തിരുവനന്തപുരം:ബംഗളുരു സ്ഫോടന കേസില്‍ അറസ്റ്റിലായി കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് വൈകിട്ട് അത് തിരുത്തി.
മദനിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് തന്റേതെന്ന് വി.എസ് പറഞ്ഞു. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു തവണ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച ആളാണ് താന്‍. വിചാരണത്തടവുകാരനായി ക്ലേശം അനുഭവിക്കേണ്ട ആളല്ല മദനി. ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് എതിരാണ് താനെന്ന് വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും വി.എസ് പറഞ്ഞു.
മദനിക്ക് നീതി ലഭ്യമാക്കേണ്ടത് എല്‍ഡിഎഫോ യുഡിഎഫോ അല്ല കോടതിയാണെന്ന് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന് രംഗത്തെത്തിയിരുന്നു. 2008 ബംഗളൂരു സ്ഫോടന കേസില്‍ കുറ്റാരോപിതനായി തടവില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് നീതിയും മാനുഷിക പരിഗണനയും ലഭ്യമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിഎസ് രംഗത്തെത്തിയത്.
മദനിക്ക് സര്‍ക്കാര്‍ ഇടപെട്ട് നീതി ലഭ്യമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. മത ന്യൂനപക്ഷങ്ങളെയും മാര്‍ക്സിസ്റ്റുകാരെയും വേട്ടയാടുന്ന പ്രവണതയാണ് ഇന്ത്യയില്‍ കണ്ടുവരുന്നത്. മദനിയെ വിചാരണ കൂടാതെ ജയിലിലിട്ട് മനുഷ്യാവകാശ ലംഘനം നടത്തുന്നതിനോട് യോജിപ്പില്ലെന്നും കോടിയേരി പറഞ്ഞു. ജാമ്യവും ചികിത്സാ സൗകര്യവും ലഭിക്കേണ്ടത് മദനിയുടെ അവകാശമാണെന്നും മദനിക്ക് വേണ്ടി മനുഷ്യ സ്നേഹികള്‍ മുന്നോട്ട് വരണമെന്നുമാണ് സി.പി.എം കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലപാട് മാറ്റിയ മദനിയെ ലീഗും യുഡിഎഫും ചേര്‍ന്ന് തീവ്രവാദിയാക്കുകയാണ് ചെയ്തതെന്നും മദനിയുടെ മുന്‍കാല നിലപാടുകളെ തള്ളിക്കൊണ്ട് സി.പി.എം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: