ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുത്തനെ കൂട്ടി. ലിറ്ററിന് ഏഴര രൂപയോളമാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ വിലവര്‍ധന ഉണ്ടായിരിക്കുന്നത്. കൂട്ടിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു.
പെട്രോള്‍ വില കൂട്ടണമെന്ന ഏറെനാളത്തെ ആവശ്യം എണ്ണക്കമ്പനികള്‍ ഇന്നലെ സ്വയം നടപ്പാക്കുകയും ലിറ്ററിന് 6.25 രൂപ കൂട്ടുമെന്ന് അറിയിക്കുകയുമായിരുന്നു. ഇതിന് യുപിഎ സര്‍ക്കാരിന്റെ പച്ചക്കൊടിയും കിട്ടി. വരും ദിവസങ്ങളില്‍ ഡീസലിന്റെയും പാചകവാതകത്തിന്റെയും വില സമാനരീതിയില്‍ വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എണ്ണക്കമ്പനികളെന്നും അറിയുന്നു. പെട്രോള്‍ വില നിയന്ത്രണം 2010 ജൂണില്‍ നീക്കിയെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മാത്രമാണ് വിലവര്‍ധനയടക്കമുള്ള നിര്‍ണായക തീരുമാനങ്ങളെല്ലാം എണ്ണക്കമ്പനികള്‍ എടുത്തിരുന്നത്. നികുതികളടക്കം ലിറ്ററിന് 7.50 രൂപയോളമാണ് കൂടുക.
അവശ്യവസ്തുക്കളുടേതടക്കമുള്ള വിലവര്‍ധന ജനങ്ങളെ വലച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ധനവില കുത്തനെ കൂട്ടാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം. ലിറ്ററിന് 6.28 രൂപ കൂട്ടാനാണ് എണ്ണക്കമ്പനികളുടെ തീരുമാനമെങ്കിലും പ്രാദേശിക നികുതികളും മറ്റും അടക്കം 1.22 രൂപയോളം ലിറ്ററിന് വീണ്ടും കൂടും. ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 7.50 രൂപ കൂടും.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരന് പെട്രോള്‍ വിലക്കയറ്റം മറ്റൊരു ഇരുട്ടടിയാകുമെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച അനുമതി യുപിഎ സര്‍ക്കാര്‍ നല്‍കിയത്. പാര്‍ലമെന്റ് സമ്മേളനം കഴിയുന്നതുവരെ കേന്ദ്രം ഇതിനായി കാത്തിരിക്കുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളനത്തിനിടെയുണ്ടാകുന്ന വിലവര്‍ധന വന്‍ പ്രതിപക്ഷ ബഹളത്തിന് വഴിതെളിക്കുമെന്ന് വ്യക്തമായി ബോധ്യമുള്ള സാഹചര്യത്തിലാണ് അത് കഴിയാന്‍ കേന്ദ്രം കാത്തിരുന്നത്.
പെട്രോളിയം കമ്പനികള്‍ അവകാശപ്പെടുന്ന നഷ്ടം മുഴുവന്‍ നികത്താനുതകുന്ന തരത്തിലുള്ള വര്‍ധനക്കാണ് കേന്ദ്രം ഇത്തവണ അനുമതി നല്‍കിയിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 6.28 രൂപ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ പറഞ്ഞിരുന്നു. നടപ്പുവര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഇന്ത്യന്‍ ഒായില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ മൂന്ന് എണ്ണക്കമ്പനികള്‍ക്കും 2,650 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഐഒസി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
ഡീസല്‍, മണ്ണെണ്ണ, എല്‍പിജി വില്‍പ്പന വഴി പ്രതിദിനം 512 കോടി രൂപയുടെ നഷ്ടവും ഉണ്ടാകുന്നുണ്ടത്രെ. ഡീസല്‍ ലിറ്ററിന് 15.35 രൂപയും മണ്ണെണ്ണ 32.98 രൂപയും എല്‍പിജി 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറൊന്നിന് 479 രൂപ നഷ്ടത്തിലുമാണ് വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു.
ഇന്ധനവില കൂട്ടാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ക്ക് വന്‍തുക നഷ്ടപരിഹാരം നല്‍കണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.
സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന വിലവര്‍ധനക്കെതിരെ ബിജെപിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ജനദ്രോഹ നടപടി അംഗീകരിക്കില്ലെന്ന് ബിജെപി നേതാവ് ബല്‍ബീര്‍ പൂഞ്ച് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സിപിഐ നേതാവ് ഡി. രാജയും ആരോപിച്ചു. ഘടകകക്ഷികളോട് ആലോചിക്കാതെയാണ് കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: