കോഴിക്കോട്: മത്സ്യബന്ധനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ കപ്പലിനെതിരെ നടപടി എടുക്കുവാന്‍ കാലതാമസം വരുത്തുന്നത് കപ്പലിനെ രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുന്ന ഉന്നതങ്ങളിലെ ഗൂഢാലോചനയാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആരോപിച്ചു.
ഇന്ത്യന്‍ നിയമമനുസരിച്ച് നടപടിയെടുക്കുവാന്‍ യാതൊരു തടസ്സവുമില്ലെന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതരും ബന്ധപ്പെട്ട നിയമവിദഗ്ധരും വ്യക്തമാക്കിയിട്ടും നടപടികള്‍ നീട്ടിക്കൊണ്ട് പോകുന്നത് ഇറ്റാലിയന്‍ കപ്പലിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണെന്ന് കരുതേണ്ടിയിരിക്കുന്നു ഇറ്റാലിയന്‍ നയതന്ത്രകാര്യാലയവും ദല്‍ഹിയിലെ ഉന്നത സ്വാധീന കേന്ദ്രങ്ങളും ചേര്‍ന്നൊരുക്കുന്ന ഗൂഢാലോചനയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതേണ്ടത്. മത്സ്യത്തൊഴിലാളികളെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും അതിനെ ന്യായീകരിച്ചുകൊണ്ട് നടപടികള്‍ നീട്ടിക്കൊണ്ട്പോകാനും തടസ്സങ്ങള്‍ ഉന്നയിക്കാനും ഇറ്റാലിയന്‍ അധികൃതര്‍ക്ക് സാധിക്കുന്നത് ഉന്നത കേന്ദ്രങ്ങളിലെ സ്വാധീനമാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
പൂര്‍ണ്ണമായും ഇന്ത്യയുടെ നിയന്ത്രണ അധികാരപരിധിയിലുള്ള കടലില്‍ നടന്നിട്ടുള്ള കൊലപാതകത്തിനെതിരെ നടപടിയെടുക്കാന്‍ നിയമതടസ്സമൊന്നുമില്ലെന്ന് ബോദ്ധ്യമായിരിക്കെ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പല സംശയങ്ങള്‍ക്കും ഇട നല്കുന്നു. അന്താരാഷ്ട്ര പരിധിയിലാണെന്ന ഇറ്റാലിയന്‍ അധികൃതരുടെ ന്യായവാദം തികച്ചും ബാലിശമാണ്. ഒരിക്കല്‍പോലും കടല്‍ക്കൊള്ള നടന്നിട്ടില്ലാത്ത, അങ്ങിനെയൊരു സംശയംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഈ കടല്‍ മേഖലയില്‍ കടല്‍ക്കൊള്ളയെന്ന വ്യാജപ്രചരണം നടത്തി കൊലപാതകത്തെ ന്യായീകരിക്കാനുള്ള നീക്കത്തിനു പിന്നിലെ ഗൂഢോദ്ദേശ്യത്തെ തിരിച്ചറിയാനും ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളാനും തയ്യാറാകണം, അദ്ദേഹം ആവശ്യപ്പെട്ടു.
ഇറ്റാലിയന്‍ നയതന്ത്രജ്ഞരുടെ താളത്തിന് തുള്ളാനും നിയമനടപടി വൈകിപ്പിച്ച് കപ്പലും കപ്പലിലെ കൊലയാളികളെയും രക്ഷപ്പെടുത്താനുള്ള ഏതൊരു നീക്കത്തെയും മത്സ്യത്തൊഴിലാളികള്‍ ഒറ്റക്കെട്ടായി ചെറുക്കും. നിയമനടപടി വൈകിപ്പിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോജിച്ച പ്രക്ഷോഭത്തിന് രൂപം നല്കി വരുന്നതായും രാധാകൃഷ്ണന് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: