ന്യൂദല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച ബ്രിഗേഡിയര്‍തല ചര്‍ച്ച ഇന്ന് നടക്കും. ഇന്നുച്ചയ്ക്ക് ഒന്നിന് പൂഞ്ചില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളിലെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. അടിക്കടി നടക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും അതിര്‍ത്തിയിലെ സംഘര്‍ഷവും ലഘൂകരിക്കുന്നതിനുള്ള നടപടികളാവും ചര്‍ച്ചയിലെ മുഖ്യ അജണ്ടകള്‍. ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാന് തയ്യാറായത്. രണ്ട് സൈനികരെ കൊലപ്പെടുത്തിയ പാക് നടപടിയെ ഇന്ത്യ ശക്തമായി അപലപിച്ചിട്ടുണ്ട്. കൂടാതെ പാക് സൈന്യം മുറിച്ചെടുത്ത ലാന്‍സ്നായക് ഹേംരാജിന്റെ ശിരസ് തിരികെ നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്ലാഗ് മീറ്റ് എന്നറിയപ്പെടുന്ന ചര്‍ച്ച ഈ മാസം 16ന് നടക്കേണ്ടതായിരുന്നെങ്കിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് മീറ്റ് പാക്കിസ്ഥാന് ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു. 20 വരെ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. ഇന്നലെയാണ് പാക്കിസ്ഥാന് ചര്‍ച്ചയ്ക്ക് തയ്യാറായത്.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാന് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് മറ്റുവഴി തേടേണ്ടിവരുമെന്ന് വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ എന്‍.എ.കെ. ബ്രൗണ്‍ ശനിയാഴ്ച്ച പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് അര്‍ദ്ധരാത്രി കഴിഞ്ഞും പുഞ്ച് മേഖലയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പ് നടന്നിരുന്നു.
നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം വെടിവെപ്പ് നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ആര്.കെ പാള്‍ട്ട പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന് ആളപായമോ പരിക്കോ ഉണ്ടായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് സംഭവം. നുഴഞ്ഞു കയറ്റക്കാരെന്ന് സംശയിക്കുന്ന ഏഴോളം പേരുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സൈന്യം ശനിയാഴ്ച രാത്രി വെടിവെപ്പ് നടത്തിയത്. തൊട്ടുപിന്നാലെ പാക്കിസ്ഥാന് ഭാഗത്തുനിന്നും വെടിവെപ്പുണ്ടായി. അരമണിക്കൂര്‍ വെടിവെപ്പ് തുടര്‍ന്നു. അതിനിടെ നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിക്കുന്നവര്‍ അപ്രത്യക്ഷരായി.
രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം വധിച്ച സംഭവത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനുശേഷം പാക്കിസ്ഥാന് സൈന്യം നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇതെന്ന് സൈനിക വക്താവ് പറഞ്ഞു.
അതേസമയം, മകന്റെ ശിരസ് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലാന്സ്നായ്ക്ക് ഹേംരാജിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും നടത്തുന്ന നിരാഹാര സമരം തുടരുന്നു. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സമരം. പാക്കിസ്ഥാനെതിരെ ശക്തമായ നടപടിയാണ് ഹേംരാജിന്റെ ഗ്രാമം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
അതിര്‍ത്തിയില്‍ വീണ്ടും വെടി
ശ്രീനഗര്‍: ഇന്ത്യയുടെ താക്കീത് വകവയ്ക്കാതെ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. പൂഞ്ച് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്നലെ വൈകുന്നേരം പാക്കിസ്ഥാന് ശക്തമായ ആക്രമണം നടത്തി. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചതായി അധികൃതര്‍ പറഞ്ഞു. ബ്രിഗേഡിയര്‍ തലത്തിലുള്ള ഫ്ലാഗ് മീറ്റിംഗ് ഇന്ന് നടക്കാനിരിക്കെയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ മറ്റ് വഴികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ പാക്കിസ്ഥാന് താക്കീത് നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെ പാക്കിസ്ഥാന് വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം തുടരുന്നതില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. അതിര്‍ത്തി നിയന്ത്രണരേഖയിലെ നംഗ്രി-ടെക്രി മേഖലയിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. ആള്‍നാശമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: