കോട്ടയം: അന്യരുടെ നന്മകാണുവാനും കഴിവുകാണുവാനും കണ്ണില്ലാത്ത ഒരു ലോകമാണ് ഇന്നുള്ളതെന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. നന്മയെ തിന്മയാക്കുന്ന സംസ്കാരമാണ് ഇന്നുള്ളത്. നമുക്ക് വേണ്ടത് തിന്മയെ നന്മയാക്കുന്ന സംസ്കാരമാണ്. മറ്റുള്ളവരെ മനസിലാക്കുമ്പോഴാണ് നമ്മളെ സ്വയം നമുക്ക് മനസിലാക്കുവാന്‍ കഴിയുന്നതെന്നും മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മുന്സംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്റെ പേരിലുള്ള ടി.കെ.സ്മാരക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് ആശംസയര്‍പ്പിച്ചു. എം.എ.ബേബി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനവികതയ്ക്കും മതേതരത്വത്തിനും ഉടമയായ വ്യക്തിത്വമാണ് മെത്രാപ്പോലീത്തയെന്ന് എം.എ.ബേബി പറഞ്ഞു. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ തനിക്ക് ലഭിച്ച ഒന്നര ലക്ഷം രൂപയും സംഭാനയായി നല്കി മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മാതൃകയായി. പത്തനാപുരത്തെ ഗാന്ധിഭവന് അമ്പതിനായിരം രൂപയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാലിയേറ്റീവ് കെയറിന് അമ്പതിനായിരം രൂപയും മമ്മൂട്ടി നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന് അമ്പതിനായിരം രൂപയും അദ്ദേഹം സംഭാവനയായി നല്കി. കൂടാതെ തന്റെ വകയായി പുരസ്കാര കമ്മറ്റിയിലേക്ക് അമ്പതിനായിരം രൂപ മാര്‍ ക്രിസോസ്റ്റം സംഭാവന നല്കി. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപോലീത്ത, വൈക്കം വിശ്വന്, സെബാസ്റ്റ്യന്‍ പോള്‍, കെ.ആര്.മീര, കെ.സുരേഷ്കുറുപ്പ് എംഎല്‍എ, പി.കെ.ഹരികുമാര്‍, വി.എന്‍.വാസവന് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: