പതാന്‍: തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് യുവാക്കളെ യു.പി.എ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതം ജോലി നല്‍കുമെന്നായിരുന്നു പ്രകടന പത്രികയിലെ വാഗ്ദാനം. ഒരു കോടി പേര്‍ക്ക് ജോലി നല്‍കുമെന്നാണ് 2009ല്‍ പ്രഖ്യാപിച്ചത്. ഇതെല്ലാം നടന്നുവോയെന്നും മോഡി ചോദിച്ചു.
ഗുജറാത്തിലെ പതാനില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഡി. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി എന്തിനാണ് കോണ്‍ഗ്രസ് യുവാക്കളെ വഞ്ചിക്കുന്നത്. ചതി എന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ദല്‍ഹിയിലെ സര്‍ക്കാര്‍ ഗുജറാത്തിലെ യുവാക്കളെ ചതിക്കുകയാണ്. ഗുജറാത്തില്‍ 10 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാഗ്ദാനമെന്നും മോഡി ചൂണ്ടിക്കാട്ടി.
കണക്കുകള്‍ പ്രകാരം രാജ്യത്തെ 72 ശതമാനം തൊഴിലും സൃഷ്ടിച്ചതും ഗുജറാത്താണെന്നും മോഡി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 3.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനായെന്നും ഒരു ലക്ഷം പേര്‍ക്ക് ഇനിയും തൊഴില്‍ നല്‍കുമെന്നും മോഡി പറഞ്ഞു.
സ്വയംതൊഴില്‍ സംരഭം ആരംഭിക്കാനിരിക്കുന്ന ചെറുപ്പക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ബാങ്ക് വായ്പ നല്‍കുന്നുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: