ന്യൂദല്‍ഹി: ഇന്റര്‍നെറ്റില്‍ വൈദഗ്ദ്ധ്യം തെളിയിച്ച യുവാക്കളുടെ സംഘംതന്നെ ലഷ്ക്കറെ തൊയ്ബക്കുണ്ടെന്ന് അബുജുണ്ടാലിന്റെ വെളിപ്പെടുത്തല്‍. അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടേയും ഐപി അഡ്രസ്സില്‍ ഇ-മെയിലുകള്‍ അയയ്ക്കുക, വെബ്സൈറ്റുകള്‍ കൈകാര്യം ചെയ്യുക എന്നിവയില്‍ വിദ്യാഭ്യാസവും പരിശീലനവും സിദ്ധിച്ച ധാരാളം യുവാക്കള്‍ ലഷ്ക്കറെ തൊയ്ബക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെയാണ് ജുണ്ടാല്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് വകുപ്പുകള്‍ ഇന്ത്യന്‍ സംഘത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ ലഷ്ക്കറെ തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മതപഠനം, ഐഇഡി നിര്‍മാണം, ആയുധങ്ങള്‍ കൈകാര്യം ചെയ്യുക തുടങ്ങിയവയില്‍ പ്രതിദിനം 12 മണിക്കൂര്‍ പരിശീലനം നല്‍കാറുണ്ടെന്നും ജുണ്ടാല്‍ പറഞ്ഞു.
സോഫ്റ്റ് വെയറുകളെക്കുറിച്ചും ഇന്റര്‍നെറ്റിനെക്കുറിച്ചും പരിശീലനം നല്കാന് വിദഗ്ദ്ധരും എകെ സീരിസ് തോക്കുകള്‍, ഗ്രനേഡ്, റോക്കറ്റ്, പിസ്റ്റളുകള്‍, ആന്റി-ടാങ്ക് മൈനുകള്‍, ആന്റി എയര്‍ക്രാഫ്റ്റ് തോക്കുകള്‍, റിമോട്ട് കണ്ട്രോള് ഉപകരണങ്ങള്‍ എന്നിവയില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നത് ഐഎസ്ഐയും പാക് സൈന്യവുമാണെന്ന് ഇന്റലിജന്‍സ് അധികൃതര്‍ അവകാശപ്പെട്ടു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് റിക്രൂട്ട് ചെയ്യുന്നവരില്‍ ഭൂരിഭാഗവും. അതിരാവിലെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്ന പരിശീലനത്തില്‍ വിവിധ തലങ്ങളുണ്ട്. പരിശീലനത്തില്‍ ശ്രദ്ധ ചെലുത്താത്തവരെ പുറത്താക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പാക്കിസ്ഥാനിലെ ലഷ്ക്കറെ തൊയ്ബയുടെ പരിശീലന കേന്ദ്രങ്ങളെക്കുറിച്ചും ചില പരിശീലകരുടെ പേരുകളും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യവേ ജുണ്ടാല്‍ വെളിപ്പെടുത്തിയിരുന്നു. ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിന്റെ നേതൃത്വത്തിലാണ് ജുണ്ടാലിനെ ചോദ്യം ചെയ്യുന്നത്. ഇന്ത്യയിലെ ഭീകരവാദ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജുണ്ടാലില്നിന്ന് ദല്‍ഹി പോലീസും ഇന്റലിജന്‍സ് ബ്യൂറോയും ചോര്‍ത്തുകയാണ്. എന്നാല്‍ ഇത് പരസ്യപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. 2005 ലെ ഐഎസ്സി ഭീകരാക്രമണത്തെക്കുറിച്ചും 2008 ജനുവരിയില്‍ നടന്ന റാംപൂര്‍ ആക്രമണത്തെക്കുറിച്ചും ജുണ്ടാല്‍ സുപ്രധാന വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കൂടാതെ ചില ഐഎസ്ഐ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നമ്പറും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. കൂടാതെ മുംബൈ ഭീകരാക്രമണത്തിന്റെ ആസ്ഥാനം മുസാഫരാബാദില് നിന്ന് ദുലൈലേയ്ക്ക് മാറ്റിയതും ജുണ്ടാല്‍ വെളിപ്പെടുത്തിയിരുന്നു. ജുണ്ടാലിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവാണ് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: