വാഷിങ്ടണ്‍: യുഎസ് വിദേശകാര്യ സെക്രട്ടറി പദവിയില്‍ നിന്നു ഹിലരി ക്ലിന്റണ് സ്ഥാനമൊഴിഞ്ഞു. അമേരിക്കന്‍ മേല്ക്കോയ്മയ്ക്കു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മാറ്റമുണ്ടാകില്ലെന്ന പ്രത്യാശ പ്രകടിപ്പിച്ചാണു ഹിലരി തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
അമേരിക്കയുടെ പ്രാമാണ്യം അവസാനിക്കുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അമേരിക്കന്‍ നയതന്ത്രത്തിന് പുതുജീവന്‍ പകരാനും സഖ്യങ്ങള്‍ ശക്തിപ്പെടുത്താനും സാധിച്ചതായി ഹിലരി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ യുഎസിന്റെ നേതൃപദവി പലരും പ്രവചിച്ചതിനേക്കാളും ശക്തിമത്തായ നിലയിലാണിപ്പോഴെന്നും അവര്‍ പറഞ്ഞു.
വാഷിങ്ടണ്‍ കൗണ്‍സില്‍ ഒഫ് ഫോറിന് റിലേഷനിലാണ് ഹിലരി വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ബരാക് ഒബാമയുടെ ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമൊക്രറ്റിക് പാര്‍ട്ടിയിലെ എതിരാളിയായിരുന്നു ഹിലരി. ഒടുവില്‍ ഹിലരിയെ പിന്തള്ളി ഒബാമ ഡെമൊക്രറ്റിക് സ്ഥാനാര്‍ഥിയാകുകയായിരുന്നു. പ്രസിഡന്റായതിനെ തുടര്‍ന്നു ഹിലരിയെ ഒബാമ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു.
വിദേശ കാര്യ സെക്രട്ടറിയായിരിക്കേ ഹിലരി 112 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമൊക്രറ്റിക് സ്ഥാനാര്‍ഥിയായി ഇവര്‍ രംഗത്തുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. ഹിലരിയുടെ പിന്‍ഗാമിയായി ജോണ്‍ കെറി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സുപ്രീംകോടതി ജസ്റ്റീസ് എലേന കഗന് സത്യവാചകം ചൊല്ലിക്കൊടുത്തു.
തനിക്ക് ലഭിച്ച പദവി ഏറ്റവും വലിയ ബഹുമതിയാണെന്നും ജോലിയിലേയ്ക്കു കടക്കുമ്പോള്‍ അതിന്റേതായ ഉത്കണ്ഠയിലാണ് താനെന്നും കാപിറ്റോളില്‍ നടന്ന ലളിതമായ ചടങ്ങില്‍ കെറി പറഞ്ഞു. ജോണ്‍ കെറിയുടെ ഔദ്യോഗിക വിദേശ പര്യടനം മധ്യപൂര്‍വേഷ്യയിലേയ്ക്ക് ആയിരിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: