എരുമേലി: കടംവാങ്ങിയ പണം പലിശ സഹിതം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയാ സംഘം ഈടിനായി വാങ്ങിയ വീടും സ്ഥലവും ഉടമസ്ഥന് തിരിച്ചുനല്‍കുന്നില്ലെന്ന് പരാതി. ഏഴു ലക്ഷത്തി തൊണ്ണൂറായിരം രൂപ കടം വാങ്ങിയതിന് പതിമൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ തിരിച്ചു നല്‍കിയിട്ടും കിടപ്പാടം നല്‍കിയില്ലെന്നാണ് ആക്ഷേപം. എരുമേലി കനകപ്പലം നെടുങ്കാവുവയല്‍ സ്വദേശി പതാകുഴിയില്‍ സാബുവും കുടുംബവുമാണ് നഷ്ടപ്പെട്ട കിടപ്പാടം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുന്നത്. സാബുവും സുഹൃത്തായ തെങ്ങും പറമ്പില്‍ ഗോപിയുമൊത്ത് റബര്‍ സ്ലോട്ടര്‍ എടുക്കുന്നതിനായാണ് 2005ല്‍ 7,90,000 രൂപ പലിശയ്ക്ക് കടം വാങ്ങിയത്. 2005 മുതല്‍ 2008 വരെയുള്ള കാലയളവില്‍ 5 രൂപ പലിശയ്ക്ക് കരാര്‍ വയ്ക്കുകയും മാസം തോറും 39,000 രൂപയോളം പലിശഇനത്തില്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പലിശയ്ക്ക് കൊടുത്ത പണം തിരിച്ചു വാങ്ങുന്നതിനായി നിരന്തരം വീട്ടില്‍ കയറി ശല്യം ചെയ്തതിനെത്തുടര്‍ന്നാണ് സാബുവിന്റെ അച്ഛന് ചെല്ലപ്പന് സ്വന്തം പേരിലുള്ള ഒന്‍പത് സെന്റ് സ്ഥലവും വീടും ബ്ലേഡ് മാഫിയയ്ക്ക് എഴുതി നല്‍കിയത്. പണം തിരികെ നല്കുമ്പോള് എഴുതിക്കൊടുത്ത സ്ഥലവും വീടും തിരിച്ചുനല്‍കാമെന്നും അന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ബാങ്കുവഴിയും നേരിട്ടുമായി 2012 വരെ 13,75,000 രൂപ നല്‍കിയിട്ടും ഇനിയും നാലു ലക്ഷത്തോളം രൂപ കൂടി വേണമെന്നാവശ്യപ്പെട്ട് മാഫിയാസംഘം വീണ്ടും രംഗത്തെത്തിയതാണ് സാബുവിനും കുടുംബത്തിനുംകിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നത്.
ഇതിനിടെ സാബുവിന്റെ കയ്യില്‍ നിന്നും വാങ്ങിയ സ്ഥലവും വീടും എരുമേലിയിലെ ഒരു ബാങ്കില്‍ പണയം വച്ച് ലക്ഷങ്ങള്‍ എടുക്കുകയും ലോണ്‍ തിരിച്ചടക്കാതെ ജപ്തി ചെയ്യിക്കുമെന്ന ഭീഷണിയുമായി ബ്ലേഡ് സംഘം കുടുംബത്തെ ഉപദ്രവിച്ചുതുടങ്ങിയിരിക്കുകയാണെന്നും സാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.
കടംവാങ്ങിയ പണത്തിന് ഉറപ്പിനായി ആദ്യം നാലു ചെക്കുകളും, നാല് മുദ്രപ്പത്രങ്ങളും മാഫിയാസംഘത്തിന് സാബു നല്‍കിയിരുന്നു. ഇതിനെല്ലാം ശേഷമാണ് മാഫിയാസംഘം സാബുവിന്റെ വീട്ടിലെത്തി വീടും സ്ഥലവും എഴുതിവാങ്ങിയത്. ഇതിനിടെ സാബു എഴുതിക്കൊടുത്ത് വീട്ടില്‍നിന്നും ഇറങ്ങിത്തരണമെന്നാവശ്യപ്പെട്ട് സംഘം വക്കീല്‍ നോട്ടീസ് നല്‍കിയത് കുടുംബത്തെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിലും സാബു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസും ബ്ലേഡ് മാഫിയയ്ക്ക് അനുകൂലമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും സാബു പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് നല്കിയ പരാതിയുടെ തുടര്‍നടപടികളില്‍ കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്നും പലപ്പോഴും ബ്ലേഡ് മാഫിയയെ സഹായിക്കുന്ന രീതിയാണ് പൊലീസ് കാട്ടിയതെന്നും കുടുംബം പറയുന്നു. പൊലീസ് 13, 17, 406, 506(1), ഐപിസി വകുപ്പുകള്‍പ്രകാരം കേസ് എടുത്തുവെങ്കിലും നാളിതുവരെ സുതാര്യമായ ഒരു അന്വേഷണത്തിനും തയ്യാറായിട്ടില്ലെന്നും സാബു പറഞ്ഞു. തങ്ങളുടെ വീടും സ്ഥലവും തിരികെ ലഭിച്ചില്ലെങ്കില്‍ കുടുംബം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സാബുവും ഭാര്യ ശാന്തമ്മയും മക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: