കോട്ടയം: പൊതുജനങ്ങളുടെ പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിന് സുതാര്യകേരളം ജില്ലാതല സെല്ലുകള്‍ സഹായകമാകുമെന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സുതാര്യകേരളം കോട്ടയം ജില്ലാതല സെല്ലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചപ്പോള്‍ ജനങ്ങളുടെ പരാതികള്‍ കേന്ദ്രീകൃതമായി പരിഹരിക്കുന്നതിനുള്ള ബുദ്ധിമുട്ട് സര്‍ക്കാരിന് ബോധ്യമായി. ഈ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും പരാതി നേരിട്ട് സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനും സമയബന്ധിതമായി പരിഹാരമുണ്ടാക്കുന്നതിനും ജില്ലാതല സെല്ലുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യവും ഇതിനുപിന്നിലുണ്ട്- മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി.
ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്ത് പല സംവിധാനങ്ങളുണ്ട്. പരിഹാരത്തിനുള്ള കാലതാമസമാണ് അവയുടെ പ്രധാന പ്രശ്നം. വൈകിക്കിട്ടുന്ന നീതി നീതിനിഷേധമാണ്. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ ജനാധിപത്യ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടുതന്നെ ഈ സംരംഭം വിജയിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ പരിശ്രമം ഉണ്ടാകും-അദ്ദേഹം പറഞ്ഞു.
സുതാര്യകേരളം പരിപാടി പാവപ്പെട്ട ആളുകള്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഏറെ ക്ലേശമനുഭവിക്കുന്നവരാണ് ഈ സംവിധാനത്തില്‍നിന്നും സഹായംതേടുന്നത്. ജില്ലാതലത്തില്‍ സുതാര്യകേരളം സെല്ലുകള്‍ തുറക്കുന്നത് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന് അഭിമാനകരമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെല്ലിലേക്കുള്ള ആദ്യ പരാതി കൊതവറ സ്വദേശിനി കുസുമലതയില്നിന്നും മന്ത്രി കെ.സി. ജോസഫ് സ്വീകരിച്ചു.
സുതാര്യകേരളം പദ്ധതിയില്‍ പരാതി സ്വീകരിക്കുന്നത് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ടോംസ് വേദിയില്‍ വരകളിലൂടെ അവതരിപ്പിച്ചു. ജോസ് കെ. മാണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ. വി. നായര്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി ടി.ജെ. മാത്യു, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, എ.ഡി.എം. ടി.വി. സുഭാഷ്, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ മിനി ആന്റണി പദ്ധതി വിശദീകരിച്ചു.
സുതാര്യകേരളം ജില്ലാതലസെല്‍ നോഡല്‍ ഓഫീസറും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറുമായ എ. അബ്ദുല്‍ ഹക്കിം സ്വാഗതവും സുതാര്യകേരളം ജില്ലാതലസെല്‍ കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.
വിവിധ വകുപ്പുകളില്‍ സുതാര്യകേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും കളക്ട്രേറ്റ് ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു. കളക്ട്രേറ്റിന്റെ രണ്ടാം നിലയില്‍ ഫ്രണ്ട് ഓഫീസിനു സമീപത്താണ് സുതാര്യകേരളം ജില്ലാതല സെല്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: