ന്യൂദല്‍ഹി: ഭാരതത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പും പിന്‍പും പല തവണ ഉണ്ടായിട്ടുണ്ട്. നിരവധി പേരുടെ മരണത്തില്‍ കലാശിച്ച കലാപം സമീപകാലത്തും നടന്നു. എന്നാല്‍ ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി നേരിട്ട് ഒരു സമുദായത്തെ കൂട്ടക്കുരുതി നടത്തിയ ആദ്യ സംഭവമായിരുന്നു ദല്‍ഹിയില്‍ 1984ല്‍ ഉണ്ടായത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെ പേരുപറഞ്ഞ് കോണ്‍ഗ്രസ് സിഖുകാരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കുകയായിരുന്നു.
കലാപത്തില്‍ 3296 സിഖുകാര്‍ കൊലചെയ്യപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കെങ്കിലും കോണ്‍ഗ്രസ്സുകാരുടെ കൈകൊണ്ട് കാലപുരി പൂകിയ സിഖുകാരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങാണെന്നാണ് വിവിധ കമ്മീഷനുകള്‍ കണ്ടെത്തിയത്. പരിക്കേറ്റ് ജീവച്ഛവങ്ങളായവര്‍ അരലക്ഷത്തിലധികവും. 1984 ഒക്ടോബര്‍ 31ന് വെടിയേറ്റ ഇന്ദിരാഗാന്ധിയെ കൊണ്ടുവന്ന ഓള്‍ഇന്ത്യമെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ തടിച്ചുകൂടിയ കോണ്ഗ്രസ്സുകാര് ‘രക്തത്തിനു രക്തം’ എന്ന മുദ്രാവാക്യം വിളിച്ച് പ്രതികാരത്തിന് തയ്യാറെടുത്തിരുന്നു. ആറുമണിയോടെ അവിടെയെത്തിയ രാഷ്ട്രപതി സെയില്‍സിംങ്ങിന്റെ കാറിനു നേരേ കല്ലെറിയുകയും തലപ്പാവുധരിച്ചവരെ ബസ്സില്‍നിന്നും കാറില്‍നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു.
അന്നു രാത്രിയിലും പിറ്റേന്നു രാവിലെയും കോണ്‍ഗ്രസിന്റെ നേതാക്കള്‍ പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ വിളിച്ച് പണവും ആയുധവും വിതരണം ചെയ്തു. ഇന്ദിരാഗാന്ധിയുടെ ജീവനു പകരം ചോദിക്കാന്‍ ആഹ്വാനംചെയ്തു. കോണ്‍ഗ്രസ് എം.പി സജ്ജന്‍കുമാര്‍, ഐഎന്‍ടിയുസി നേതാവ് ലളിത് മാക്കന് തുടങ്ങിയവര്‍ നേരിട്ടെത്തി പല സ്ഥലങ്ങളിലും പണവും മദ്യവും നല്കി. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍നിന്നും സിഖുകാരെ തിരിച്ചറിയാന്‍ വോട്ടേഴ്സ് ലിസ്റ്റിന്റെ കോപ്പി സിഖ് ഭൂരിപക്ഷ പ്രദേശങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൈകളിലെത്തിച്ചു. ഈ ലിസ്റ്റുമായി വീടുകളില്‍ കയറിയിറങ്ങി സ്ത്രീകളെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ സിഖുസമുദായത്തില്‍പ്പെട്ടവരെയെല്ലാം വെട്ടിയും കുത്തിയും പെട്രോളൊഴിച്ചും തീവെച്ചും കൊന്നൊടുക്കി.
മൂന്നു ദിവസത്തേക്ക് ദല്‍ഹി കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ നരഹത്യയായിരുന്നു. ഓരോ സിഖുകാരനെ കൊല്ലുന്നവര്‍ക്കും ആയിരം രൂപ വീതം സമ്മാനം നല്‍കുമെന്നായിരുന്നു എം.പിയായിരുന്ന സജ്ജന്‍കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നത്. സിഖുകാരുടെ മുഴുവന്‍ കടകളും കൊള്ളയടിച്ച ശേഷം അഗ്നിക്കിരയാക്കാനായിരുന്നു നിര്‍ദ്ദേശം. കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്ലറും എച്ച്കെഎല്‍ ഭഗത്തും ആര്.കെ.ആനന്ദുമൊക്കെ കോണ്‍ഗ്രസ്സുകാരെ ആവേശഭരിതരാക്കി കൊലക്കളത്തിലേക്ക് ഇറക്കിവിട്ടു.
ഇന്ദിരാഗാന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രിയായ രാജീവ്ഗാന്ധി കലാപത്തെ ന്യായീകരിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന ദല്‍ഹി പോലീസ് കലാപകാരികളുടെ നേരേ കണ്ണടച്ചു. ആയിരങ്ങള്‍ ചത്തൊടുങ്ങിയിട്ടും ഭരണയന്ത്രം ചലിച്ചത് മൂന്നുദിവസത്തിന് ശേഷം. പട്ടാളമിറങ്ങിയ ശേഷമാണ് കോണ്‍ഗ്രസിന്റെ അഴിഞ്ഞാട്ടം നിന്നത്.
ശക്തമായ ജനവികാരത്തെ തുടര്‍ന്ന് സംഭവത്തേക്കുറിച്ച് സിബിഐയും വിവിധ കമ്മീഷനുകളും അന്വേഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് അസന്നിഗ്ധമായി വ്യക്തമാക്കപ്പെട്ടു. സജ്ജന്‍കുമാര്‍ കുറ്റവാളിയാണെന്ന് സിബിഐ തന്നെ കോടതിയെ ബോധിപ്പിച്ചു. ജഗദീഷ് ടൈറ്റ്ലറും കമല്‍നാഥും കലാപത്തിനു സഹായം ചെയ്തതായി അന്വേഷണകമ്മീഷനുകളും കണ്ടെത്തിയിരുന്നു.
സിഖ് കൂട്ടക്കൊല കേസില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോടതി കോണ്‍ഗ്രസിന് നോട്ടീസയച്ചു. ഗൂഢാലോചന, സഹായംനല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നാണ് ന്യൂയോര്‍ക്കിലെ സതേണ്‍ ജില്ലാ കോടതി ആവശ്യപ്പെട്ടത്.
സിഖ് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കളും സാക്ഷികളും ഉള്‍പ്പെടുന്ന യു.എസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നല്കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ്. കലാപവുമായി ബന്ധപ്പെട്ടു ഹാജരാകാന്‍ മന്ത്രി കമല്‍നാഥിനോട് അമേരിക്കന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയൊട്ടാകെ സിഖുകാരെ ഇല്ലാതാക്കുന്നതിനായി എങ്ങനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും നടപ്പിലാക്കിയതെന്നുമുള്ള തെളിവുകള്‍ സംഘടന കോടതിയ്ക്ക് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ 26 വര്‍ഷമായി സിഖുകാരെ കൊന്നൊടുക്കിയ കേസിലെ പ്രതികളെ സംരക്ഷിച്ചതെങ്ങനെയെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ സാക്ഷിയായ ഒരാളുടെ സത്യവാങ്ങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയ പിടിപാടുമൂലം മൂന്നുപതിറ്റാണ്ടായി ജയിലഴിക്കുള്ളിലാകാതെ രക്ഷപ്പെട്ടു നടക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ഈ മുതിര്‍ന്ന നേതാക്കള്‍.ഇതിനിടെ സിബിഐയെക്കൊണ്ട് ജഗദീഷ് ടൈറ്റ്ലര്‍ കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ടും കോടതിയില്‍ നല്കിച്ചു. എന്നാല്‍ ഇതു തള്ളിക്കൊണ്ടുള്ള കോടതിയുടെ പുതിയ ഉത്തരവ് കോണ്‍ഗ്രസിനെ വെട്ടിലാക്കുമെന്നുറപ്പാണ്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: