ന്യൂദല്‍ഹി: ടു ജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സാക്ഷിയായി ഹാജരാകാന്‍ അനുവദിക്കണമെന്ന് മുന്‍ ടെലികോം മന്ത്രി എ.രാജ ലോക്സഭാ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്ററി സമിതി മുമ്പാകെ രാജ ഹാജരാകുന്നതിനെ കോണ്‍ഗ്രസ്സ് ശക്തിയായി എതിര്‍ക്കുകയാണ്.സ്പെക്ട്രം ഇടപാടില്‍ കുറ്റക്കാരനായ രാജയ്ക്ക് നിയമസഹായത്തിന് അര്‍ഹതയുണ്ടെങ്കിലും പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ അനുവാദമില്ലെന്നാണ് ജെപിസി അദ്ധ്യക്ഷന്‍ പി.സി.ചാക്കോയുടെ നിലപാട്. രാജയുടെ വെളിപ്പടുത്തലുകള്‍ കോണ്‍ഗ്രസ് നേതാ്ക്കള്ക്കും മന്ത്രിമാര്‍ക്കും എതിരാകുമോ എന്ന ഭയം കോണ്‍ഗ്രസ്സിനുണ്ട്. പ്രധാനമന്ത്രിയെ മാപ്പുസാക്ഷിയാക്കണമെന്ന് നേരത്തെ രാജ പരസ്യമായി ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും.
പ്രധാനമന്ത്രി മന്മോഹന് സിംഗ്, മന്ത്രി പി. ചിദംബരം, എ. രാജ എന്നിവരെ സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ വിളിക്കണമെന്ന് ബിജെപി തുടക്കം മുതല്‍ ആവശ്യപ്പെടുന്നുണ്ട്. സാധ്യമല്ലന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്സ്. ഹാജരാകാന്‍ അനുവദിക്കണമെന്ന് എ.രാജ അഭ്യര്‍ത്ഥിച്ചിട്ടും സമ്മതിക്കാന്‍ മടിക്കുന്നത് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള ഭീതി വ്യക്തമാക്കുകയാണ്.
2008ല്‍ സ്പെക്ട്രം ഇടപാട് നടക്കുമ്പോള്‍ എ.രാജയായിരുന്നു ടെലികോം മന്ത്രി. സ്പെക്ട്രം അനുവദിച്ചതില്‍ 1.76 ലക്ഷം കോടിയുടെ ക്രമക്കേട് നടന്നതായി പിന്നീട് കണ്ടെത്തിയിരുന്നു. അന്ന് സൊളിസിറ്റര്‍ ജനറലായിരുന്ന ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി രാജയ്ക്കെതിരായി ജെ.പിസിയില്‍ മൊഴി നല്‍കിയിരുന്നു.
രാജയെ സാക്ഷിയായി വിളിപ്പിക്കണമെന്ന് ജെപിസി യിലെ ഡിഎംകെ അംഗങ്ങളും അടുത്തയിടെ ആവശ്യപ്പെട്ടിരുന്നു.കോണ്‍ഗ്രസിനോടുള്ള വിലപേശല്‍ തന്ത്രമാണിതെന്നും സൂചനയുണ്ട്.
സ്പീക്കര്‍ മീരാ കുമാറിനെ നേരിട്ട് കണ്ടാണ് രാജ സാക്ഷിയായി ഹാജരാകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതു സംബന്ധിച്ച കത്തും രാജ കൈമാറി. പാര്‍ലമെന്ററി സമിതി ക്ക് കത്ത് കൈമാറാമെന്നല്ലാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സ്പീക്കര്‍ക്കും അധികാരമില്ല.
ഏതായാലും രാജയെ വിളിപ്പിക്കേണ്ടെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.ഏറ്റവും അവസാനസാക്ഷിയായി രാജയെ വിളിക്കാനുള്ള സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: