പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിലെ 2200 തൊഴിലാളി കുടുംബങ്ങളുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങലേല്‍പ്പിച്ചുകൊണ്ട് ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും നടപടികള്‍ ശക്തമാകുന്നു.
ബാങ്കുകളെ പ്രതിനിധീകരിച്ച് ലീഡ് ബാങ്കായ ഇന്ത്യന്‍ ബാങ്കും ധനകാര്യസ്ഥാപനങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്പ്പറേഷന് ഓഫ് ഇന്‍ഡ്യയും (ഐഎഫ്സിഐ), ഡെബ്റ്റ്സ് റിക്കവറി ട്രിബ്യൂണലി (ഡിആര്‍ടി)ല്‍ കൊടുത്തിരിക്കുന്ന കേസ് അന്തിമ തീരുമാനത്തിനായി 12, 13 തീയതികളിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ട്രിബ്യൂണലിന്റെ നടപടികള്‍ മരവിപ്പിക്കുവാന്‍ വേണ്ടി ഹൈക്കോടതിയില്‍ കേരളാ സര്‍ക്കാര്‍ കൊടുത്തിട്ടുള്ള റിവ്യൂ പെറ്റീഷന് തള്ളിയിട്ടുള്ള സാഹചര്യത്തില്‍ കമ്പനിയുടെ വസ്തുവകകള്‍ ഭാഗമായി ജപ്തി ചെയ്യുന്ന വിധി തീര്‍ച്ചയായും ഉണ്ടാകും. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ സര്‍ക്കാരും ട്രേഡ് യൂണിയനുകളും റയോണ്‍സ് സംരക്ഷണ സമിതിയും മുന്‍കൈയെടുത്ത് തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളുടെ കാര്യം കെഎസ്ഐഡിസിയുടെ കമ്പനി ഏറ്റെടുക്കല്‍ തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാകും.
ജപ്തി നടപടികള്‍ വന്നാല്‍ കമ്പനി ഏറ്റെടുക്കുവാന്‍ തയ്യാറായിരിക്കുന്ന കെഎസ്ഐഡിസി അതില്‍നിന്ന് പിന്നോട്ടുപോകുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുവാനും നടപ്പിലാക്കുവാനുമുണ്ടായ കാലതാമസമാണ് ഇങ്ങനെയൊരവസ്ഥയുണ്ടാകാന് കാരണമെന്ന് ട്രാവന്‍കൂര്‍ റയോണ്‍സ് എംപ്ലോയീസ് യൂണിയന് സെക്രട്ടറി ജി.സുനില്‍ കുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഫെബ്രുവരി 21ന് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വിപുലമായ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കൊടുത്തിരിക്കുന്ന കേസ് അന്തിമ തീരുമാനത്തിനായി 12, 13 തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നതിനാല്‍ 12 ന് മുമ്പായി ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും യോഗം വിളിച്ചുചേര്‍ത്ത് മുന്‍കാലങ്ങളില്‍ ബാങ്കുകളുമായി ഉണ്ടാക്കിയ ധാരണപ്രകാരമുള്ള ഒറ്റത്തവണ തീര്‍പ്പാക്കലിന് വഴിയൊരുക്കണമെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജി.സുനില്‍ കുമാറിനെ കൂടാതെ റയോണ്‍സ് ലേബര്‍ യൂണിയന് (ഐഎന്‍ടിയുസി) പ്രസിഡന്റ് എ.പി.മത്തായി, തൊഴിലാളി സംഘ് (ബിഎംഎസ്) സെക്രട്ടറി പി.എസ്.വേണുഗോപാല്‍, സ്റ്റാഫ് ആന്റ് വര്‍ക്കേഴ്സ് യൂണിയന് (എഐടിയുസി) സെക്രട്ടറി ജി.വേണുഗോപാല്‍, റയോണ്‍സ് പിആര്‍ഒ പി.വി.സുകുമാരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: