മാവേലിക്കര: കൊയ്പ്പള്ളികാരാഴ്മ ആര്.കെ. നിവാസില്‍ സ്മിത (34)യെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി ഓച്ചിറ വയനകം സന്തോഷ്ഭവനത്തില്‍ വിശ്വരാജന് (22) കോടതി വധശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി- രണ്ട് ജഡ്ജി എ. ബദറുദ്ദീനാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം, അന്യായതടങ്കല്‍, മാനഭംഗശ്രമം എന്നിവയാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍. സ്മിത കൊലക്കേസില്‍ വിശ്വരാജന് കുറ്റക്കാരനാണെന്ന് ഇന്നലെ വിധിച്ചിരുന്നു.
2011 ഒക്ടോബര്‍ 24നാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് ഏഴോടെ ബസിറങ്ങി വീട്ടിലേക്കു പോയ സ്മിതയെ ആളൊഴിഞ്ഞ സ്ഥലത്തുള്ള വയലിനു സമീപം പതിയിരുന്ന പ്രതി ബലംപ്രയോഗിച്ച് പുഞ്ചയിലേക്ക് തള്ളിയിട്ടശേഷം അതിക്രൂരമായി മാനഭംഗപ്പെടുത്തുകയും തുടര്‍ന്ന് കൊലപ്പെടുത്തിയെന്നുമാണ് കേസ്. കായംകുളം സി.ഐയായിരുന്ന ഷാനിഖാനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. 51 സാക്ഷികളും 22 തൊണ്ടിമുതലുകളുമാണുണ്ടായിരുന്നത്. ഇതില്‍ 38 സാക്ഷികളെ കോടതി വിസ്തരിച്ചു.
പ്രതിക്കുവേണ്ടി അഭിഭാഷകരാരും ഹാജരാകാതിരുന്നതിനാല്‍ കോടതി തന്നെ അഭിഭാഷകനെ ചുമതലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: