തിരുവനന്തപുരം: കേരളത്തിനകത്ത് ചില ഭീകര പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് അതിര്‍ത്തിയില്‍ മാത്രം ആവശ്യമായിരുന്ന രാജ്യസുരക്ഷാസംവിധാനങ്ങള്‍ നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിപ്പിക്കേണ്ട അവസ്ഥയാണ്. വര്‍ഗ്ഗീയ സംഘടനകള്‍ മാധ്യമങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ആദിവാസികളടക്കമുള്ള അവഗണിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക നിരാശ മുതലെടുക്കാനുള്ള ശ്രമം ഇത്തരം ഭീകര ഗ്രൂപ്പുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങളെ നിയമപരമായി മാത്രം നേരിടാന്‍ കഴിയില്ല. അവഗണിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് അനുകൂലമായ സാമൂഹ്യ നിലപാട് എടുക്കുകയാണ് വേണ്ടത്. ഏതെങ്കിലും ഒരു മതവിഭാഗവുമായി ഭീകരവാദത്തെ ബന്ധപ്പെടുത്തുന്ന സമീപനമല്ല സര്‍ക്കാരിന്റേത്. ഭീകരവാദത്തിന് മതമില്ലെന്നും അത് ഏത് ഭാഗത്ത് നിന്ന് ഉയര്‍ന്നു വന്നാലും അതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആഭ്യന്തര സുരക്ഷക്കായി സര്‍ക്കാര്‍ രൂപീകരിക്കുന്ന നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 12ന് നടന്ന കേന്ദ്ര യോഗത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. എന്‍ സി ടി സിയുടെ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്. ഇത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 16ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വക്കും. സെര്‍ച്ച്, അറസ്റ്റ് തുടങ്ങിയവയെക്കുറിച്ച് സംസ്ഥാന പോലീസിനെ മുന്‍കൂട്ടി അറിയിക്കണം എന്നതാണ് പ്രധാന നിര്‍ദ്ദേശം.
ഭീകരവാദം സംബ്ധിച്ച് സംസ്ഥാനത്തിന് ലഭിക്കുന്ന വിവരങ്ങള്‍ എന്‍ സി ടി സി യെ അറിയിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഇതുപോലെ എന്‍ സി ടി സിക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സിനെ അറിയിക്കണമെന്നും ആവശ്യപ്പെടും.ഭരണകൂട ഭീകരത ഉണ്ടാകുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കന്‍ നിയമത്തിന് അനുസൃതമായല്ല മറിച്ച് ഭരണഘടനയുടെ 71-ാം വകുപ്പിന് അനുസൃതമായാണ് പുതിയ സംവിധാനം കൊണ്ടു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
















