ജനാധിപത്യം പുലരുന്ന ഒരു രാജ്യത്ത് തങ്ങളുടെ ഇച്ഛക്കൊത്തു മാത്രമേ കേസന്വേഷണവും തുടര്‍നടപടികളും ആകാവൂ എന്നൊരു കക്ഷി ശഠിക്കുന്നുവെങ്കില്‍ അവര്‍ക്ക് അത്തരം സംവിധാനങ്ങളില്‍ താല്പര്യമില്ല എന്നു കരുതേണ്ടിവരും. ജനാധിപത്യസംവിധാനത്തെ കാത്തുസൂക്ഷിക്കുന്ന നീതിന്യായ വ്യവസ്ഥകളെ അപ്പാടെ തള്ളിപ്പറയുന്ന രീതി വെച്ചു പുലര്‍ത്തുന്ന ഒരു രാഷ്ട്രീകക്ഷിക്ക് അവിടെയുള്ള ജനങ്ങളെ നയിക്കാനുള്ള ധാര്‍മ്മിക അവകാശവുമില്ല. ഇതൊന്നും മനസ്സിലാക്കാന്‍ അരിയാഹാരവും ഗോതമ്പാഹാരവും കഴിക്കണമെന്നില്ല. അത്യാവശ്യം വിവരമുണ്ടായാല്‍ മതി.
ദൗര്‍ഭാഗ്യവശാല്‍ സിപിഎമ്മിന് സ്ഥലകാലബോധവും വിവേകവും നഷ്ടപ്പെട്ടിരിക്കുകയാണ്. വടകരയിലെ ഒഞ്ചിയത്തെ കൊലപാതകം മാത്രമല്ല അവരുടെ സമനില തെറ്റിക്കുന്നത്. കുറച്ചുകാലമായി അവര്‍ പിന്തുടര്ന്നുവരുന്ന മാഫിയാ സംസ്കാരം കൂടി പൊതുജനങ്ങളില്‍ ചര്‍ച്ചാവിഷയമായതാണ്. അസഹിഷ്ണുതയുടെ അങ്ങേയറ്റമാണ് ആ പാര്‍ട്ടി വെച്ചുപുലര്‍ത്തുന്ന സ്വഭാവം. അതിന് നാളിതുവരെയായി ഒരു മാറ്റവുമില്ല. ഭരണത്തിലും പ്രതിപക്ഷത്തും മാറിമാറിയിരിക്കുന്ന ഒരു പാര്‍ട്ടിക്ക് ഒരിക്കലും ഉണ്ടായിക്കൂടാത്ത സ്വഭാവമാണത്. അതില്‍ നിന്ന് മുക്തമാകാത്തിടത്തോളം ആ പാര്‍ട്ടിക്ക് ഒരു ജനാധിപത്യ സംവിധാനത്തില്‍ നേരാംവണ്ണം പ്രവര്‍ത്തിക്കാനാവില്ല.
ഇടുക്കിയിലെ മുന്‍ സിപിഎം സെക്രട്ടറി വിവരക്കേടുകൊണ്ടായാലും അല്ലെങ്കിലും പൊതുജനമധ്യേ വിളിച്ചുപറഞ്ഞ വാചകങ്ങള്‍ സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിന് ഉള്‍ക്കൊള്ളാനാവില്ല. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെന്ന് പാര്‍ട്ടി സമ്മതിച്ചെങ്കിലും നീതിന്യായ നടപടികള്‍ വഴി മണിക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള താല്‍പ്പര്യം കാണിക്കുന്നില്ല. എന്നുവെച്ചാല്‍ മണിയെ സംസ്കരിച്ച് മനുഷ്യനാക്കാനുള്ള പ്രക്രിയയില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ല എന്ന് ചുരുക്കം. ഇമ്മാതിരി ക്രിമിനല്‍ സ്വഭാവമുള്ളവര്‍ പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാണെന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടാവുന്നത്. വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അറിയാനായി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചെങ്കിലും മണി അതിന് തയ്യാറാവുന്നില്ല. അണികള്‍ മുമ്പിലിരിക്കുമ്പോള്‍ എന്തു വിടുവായത്തവും പറഞ്ഞ് ആവേശം കൊള്ളിക്കാന്‍ ശ്രമിക്കുന്നവര്‍ എന്തുകൊണ്ട് ഒരു സാധാരണ അന്വേഷണത്തെ ഭയപ്പെടുന്നു. അങ്ങനെ ഭയപ്പെടുന്നുവെന്നുവരികില് അതിലെന്തോ പന്തികേടുണ്ടെന്ന സംശയം ബലപ്പെടുകയല്ലേ ചെയ്യുക?
അന്വേഷണസംഘത്തോട് വീണ്ടും സമയം നീട്ടിച്ചോദിച്ചെങ്കിലും ആയത് തള്ളുകയാണുണ്ടായത്. അതിന്റെ പശ്ചാത്തലത്തില്‍ മണി സുപ്രീംകോടതിയെ സമീപിക്കാന്‍ പോവുകയാണ്. കോടതിയേയും അതിലെ ഉദ്യോഗസ്ഥരേയും എന്നും തെറിപറയാനും ഭീഷണിപ്പെടുത്താനും ഒരുമ്പെടുന്ന പ്രസ്ഥാനം ഒടുവില്‍ അവിടത്തന്നെ അഭയത്തിന് ശ്രമിക്കുന്നത് കൗതുകമുള്ളതാണെങ്കിലും അലംഘനീയമായ വിധിയെന്ന് ചൂണ്ടിക്കാട്ടാതെവയ്യ. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയായിരുന്നെങ്കില്‍ താമസംവിനാ മണിയെ നീതിന്യായ സംവിധാനത്തിന്റെ ലക്ഷ്മണരേഖയ്ക്കുള്ളില്‍ നിര്‍ത്തുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടിയുടെ സ്വത്വത്തെക്കുറിച്ച് ജനങ്ങളില്‍ നല്ലൊരു അവബോധം രൂപപ്പെടുമായിരുന്നു. ഇപ്പോള്‍ തികഞ്ഞ സാമൂഹികദ്രോഹികളുടെ സംഘാതമായി പാര്‍ട്ടി അപമാനപ്പെട്ടുപോയിരിക്കുന്നു. ടി.പി. ചന്ദ്രശേഖരന് വധത്തിന്റെ പശ്ചാത്തലം കൂടിയായതോടെ നേതൃത്വത്തിന് ഒരെത്തുംപിടിയും കിട്ടാത്ത സ്ഥിതിയുമായി. അന്നം തിന്നുന്ന ആര്‍ക്കും മനസ്സിലാവും ടി.പി. വധത്തിലെ പ്രതികള്‍ ആരാണെന്നത് എന്ന് പ്രതിപക്ഷനേതാവു പറയുമ്പോള്‍ അത് കേരളത്തിലെ സാധാരണക്കാരുടെ വികാരമാവുന്നു. ആ പാര്‍ട്ടിയില്‍ അന്നം തിന്നുന്നവര്‍ ധാരാളമുണ്ടെന്ന ധാരണ അതുവഴി വരുന്നു. എന്നാല്‍ അതിനെപ്പോലും തെമ്മാടിക്കുഴിയില്‍ തള്ളുന്ന സമീപനമാണ് പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നുണ്ടായത്. നല്ല വറ്റുതിന്നുന്നവര്ക്ക് പാര്‍ട്ടിയുടെ നിലപാടറിയാം എന്നായിരുന്നു പ്രതിപക്ഷ നേതാവിനുള്ള മറുപടി.
ഒഞ്ചിയം കേസിലായാലും ഫസല്‍ വധക്കേസിലായാലും മണി പ്രശ്നത്തിലായാലും സിപിഎം സമൂഹവുമായി യുദ്ധത്തിലേര്‍പ്പെടുന്ന കാഴ്ചയാണെങ്ങും. പാനൂര്‍ ഏരിയാ കമ്മറ്റി അംഗത്തെ ദിവസങ്ങളോളം അന്വേഷണസംഘത്തില്‍ നിന്ന് ഒളിപ്പിച്ചു നിര്‍ത്തുക, ക്രിമിനലുകളായ കൊടി സുനി, രതീഷ് എന്നിവരുള്‍പ്പെടെയുള്ള സംഘത്തെ ചെല്ലും ചെലവും കൊടുത്ത് പാര്‍പ്പിക്കുക, വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങളെ അക്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍ നടത്തുന്ന സിപിഎം തങ്ങളുടെ ക്രിമിനല്പാതയില് ഒരു തടസ്സവും വരുത്താന്‍ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കുകയാണ്. സ്നേഹത്തിന്റെയും ശാന്തിയുടെയും മുഖം ഒരു കാലത്ത് ആ പാര്‍ട്ടിക്കുണ്ടായിരുന്നെങ്കില്‍ ഇന്നത് വടിവാളിന്റെ ചോര മണക്കുന്ന മുഖമാണ്. ടി.പി. ചന്ദ്രശേഖരന് വധത്തോടെ അത് തികച്ചും അനാവൃതമായി എന്നേയുള്ളൂ.
എം.എം. മണിക്ക് വിദ്യാഭ്യാസപരവും മറ്റുമായുള്ള കാര്യങ്ങളില്‍ ഉയര്ച്ചയില്ലാത്തതുകൊണ്ടാണ് അത്തരം പ്രസംഗങ്ങളും സംസാരങ്ങളും ഉണ്ടാവുന്നതെന്ന് പാര്‍ട്ടി പറയുന്നു. വാദത്തിനു വേണ്ടി അത് സമ്മതിച്ചുകൊടുക്കുക. എന്നാല്‍ ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ സ്ഥിതിയോ? അന്വേഷണസംഘം കോഴിക്കോട് സെക്രട്ടറിയേറ്റ് അംഗം മോഹനനെ കസ്റ്റഡിയിലെടുത്തപ്പോഴുണ്ടായ അക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ മഹാന് പറഞ്ഞതെന്താണെന്ന് എല്ലാവരും കേട്ടതാണ്. കോടതിക്കുനേരെ പോലും കല്ലേറും ഗ്വാഗ്വാവിളിയും ഉണ്ടായപ്പോള്‍ ‘ജനങ്ങള്‍ പ്രതിഷേധിച്ചാല്‍ ഞാനെന്തു ചെയ്യും’ എന്നല്ലേ അദ്ദേഹം ചോദിച്ചത്. ഇക്കാര്യത്തില്‍ മണിയും കാരാട്ടും ഒരേ തൂവല്പക്ഷികള് തന്നെയല്ലേ?.
ജനാധിപത്യസംവിധാനങ്ങളെ തകര്‍ത്ത് കൊമ്മിസാര്‍ ഭരണമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെങ്കില്‍ തല്ക്കാലം അതിനുവെച്ച വെള്ളം ഒഴിവാക്കുന്നതാവും നന്ന് എന്നാണ് പൊതുസമൂഹത്തിന് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: