കൊച്ചി: മികവുറ്റ വില്ലന്‍ വേഷങ്ങളില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമായിരുന്ന ജോസ് പ്രകാശ് (86) അന്തരിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറെനാളായി കടുത്ത പ്രമേഹവും വൃക്കരോഗവുംമൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാഴ്ചശക്തി നേരത്തെ നഷ്ടപ്പെട്ടിരുന്നു. കടുത്ത പ്രമേഹംമൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാല് മുറിച്ചുമാറ്റിയിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ഏപ്രില്‍ 14 ന് 87-ാം പിറന്നാള്‍ ആഘോഷമാക്കി മാറ്റാന്‍ ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുകയായിരുന്നു. മലയാളത്തിലും തമിഴിലുമായി മുന്നൂറ്റി അമ്പതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജോസ് പ്രകാശിന് മലയാള സിനിമാരംഗത്തിനുള്ള സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി. ദാനിയേല്‍ പുരസ്കാരം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഗായകനായി എത്തി അഭിനേതാവായി മാറിയ വ്യക്തിയായിരുന്നു ജോസ് പ്രകാശ്. തിക്കുറിശ്ശിയാണ് അദ്ദേഹത്തെ സിനിമാലോകത്തേക്ക് എത്തിച്ചതും ജോസ് പ്രകാശ് എന്ന പേര് നല്കിയതും. ഓളവുംതീരവുമാണ് ആദ്യം അഭിനയിച്ച ചിത്രം.’ഭക്തകുചേല’യിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ചത്. 2011 ല്‍ ഇറങ്ങിയ ട്രാഫിക്കാണ് അവസാനമായി അഭിനയിച്ച ചിത്രം.
ചങ്ങനാശ്ശേരി കെ.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1925 വിഷുദിനത്തിലാണ് കെ.ജെ. ജോസഫ് എന്ന ജോസ് പ്രകാശ് ജനിച്ചത്. കോട്ടയം സേക്രഡ് ഹാര്‍ട്ട് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
മൃതദേഹം ഇന്നലെ രാത്രി ആലുവ തോട്ടുമുഖത്ത് താമസിക്കുന്ന മകന് ഷാജിയുടെ വീട്ടില്‍ എത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സിനിമാരംഗത്തെ പ്രമുഖരും രാത്രി തന്നെ വീട്ടിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
തിങ്കളാഴ്ച രാവിലെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കച്ചേരിപ്പടി സെന്റ് മേരീസ് ചര്‍ച്ചില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ഭാര്യ: ഫിലോമിന. മക്കള്‍: ഏലിയാമ്മ, ജാസ്മിന്, കുഞ്ഞുമോള്‍, സൂസന്, രാജന്, ഷാജി. മരുമക്കള്‍: ഫ്രാന്‍സിസ്, റെജി, ജോണി, ജോളി, ജോയി, ജോണ്സണ്.
ചെറുപ്പത്തിലേ പാട്ടിലും സിനിമയിലും ആകൃഷ്ടനായ ജോസ്പ്രകാശ് സിനിമ കണ്ടതിന് വീട്ടില്‍ വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് നാടുവിട്ട് പട്ടാളത്തില്‍ എത്തിച്ചേര്‍ന്ന കഥയുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്താണ് അദ്ദേഹം പട്ടാളക്കാരനായത്. പിന്നീട് 1949 ല്പട്ടാളത്തില്നിന്നും പിരിഞ്ഞ് നാട്ടിലെത്തിയ അദ്ദേഹം പിതാവിന്റെ തേയില കച്ചവടത്തിന് സഹായിയായി മാറുകയായിരുന്നു. ഇക്കാലത്താണ് കലാപ്രവര്‍ത്തനവുമായി കൂടുതല്‍ ഇടപഴകിയത്. പാലായിലെ ഐക്യകേരള കലാസമിതിയുമായി സഹകരിച്ചായിരുന്നു ആദ്യകാല പ്രവര്‍ത്തനം. പട്ടിണിപ്പാവങ്ങള്‍ എന്ന നാടകത്തിലായിരുന്നു ആദ്യ അഭിനയം. 1956 ല്‍ സ്വന്തം നാടകക്കമ്പനിയായ നാഷണല്‍ തിയേറ്റേഴ്സിന് രൂപം നല്‍കിയിരുന്നു. ജോസ് പ്രകാശിന്റെ പാട്ട് കേട്ട തിക്കുറിശ്ശി സുകുമാരന്‍നായരാണ് അദ്ദേഹത്തെ സംഗീതസംവിധായകന് ദക്ഷിണാമൂര്‍ത്തിക്ക് പരിചയപ്പെടുത്തിയത്. പി.ലീലയോടൊപ്പമായിരുന്നു ആദ്യം സിനിമയില്‍ പാടിയത്. ശരിയോ തെറ്റോ എന്നതായിരുന്നു സിനിമ. പിന്നീട് വിശപ്പിന്റെ വിളി, പ്രേമലേഖ, അല്‍ഫോണ്‍സ, വേലക്കാരന്, ദേവസുന്ദരി തുടങ്ങിയ ചിത്രങ്ങളിലും പാടി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: