിരാശാജനകമായ പ്രകടനം നടത്തിയിരുന്ന കമ്പനിയുടെ വിപിണയിലെ ഓഹരി മൂല്യം കഴിഞ്ഞ ഏപ്രില്‍ 12 നു 22 ശതമാനം വരെ ഇടിഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക്ആറുശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലേക്ക് കൂപ്പു കുത്തുമെന്നു വിലയിരുത്തിന്നു. അതേ സമയം നാസ്ക്കോം സോഫ്റ്റ്വെയര് കമ്പനികള്‍ പതിനാലു ശതമാനം വളര്‍ച്ച നേടുമെന്ന് അഭിപ്രായപ്പെട്ടിരുന്നിടത്താണ് ഇന്‍ഫോസിസ് മോശം പ്രകടനം പ്രതീക്ഷിച്ചത് കഴിഞ്ഞ വര്‍ഷം നികുതി പൂര്‍വ വരുമാനം 29 ശതമാനത്തില്‍ നിന്നും 22 ശതമാനമായി കുറഞ്ഞിരുന്നു. ഈയിടെ ഉണ്ടായ തൊഴില്‍ പ്രശ്നങ്ങളും ആദായ നികുതി വകുപ്പ് 559 കോടി രൂപയുടെ അധിക നികുതി ചുമത്തിയതും കമ്പനിക്ക് തിരിച്ചടിയായി.
2005-08 കാലയളവില്‍ 1175 കോടിരൂപ യുടെ നികുതികുടിശികയുമായി ബന്ധപ്പെട്ടകേസ് നടന്നു വരുന്നതിനിടെ ആയിരുന്നു ഇത്. ബാംഗ്ലൂര്‍ നഗരവികസന കാര്യാലയവുമായും ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കംപ്യുട്ടര്‍ സോഫ്റ്റ് വെയര്‍ കയറ്റുമതി സ്ഥാപനമായ ഇന്‍ഫോസിസ് 1981 -ല്‍ ക്രിസ് ഗോപാലകൃഷ്ണനും ഷിബുലാലും പോലുള്ള മലയാളികള്‍ അടക്കമുള്ള ആറു എഞ്ചിനീയര്‍മാരുമായി വെറും 250 ഡോളര്‍ മൂലധനവുമായി തുടങ്ങിയതാണ്. ഇന്നത് എഴുനൂറു കോടിയിലേറെ ആസ്തിയും വിറ്റുവരവുമുള്ള കമ്പനി ആയി വളര്‍ന്നതില്‍ നാരായണമൂര്‍ത്തിയുടെ മാനേജ്മെന്റ് വൈദഗ്ദ്യവും ദീര്ഘവീകഷണവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് കമ്പനിയുടെ നോണ്‍ എക്സിക്യുട്ടീവ് ചെയര്മാന് സ്ഥാനത്തുനിന്നും വിരമിച്ച അദ്ദേഹം മകനുമൊത്ത് വിശ്രമജീവിതത്തിലും ഇടവേളകളില്‍ കുടുംബ വ്യവസായങ്ങളില്‍ മുഴുകിയും കഴിയുകയായിരുന്നു.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന് കൂടിയായ മകന് രോഹന് മൂര്‍ത്തി മൈക്രോസോഫ്റ്റ് അടക്കം നിരവധി കമ്പനികളില്‍ നിന്നും ഫെല്ലോഷിപ്പ് നേടിയ പ്രതിഭാധനന് കൂടിയാണ്. രോഹന്റെ സഹായം ഇന്‍ഫോസിസില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് കാരണമാവുമെന്ന് കരുതപ്പെടുന്നു.
ഇരുവരും പ്രതിവര്‍ഷം ഒരു രൂപ മാത്രമാവും പ്രതിഫലം പറ്റുക. “രഹന് കമ്പനിയില്‍ എക്സിക്യൂട്ടീവ് അസിസ്റ്റന്റുമാത്രമായിരിക്കും. കമ്പനിയെ നയിക്കുന്ന കാര്യത്തില്‍ ഒരു പങ്കുമുണ്ടാകില്ല, രോഹന്റെ സാന്നിദ്ധ്യം എന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും,” മൂര്‍ത്തി തന്റെ സ്വതസിദ്ധമായ രീതയില്‍ അതിര് രേഖ വരച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: