ന്യൂദല്‍ഹി: കല്‍ക്കരി ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വന്ബഹളത്തിന് വഴിവെച്ചു. ക്രമക്കേടുകള്‍ നടന്ന വേളയില്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇരുസഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു.
മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ലോക്സഭയില്‍ നടപടികളൊന്നും പൂര്‍ത്തിയാക്കാനായില്ല. ഉച്ചവരെ നിര്‍ത്തിവെച്ച സഭ പിന്നീട് ഇന്നലത്തേക്ക് പിരിഞ്ഞു. ഇന്നലെ സഭ സമ്മേളിച്ചയുടന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി, ജനതാദള്‍ (യു), ശിരോമണി അകാലിദള്‍, ശിവസേന, ബിജെഡി തുടങ്ങിയ പാര്‍ട്ടികളിലെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഇവരുടെ ആവശ്യത്തെ ഇടത്, എഐഎഡിഎംകെ, ടിഡിപി അംഗങ്ങളും പിന്താങ്ങി. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ മീരാകുമാര്‍ ഉച്ചവരെ സഭ നിര്‍ത്തിവെച്ചു. സഭ വീണ്ടും സമ്മേളിച്ചപ്പോഴും അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞെങ്കിലും ബഹളം തുടര്‍ന്നു. ബഹളം ശമിക്കില്ലെന്ന് വ്യക്തമായതോടെ ഇന്നത്തേക്ക് യോഗം പിരിയുന്നതായി സ്പീക്കര്‍ വ്യക്തമാക്കി.
രാജ്യസഭയിലും സമാനരംഗങ്ങള്‍ അരങ്ങേറി. കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനെ സഭയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത് മാത്രമാണ് ഇന്നലെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഏക നടപടി. കല്‍ക്കരി ഇടപാടിന്റെ പേരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ രാജി ആവശ്യപ്പെടുന്നത് ആസൂത്രിതമായ നടപടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആവശ്യം അടിസ്ഥാനരഹിതമാണെന്നും ശൂന്യതയില്‍നിന്ന് വിഷയമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ സകല രംഗത്തും പരാജയപ്പെട്ടിരിക്കയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷി കുറ്റപ്പെടുത്തി. സാമ്പത്തികരംഗം തകര്‍ന്ന നിലയിലാണ്, സങ്കല്പ്പിക്കാന് കഴിയുന്നതിനുമപ്പുറമാണ് അഴിമതി. നഷ്ടമുണ്ടായിട്ടുണ്ടെന്ന് പറയുന്ന മന്ത്രിമാര്‍ പിന്നീട് അതിനെ ന്യായീകരിക്കുന്നു. സാധാരണ ജനം എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റിന് പുറത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ജോഷി. സിഎജിയും പിഎസിയും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉറഞ്ഞുതുള്ളുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
2005-2009 കാലയളവില്‍ ലേലം കൂടാതെ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതുവഴി 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്ന സിഎജി റിപ്പോര്‍ട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാര്‍ലമെന്റില്‍ വെച്ചത്.
ഇതിനിടെ, സിഎജി കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച റിപ്പോര്ട്ടിന്മേല് പ്രതിപക്ഷം നിര്‍ദ്ദേശിക്കുന്ന ഏത് തരം ചര്‍ച്ചക്കും തയ്യാറാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്. കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചതുമൂലം പൊതുഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഇന്നലെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച പ്രതിപക്ഷം പ്രധാനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.
ഇക്കാര്യത്തില്‍ തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണ്. പ്രതിപക്ഷത്തിന് വ്യക്തവും തൃപ്തികരവുമായ മറുപടി നല്കാന് കേന്ദ്രസര്‍ക്കാരിന് കഴിയുമെന്നും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: