കൊച്ചി: പാകിസ്ഥാനില്‍ നിന്നും കണ്ടെയ്നറില്‍ കേരളത്തിലേക്ക് കള്ളനോട്ട് കടത്തി വിതരണം ചെയ്തതിന് പിടിയിലായ തീവ്രവാദിക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗവുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ എന്‍ ഐ എയുടെ പിടിയിലായ കാസര്‍കോട് സ്വദേശി അബൂബക്കറിനെ ചോദ്യംചെയ്തപ്പോഴാണ് പ്രമുഖ ഘടകകക്ഷി നേതാവും സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖനുമായ മന്ത്രിക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന സൂചന ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. ഇങ്ങനെ കേരളത്തിലെത്തിയ പണം ഉപയോഗിച്ച് സംസ്ഥാനത്ത് നിരവധി വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കാസര്‍കോട് ലീഗ് റാലിക്കിടെ കലാപം അഴിച്ചുവിട്ടത് അതിലൊന്നാണെന്നും അബൂബക്കര്‍ എന്‍ ഐ എയോട് പറഞ്ഞതായി അറിയുന്നു.
മലബാര്‍ മേഖലയില്‍ കലാപമുണ്ടാക്കാന്‍ പാക് തീവ്രവാദസംഘടനകള്‍ പണമൊഴുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാസര്‍കോട് കലാപം അന്വേഷിച്ച നിസാര്‍ കമ്മീഷനും ഇത് ശരിവയ്ക്കുന്നുണ്ട്. നിസാര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ തങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതിനാലാണ് മുസ്ലീംലീഗ് ഇടപെട്ട് കമ്മീഷനെ പിരിച്ചുവിട്ടതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ദല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിച്ച അബൂബക്കറിനെ അന്വേഷണ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അടുത്തിടെ വിവാദങ്ങളുണ്ടാക്കി ലീഗ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ച വ്യക്തിക്ക് ഇതേക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ നല്‍കാനാകുമെന്നാണ് അബൂബക്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ രേഖകളും തെളിവുകളും അയാളുടെ കയ്യില്‍ ഉണ്ടെന്നും അബൂബക്കര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
അബൂബക്കര്‍ കഴിഞ്ഞ 15 വര്‍ഷമായി പാക് ചാരസംഘടനയായ ഐ എസ് ഐയുടെ ഏജന്റ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയായി പ്രവര്‍ത്തിക്കുന്ന ആളാണ്. പാകിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ടുകള്‍ കറാച്ചിയില്‍ നിന്നും പച്ചക്കറികളും ഉള്ളിയും കൊണ്ടുപോകുന്ന വാഹനങ്ങളിലാണ് രഹസ്യമായി ഗള്‍ഫിലെത്തിക്കുന്നത്. അവിടെ നിന്നും വിവിധ പദ്ധതികളനുസരിച്ച് ഇത് കേരളത്തിലേക്ക് കടത്തുന്നു. കുഴല്‍പ്പണമായും മറ്റുരൂപത്തിലും കേരളത്തിലെത്തുന്ന കള്ളനോട്ടടക്കമുള്ള പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും കലാപം നടത്താനും ഉപയോഗിച്ചിട്ടുണ്ടെന്നാണ് അബൂബക്കര്‍ മൊഴി നല്‍കിയിട്ടുള്ളത്.
കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നും 2011ല്‍ ലോക്കല്‍ പോലീസ് പിടികൂടിയ 8,96,000 രൂപയുടെ കള്ളനോട്ടുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണമാണ് അബൂബക്കറിലെത്തി നില്‍ക്കുന്നത്. ഈ കേസില്‍ പിടിയിലായ പിലാത്തറ വടക്കേപുരയില്‍ പ്രദീപ്കുമാര്‍, കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കടപ്പുറത്തെ കമാല്‍ ഉമ്മര്‍ എന്ന കമാല്‍ഹാജി, കണ്ണൂര്‍ എളയാവൂര് പാറപ്പുറത്തു ഹൗസില്‍ എം.പി.ആശിക് എന്നിവരെ കേരള പോലീസ് എന്‍ ഐ എക്ക് കൈമാറിയിരുന്നു. ഇതില്‍ കമാലിന്റെ ജ്യേഷ്ഠനാണ് അബൂബക്കര്‍. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെത്തുന്ന പാക് നിര്‍മിത കള്ളനോട്ടിന്റെ വിതരണക്കാരന് അബൂബക്കറാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്.
കേസിന് തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തലാണ് എന്‍ ഐ എ ഇടപെടലിന് വഴിയൊരുക്കിയത്. തുടര്‍ന്ന് ഒളിവില്‍ പോയ അബൂബക്കറിനു വേണ്ടി വിദേശത്ത് എന്‍ ഐ എ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. സൗദിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന അബൂബക്കറെ ഇന്റര്‍പോള്‍ പിടികൂടി രഹസ്യമായി ദല്‍ഹി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ തെളിവെടുപ്പിനായി ഇന്നലെ എന്‍ ഐ എയുടെ നേതൃത്വത്തില്‍ ഇയാളെ നെടുമ്പാശ്ശേരിയിലെത്തിച്ചു. കേരളത്തിലെ ഇയാളുടെ മറ്റുസഹായികളെക്കുറിച്ചും എന്‍ ഐ എക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അബൂബക്കറിനെ കോടതി അഞ്ചുദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: