ലണ്ടന്‍: പാക്കിസ്ഥാന്‍ സൈനികര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മതമൗലീകവാദം രാജ്യത്തെ ആണവായുധങ്ങള്‍ ഭീകരരുടെ കൈവശം എത്തിച്ചേക്കുമെന്ന് പാക് ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ലാഹോര്‍ യൂണിവേഴ്സിറ്റിഒഫ് മാനേജ്മെന്റ്സയന്‍സിലെ പ്രൊഫസര്‍ പെര്‍വെസ് ഹുഢോയിയാണു മുന്നറിയിപ്പിനു പിന്നില്‍. പാക്കിസ്ഥാന്റെ ആണവ പദ്ധതിക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തിയിട്ടുള്ളയാളാണ് പെര്‍വെസ്.
പാക്കിസ്ഥാനിലെ ആണവായുധങ്ങളുടെ സുരക്ഷ ആശങ്കയുണ്ടാക്കുന്നു. സൈന്യത്തിലെ മതമൗലികവാദം സ്വന്തം താവളങ്ങളെതന്നെ ആക്രമിക്കുന്നതില്‍വരെ എത്തിച്ചേര്‍ന്നിരിക്കുന്നു. ആണവ ബോംബുകളും മറ്റും ഭീകരര്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്ട്, പെര്‍വെസ് പറഞ്ഞു.
മുന്‍പൊക്കെ ആയുധങ്ങള്‍ പ്രതിരോധത്തിനുള്ളതായിരുന്നു. ഇപ്പോള്‍ സ്ഥിതിമാറി. കൂടുതല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ക്കുവേണ്ടിയുള്ള പരക്കം പാച്ചില്‍ ആണവ ആശയപരമായ ആണവ യുദ്ധത്തിന്റെ ദിശതന്നെ മാറ്റിക്കളഞ്ഞു. കുറഞ്ഞത് അഞ്ചു തവണയെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിന് അടുത്തെത്തി. ഇന്ത്യയെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ ആണവായുധം വികസിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ കുറച്ചൊക്കെ മാറിയിരിക്കുന്നു. ശത്രു സ്വന്തം രാജ്യത്തിനുള്ളില്‍ത്തന്നെയാണെന്ന പാക് സൈനിക തലവന്‍ പര്‍വേസ് കയാനിയുടെ പ്രസ്താവന അതു വ്യക്തമാക്കുന്നെന്നും പെര്‍വെസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആണവായുധമുള്ള പാക്കിസ്ഥാന്‍ ഏറെ അപകടകാരിയാണെന്നും അവരുമായി യാതൊരു ബന്ധവും പാടില്ലെന്നും നിയുക്ത അമേരിക്കന്‍ പ്രതിരോധ സെക്രട്ടിറി ചക് ഹേഗല്‍. ഹേഗലിന്റെ അഭിപ്രായ പ്രകടനം യുഎസ്-പാക് ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്‌ത്തുമെന്നു നയതന്ത്രലോകം വിലയിരുത്തുന്നു. ആണവായുധം കൈവശമുള്ള പാക്കിസ്ഥാന്‍ ലോകത്തെ ഏറ്റവു അപകടരമായ മേഖലയാണ്. രാജ്യ സുരക്ഷ പരിഗണിക്കുമ്പോള്‍ അത്തരമൊരു യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല. അവരുമായി ഇടപെടാതിരുന്നാല്‍ നല്ലതെന്ന് ഹേഗല്‍ പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള ബന്ധം സങ്കീര്‍ണവും അപൂര്‍ണവുമാണ്. ചിലകാര്യങ്ങളില്‍ അവര്‍ നമ്മളോടു സഹകരിക്കുന്നു മറ്റു ചിലതില്‍ ഞങ്ങളവരെ എതിര്‍ക്കുന്നു. അഫ്ഗാനില്‍ അമേരിക്ക നേരിട്ട കടുത്ത വെല്ലുവിളികള്‍ക്കു കാരണം പാക്കിസ്ഥാനായിരുന്നു. 250 കോടിയുടെ ധനസഹായം അവര്‍ക്കു നല്‍കി. അതു നേരായ വഴിയില്‍ വിനിയോഗിച്ചെന്നു നിങ്ങള്‍ കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
















