കൊച്ചി: വടക്കന്‍ പറവൂര്‍ നിയോജകമണ്ഡലത്തില്‍ കോട്ടുവള്ളി പഞ്ചായത്തില്‍പ്പെട്ട 13-ാം വാര്‍ഡില്‍ അത്താണി ചെമ്മായം പിഡബ്ല്യുഡി റോഡിനോട് ചേര്‍ന്ന് സര്‍വ്വേ നമ്പര്‍ 359/ 8 45 സെന്റ് പുറംപോക്കു ഭൂമിയും പൊതുകിണറും സ്വകാര്യ നിര്‍മാണ കമ്പനി കയ്യേറിയതായി ജനകീയസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കയ്യേറ്റം ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുക്കേണ്ട റവന്യൂ, പിഡബ്ല്യുഡി, പഞ്ചായത്ത് അധികാരികള്‍ കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
കേരള നിയമസഭയിലും പുറത്തും സകലമനുഷ്യാവകാശ പ്രശ്നങ്ങളിലും ഭൂമി കയ്യേറ്റ പ്രശ്നങ്ങളിലും ഇടപ്പെട്ടുകൊണ്ട് പ്രസ്താവനയിറക്കുന്ന പറവൂര്‍ എംഎല്‍എ വി.ഡി.സതീശന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുപോലും ഈ കയ്യേറ്റ പ്രശ്നത്തില്‍ മൗനം ദീക്ഷിക്കുന്നത് ജനങ്ങള്‍ക്ക് സംശയത്തിനിടവരുത്തിയിരിക്കുന്നു. അതോടൊപ്പം തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സുതാര്യകേരളം പരിപാടിയില്‍ പരാതി കൊടുത്തിട്ടുപോലും നടപടിയൊന്നുമുണ്ടായില്ല.
പുറംപോക്ക് ഭൂമിയാണെന്ന് തെളിയിക്കുന്ന വില്ലേജ് രേഖകള്‍ റിക്കാര്‍ഡ്സ്, ലിത്തോമാപ്പ്, വില്ലേജ് രജിസ്റ്ററിലും സര്‍വ്വേ സുപ്രണ്ട് ഓഫീസില്‍ നിന്നും ലഭിച്ച പുറംപോക്കുഭൂമിയുടെ പ്ലാന്‍, പുരാരേഖ ഓഫീസില്‍ നിന്നു ലഭിച്ച സെറ്റില്‍മെന്റ് രേഖകളും മേല്പറഞ്ഞ 45 സെന്റ് സര്‍ക്കാര്‍ പുറംപോക്കു ഭൂമിയാണെന്ന് തെളിയിക്കുന്നു.
മേല്പറഞ്ഞ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതരായവര്‍ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ഭൂമി തിരിച്ചുപിടിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങളും സമരപരിപാടികളും നടത്തുമെന്നും ജനകീയ സമിതി ഭാരവാഹികളായ ഷാജുകുറുപ്പത്ത് എന്‍.എ.മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: