ന്യൂദല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാനുള്ള അവകാശമുണ്ടെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റാലിയന്‍ കപ്പലായ എന്റിക്കലെക്സിയില് നിന്നാണ് വെടിവെപ്പുണ്ടായതെങ്കിലും ഇന്ത്യന്‍ ബോട്ടിനുള്ളിലാണ് കുറ്റകൃത്യം നടന്നതെന്നും അതുകൊണ്ടുതന്നെ കേസെടുക്കാന്‍ അവകാശമുണ്ടെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
എന്റിക്കലെക്സി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കപ്പലുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളത്തിനുവേണ്ടി എം.ഡി.ജോര്‍ജ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീന് റാവല്‍ കേരളത്തിന് കേസെടുക്കാന്‍ അവകാശമില്ലെന്ന് വാദിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടിനുള്ളില്‍ വെച്ചാണ് രണ്ടുപേര്‍ വെടിയേറ്റ് മരിച്ചതെന്ന് ഏഴ് പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. കേവലം 50 രൂപ മുദ്രപത്രത്തില്‍ ഉറപ്പ് വാങ്ങി കപ്പല്‍ വിട്ടുകൊടുക്കാനാകില്ല. മൂന്ന് കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയെങ്കിലും കെട്ടിവെക്കണമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: