അങ്കമാലി: മൈസൂരിനടുത്ത് ഗുണ്ടല്‍പേട്ടിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അകപ്പറമ്പ് സ്വദേശികളായ രാജീവം ഭവനിലെ (വെള്ളികുന്നത്ത്) മാധവന്‍നായര്‍ മകന് രാജീവ് (48), ഭാര്യ ദേശം ശ്രീഹരി കലാക്ഷേത്രം നൃത്തവിദ്യാലയം നടത്തുന്ന ആശ (40), മകള്‍ മേയ്ക്കാട് വിദ്യാധിരാജ വിദ്യാഭവന് സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആരതി (15) എന്നിവരാണ് മരിച്ചത്. രാജീവിന്റെ മൂത്തമകള്‍ തൃശൂര്‍ ലോ അക്കാദമി എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആതിരയാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ആശയുടെ സഹോദരന് പാലക്കാട് ഒലവക്കോടുള്ള റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന മണിയുടെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുത്തതിനുശേഷം ബാംഗ്ലൂരിലുള്ള രാജീവിന്റെ സഹോദരിപുത്രന്റെ വീട്ടില്‍ പോയി തിരികെ വരുമ്പോഴാണ് ഇന്നലെ രാവിലെ 7.30 ഓടെ അപകടം സംഭവിച്ചത്. സംഭവസ്ഥലത്തുവച്ച് മൂവരും മരിച്ചു. കുറ്റിപ്പുറത്തുനിന്നും ബാംഗ്ലൂര്‍ക്ക് പോകുകയായിരുന്ന ക്വാളിസ് വാഹനവുമായിട്ടാണ് രാജീവ് ഓടിച്ചിരുന്ന കാര്‍ ഇടിച്ചത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ക്വാളിസില്‍ ഉണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തി. നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് വെളുപ്പിന് അഞ്ചു മണിയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തും. രാവിലെ പത്തിന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തും. രാജീവ് ബിസിനസ്സുകാരനാണ്. തങ്കമ്മയാണ് രാജീവിന്റെ അമ്മ. കമലം, ശ്രീദേവി, വിജയന് എന്നിവര്‍ സഹോദരങ്ങള്‍. ആശ പാലക്കാട് ഒലവക്കോട് വേലായുധന്‍നായരുടെയും ഭാഗ്യലക്ഷ്മിയുടെയും മകളാണ്. സഹോദരന് മണി മരിച്ചിട്ട് 20 ദിവസമേ ആയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: