പൂനെ: പൂനെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനെന്ന് സംശയം. ആക്രമണം നടത്താനുദ്ദേശിച്ച രീതിയും മറ്റ് തെളിവുകളും പരിശോധിക്കുമ്പോള്‍ സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ നിഗമനം. ഏറെ തിരക്കേറിയ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ നാല്‍പ്പത് മിനിട്ടുകള്‍ക്കുള്ളില്‍ നാല് സ്ഫോടനങ്ങളാണ് നടന്നിരിക്കുന്നതെന്നും ആക്രമണം നടത്തി വളരെ പരിചയമുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും അന്വേഷണോദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡും ദേശീയ അന്വേഷണ ഏജന്‍സിയുമാണ് സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മുമ്പ് നടന്നിട്ടുള്ള ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൂനെയില്‍ നിന്നുള്ള ഏതെങ്കിലും വ്യക്തിക്കോ അല്ലെങ്കില്‍ സിറ്റിയെക്കുറിച്ച് വിശദമായി പഠിച്ചിട്ടുള്ള ഒരാള്‍ക്കോ മാത്രമേ ഇത്തരത്തിലൊരു ആക്രമണ പദ്ധതി തയ്യാറാക്കാനാകൂ. സ്ഫോടനം നടത്തേണ്ട സ്ഥലം തെരഞ്ഞെടുത്തതും കൂടുതല്‍ നാശനഷ്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ ബോംബ് സ്ഥാപിച്ചതുമായ രീതികള്‍ പരിശോധിക്കുമ്പോള്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണോദ്യോഗസ്ഥര്‍. മാത്രമല്ല ഇന്ത്യന്‍ മുജാഹിദ്ദീന്‍ മുമ്പ് നടത്തിയ പല ബോംബ് സ്ഫോടനശ്രമങ്ങളും പരാജയപ്പെട്ടിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, പൂനെയില്‍ നടന്ന സ്ഫോടനം അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. പൂനെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നും കേന്ദ്ര ഏജന്‍സികളും അന്വേഷണത്തില്‍ സഹകരിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകാതെ ആക്രമണത്തെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിന്‍ഡെ കേന്ദ്രആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റ ബുധനാഴ്ചയാണ് പൂനെയില്‍ സ്ഫോടനപരമ്പര ഉണ്ടായത്.
ഇതിനിടെ, പൂനെ ആക്രമണത്തോടനുബന്ധിച്ച് ഗുജറാത്തിലും ദില്ലിയിലും സുരക്ഷ കര്‍ശനമാക്കി. പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നിടം ഉള്‍പ്പെടെയുള്ള സുപ്രധാന സ്ഥലങ്ങള്‍ ശക്തമായ സുരക്ഷാവലയത്തിലാണ്. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് വരെ സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി ഗുജറാത്ത് ഡിജിപിയുടെ ചുമതലയുള്ള ചിത്തരഞ്ജന് സിംഗ് അറിയിച്ചു. പ്രധാനനഗരങ്ങളും ഹോട്ടലുകളും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: