അഹമ്മദാബാദ്: മതത്തിനും പ്രത്യയശാസ്ത്രത്തിനും മുകളില്‍ രാജ്യത്തിനാണു പ്രഥമ പരിഗണന നല്കുന്നതെന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. എവിടെ ജോലി ചെയ്താലും എല്ലാ പൗരന്മാരും രാജ്യത്തിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. മതേതരത്വം എല്ലാവരുടെയും രക്തത്തില്‍ അലിയേണ്ട വികാരമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലുള്ള ഇന്ത്യക്കാരെ വിഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ നിങ്ങള്‍ എന്റെ അഭിപ്രായത്തോട് യോജിക്കുമെന്ന് ഉറപ്പുണ്ട്. ഇന്ത്യയുടെ നല്ലതായിരിക്കണം നമ്മുടെ ലക്ഷ്യം. ആ ചിന്ത നമ്മുടെ മനസിലുണ്ടായാല്‍ മതേതരത്വം പരപ്രേരണയില്ലാതെ തന്നെ നമ്മുടെ സിരകളില്‍ ഓടിയെത്തുമെന്നും മോദി പറഞ്ഞു.
മതേതരത്വമെന്ന് പറയുമ്പോള്‍ തനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് ഇന്ത്യയെ ആണെന്നും വികസനത്തിന്റെ കാര്യം പറയുമ്പോള്‍ അത് ഗുജറാത്തുമാണെന്നും മോദി പറഞ്ഞു. ഗുജറാത്ത് വികസനത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും മുന്നിലാണ് ഗുജറാത്ത്. പത്തൊമ്പതാം നൂറ്റാണ്ട് യൂറോപ്പുകാരുടേതായിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് നമ്മുടേതാണെന്നും മോദി പറഞ്ഞു.
വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങി വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയില്‍ ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങാന്‍ വിദേശ ഇന്ത്യക്കാര്‍ മുന്‍കൈയെടുക്കണം. വികസനകാര്യത്തില്‍ ഇന്ത്യയെ പിന്തള്ളാന് ആരുമില്ലെന്നും മോദി വ്യക്തമാക്കി. എഡിസണ്, ന്യൂ ജേഴ്സി, ചിക്കാഗോ, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരുമായാണ് അദ്ദേഹം സംവാദം നടത്തിയത്.
നൂറു കണക്കിന് പേരാണ് മോദിയുടെ പ്രസംഗം കേള്‍ക്കാനായി തടിച്ചു കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: