തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളിന് മലപ്പുറത്ത് പ്രാദേശിക കേന്ദ്രം ആരംഭിക്കാന്‍ 3 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ബഡ്ജറ്റ് നിര്‍ദ്ദേശവും ഓപ്പണ്സ്കൂളിനെ പുനഃസഘടിപ്പിച്ച് രൂപീകരിച്ച സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ്ങ് എഡ്യുക്കേഷന്‍, കേരളയുടെ ആസ്ഥാനം തിരുവനന്തപുരത്തിന് പകരം മലപ്പുറം ജില്ലയായി ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശവും ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന എസ്.സി.ഇ.ആര്.ടി ഗവേണിംഗ് ബോഡി പരിഗണിക്കും. ഉച്ചയ്ക്ക് 3ന് മാസ്ക്കറ്റ് ഹോട്ടലിലാണ് ഇത് സംബന്ധിച്ച് യോഗം നടക്കുക.
പ്രതിഷേധം ഭയന്നാണ് എസ്സിഇആര്ടിയില് നിന്നും യോഗസ്ഥലം മാറ്റിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഓപ്പണ്‍ ലൈഫ് ലോംഗ് കേരള രൂപീകരിച്ചത്. മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള അധ്യാപക സംഘടനയുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ആസ്ഥാന മാറ്റഭേദഗതി നിര്‍ദ്ദേശം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയ്ക്ക് ഇതില്‍ അതൃപ്തിയുണ്ട്.
ഉന്നതരായ ചില മുസ്ലിം ലീഗ് അധ്യാപക സംഘടനാ നേതാക്കളെ ഓപ്പണ്‍ ലൈഫ് ലോംഗ് കേരളയുടെ തലപ്പത്ത് അവരോധിക്കാനും അവരുടെ സൗകര്യാര്‍ത്ഥവുമാണ് ആസ്ഥാനം മാറ്റുന്നത്. ഇവരുടെ യോഗ്യതകള്‍ക്കനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശം യോഗത്തിന്റെ പരിഗണനയില്‍ വരും. ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുംവരെ രജിസ്ട്രേഷന് നീട്ടിവയ്ക്കാനും ധാരണയായിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ഓപ്പണ്‍ സ്കൂള്‍ ആസ്ഥാനം മലപ്പുറത്തേയ്ക്ക് മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒരു പതിറ്റാണ്ടിലധികമായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍സ്കൂള്‍ ആസ്ഥാനം മാറ്റുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും മറ്റ് ഇതര സംഘടനകളും ശക്തമായി പ്രതിഷേധിച്ചിരുന്നു. നീക്കം വിവാദമായതിനെത്തുടര്‍ന്ന് ആസ്ഥാനമാറ്റം തല്ക്കാലം നിര്‍ത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളനം നടത്തി അറിയിക്കുകയായിരുന്നു. വിവാദം കെട്ടടങ്ങിയതിനെത്തുടര്ന്നാണ് നീക്കം പുനരാരംഭിച്ചത്.
മലപ്പുറത്ത് പ്രദേശിക കേന്ദ്രം ആരംഭിച്ച് അതിനെ ഓപ്പണ്‍ ലൈഫ് ലോംഗ് കേരളയുടെ ആസ്ഥാനമാക്കുക എന്ന ഗൂഢലക്ഷ്യമാണ് പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതിന് പിന്നിലുള്ളത്. എസ്.സി.ഇ.ആര്.ടി ബില്‍ഡിംഗില്‍ പ്രതിവര്‍ഷം 30 ലക്ഷത്തോളം രൂപ വാടക നല്‍കിയാണ് ഓപ്പണ്‍സ്കൂള്‍ ആസ്ഥാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായ ആസ്ഥാനത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച തുക വകമാറ്റിയാണ് മലപ്പുറം പ്രാദേശിക കേന്ദ്രത്തിന് ഇപ്പോള്‍ തുക അനുവദിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസായി പിരിച്ചെടുത്ത 3 കോടി രൂപ പ്രാദേശിക കേന്ദ്രത്തിന്റെ മറവില്‍ ധൂര്‍ത്തടിക്കാനാണ് ശ്രമം.
മലപ്പുറത്തെ പ്രാദേശിക കേന്ദ്രത്തിനായി മലപ്പുറം കളക്ടറേറ്റിന് സമീപം 50 സെന്റ് സ്ഥലം സൗജന്യമായി അനുവദിക്കാന്‍ മുസ്ലിംലീഗ് പ്രതിനിധിയും എംഎല്‍എയും ആയ ഉബൈദുള്ള വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനം റവന്യൂ വകുപ്പിന് കൈമാറുകയും, റവന്യൂ വകുപ്പ് മലപ്പുറം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സൗജന്യമായി ഭൂമി അനുവദിച്ചാല്‍ അവിടെ ഓപ്പണ്‍ സ്കൂളിന്റെ ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ മുടക്കി കെട്ടിടം പണിയാനായിരുന്നു ആദ്യ പരിപാടി.
എന്നാല്‍ സൗജന്യഭൂമി ലഭിക്കുന്നതിനുള്ള കാലതാമസത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ ഭൂമി വാങ്ങുന്നതുള്‍പ്പെടെയുള്ള ചെലവിന് 3 കോടി രൂപ വകയിരുത്തിയത്. ഒരു ലീഗ് പ്രാദേശിക നേതാവിന്റെ ഉടമസ്ഥതിയിലുള്ള 60 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി കേന്ദ്രം പണിയാനും അതുവരെ കെട്ടിടം വാടകയ്ക്ക് എടുക്കാനുമാണ് ഇപ്പോള്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: